shamsiswanam - read@ur own risk :)

Pages

Tuesday, 22 November 2011

നുണകളാല്‍ നിണം ചിന്തുന്നവര്‍

2004 ജൂണ് 15 ലെ തണുത്ത പ്രഭാതം. അഹമ്മദാബാദിന്റെ തെരുവില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നാല് വിറങ്ങലിച്ച മൃതശരീരങ്ങള്‍. അതിന്റെ സചിത്ര വാര്‍ത്തയുമായാണ് പിറ്റേന്നത്തെ ദേശീയ പത്രങ്ങള്‍ പുറത്തിറങ്ങിയത്. മോഡിയെ വധിക്കാന്‍ വന്ന നാല് ലഷ്കര്‍ ഭീകരന്മാരെ പോലീസ് അതിസാഹസികമായി കൊലപ്പെടുത്തിയതിന്റെ അടിക്കുറിപ്പും വിശദീകരണങ്ങളും കൊണ്ട് തുടന്നുള്ള ദിവസങ്ങള്‍ ഫീച്ചറുകള്‍ ഇറക്കി മാധ്യമങ്ങള്‍ അതിനെ ആഘോഷിച്ചു. പക്ഷെ ആ വാര്‍ത്തയും ചിത്രവും മാനസികമായി തകര്‍ത്തു കളഞ്ഞ, പോലീസ് പറയുന്നതൊന്നും വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന രണ്ടു പേരുണ്ടായിരുന്നു പൊതു ജനമെന്ന ഈ ആള്‍ക്കൂട്ടത്തിനിടയില്‍. സ്വന്തം മക്കളുടെ വേര്‍പാടില്‍ എല്ലാം നഷ്ടപ്പെട്ടവരെപ്പോലെയായിത്തീര്‍ന്ന ഒരച്ഛനും അമ്മയും. 'അതിസാഹസിക'മായി പോലീസ് കൊലപ്പെടുത്തിയ മുംബൈ സ്വദേശിനി ഇഷ്രത് ജഹാന്‍ എന്ന പതിനെട്ടുകാരിയുടെ മാതാവായ ഷമീമ കൌസരും ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിലെ വട്ടക്കാട്ടുശ്ശേരി ഗ്രാമത്തിലെ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖിന്റെ അച്ഛന്‍ മണലാഴി തെക്കേതില് ഗോപിനാഥന് പിള്ളയുമായിരുന്നു ആ രണ്ടു പേര്‍. പിന്നീടിങ്ങോട്ട്‌ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ നാള്‍വഴികളായിരുന്നു അവര്‍ക്ക്. തങ്ങളുടെ മക്കള്‍ ഭീകരരായിരുന്നില്ലെന്നും പോലീസ് അവരെ കൊലപ്പെടുത്തി കൊണ്ടിട്ടതാണെന്നും അവര്‍ക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. കേവലം സാധാരണ കുടുംബത്തിലെ വിദ്യാര്‍ഥിനിയായ ഇസ്രത് ജഹാന്‍ എന്ന കൌമാരക്കാരിക്കും ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയിലെ കേബിള്‍ ജോയിന്റെറായ ജാവേദ് ശൈഖിനും ഗുജറാത്ത് മുഖ്യ മന്ത്രിയെ കൊലപ്പെടുത്തിയിട്ട് ഒന്നും നേടാനില്ലായിരുന്നു. ഏത്തപ്പഴക്കുലയും, ചെന്തെങ്ങിന് തേങ്ങയും, ഇഞ്ചിയും കുരുമുളകുമായി കേരളത്തില്‍ നിന്നും കാറില്‍ പുറപ്പെട്ട മകന്റെ വഴി മരണത്തിന്റെതല്ലായിരുന്നുവെന്ന് മാത്രം നീതി തേടിയിറങ്ങിയ ആ അച്ഛനറിയാം; പകരം മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന ഒരു കുടുംബത്തിന്റെ ജീവിതമായിരുന്നു അവയെന്ന് കാവിയുടെ കുബുദ്ധി നിറയാത്തവരെല്ലാം സമ്മതിക്കുന്നു. കേരളീയന്റെ നിത്യജീവിതത്തിന്റെ ഭാഗമായ മേല്പറഞ്ഞ ഭക്ഷണസാധനങ്ങള്‍ പക്ഷെ ഗുജറാത്ത് പോലീസിനു മാരകായുധങ്ങളായത് സ്വാഭാവികം! ദൃശ്യമാധ്യമങ്ങളില്‍ ഞെളിഞ്ഞിരുന്നു ഈ വങ്കത്തം വിളിച്ചോതുവാനും മടി കാണിച്ചില്ല ഡി. ജി. ബന്സാര എന്ന ഡി.ഐ.ജി.

ഈ നീതി യുദ്ധത്തിലെ എതിരാളികള്‍ നിസ്സാരക്കാരായിരുന്നില്ല. അഹ്മദാബാദ് കമീഷണര് കെ.ആര്. കൗശിക്, അസി. കമീഷണര് എന്.കെ. അമിന്, ജോയന്റ് കമീഷണര് പി.പി. പാണ്ഡ്യെ, എ.പി.സി ജി.എല്. സിംഗാള്, അന്നു ക്രൈംബ്രാഞ്ച് ഓഫിസറും പിന്നീട് ഡി.ഐ.ജിയുമായ ഡി.ജി. വന്സാര എന്നിവരടങ്ങുന്ന ഗുജറാത്ത് പോലീസിലെ ഉന്നതരും മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഇഷ്ട തോഴന്മാരുമായവര്‍.

നീതിപീഠങ്ങള്‍ പലപ്പോഴും വസ്തുനിഷ്ഠത കൈവിട്ട് വൈകാരികമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതികള്‍ക്കിടയിലും, അസത്യത്തിന്റെയും അനീതിയുടെയും ചോര മണക്കുന്ന മൂടുപടങ്ങളെ വലിച്ചു കീറി ‘സത്യമേവ ജയതേ’ എന്ന ഭരണഘടനയുടെ മൌലിക അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ച് നീതിയുടെ കാവലാളായി എന്നും നിലകൊണ്ടിട്ടുള്ളത് പരമോന്നത  നീതിപീഠങ്ങള്‍ തന്നെയാണ്.

ആയിരക്കണക്കിന് കൊല്ലങ്ങളുടെ പാരമ്പര്യവും സംസ്കാരവും ഉള്‍ക്കൊള്ളുന്ന ഇന്ത്യാമഹാരാജ്യം ലോക ജനതയ്ക്ക് മുമ്പില്‍ തല താഴ്ത്തി നിന്നത് ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. അതിലൊന്ന് ബാബരി മസ്ജിദ്‌ ധ്വംസനവും മറ്റൊന്ന് ഗുജറാത്ത്‌ വംശഹത്യയും. രണ്ടും ഭരണകൂടത്തിന്റെ മൌനാനുവാദത്തിന്റെ ഫലമായോ അല്ലെങ്കില്‍ അവര്‍ തന്നെ സ്പോണ്സര്‍ ചെയ്തതോ ആയത് കൊണ്ട് അതിന്റെ ആഘാതം വളരെയേറെ ആഴമുള്ളതായിരുന്നു. ഇന്ത്യയുടെ ആത്മാവ്‌ എന്ന് പറഞ്ഞു പതിഞ്ഞു പോയ മതേതരത്വത്തിന്റെ ശവക്കല്ലറയൊരുക്കാന്‍ ഫാഷിസം അതിന്റെ സംഹാരതാണ്ഡവമാടിയതിന്റെ സാമ്പിളുകള്‍ കണ്ട് ലോകജനത ഞെട്ടിത്തരിച്ചു പോയ അനേകമനേകം സംഭവവികാസങ്ങള്‍. ഇന്നും പുകയുന്ന ഉമിത്തീയായി അത് രാജ്യത്തിന്റെ നെഞ്ചകം നീറ്റിക്കൊണ്ടിരിക്കുന്നു. നവലോക ക്രമത്തില്‍ ഒരു ജനതയെ ഇല്ലായ്മ ചെയ്യാന്‍, അന്യായമായി കൊന്നൊടുക്കാന്‍ ‘ഭീകരത’ എന്ന വാക്ക്‌ നല്‍കുന്ന സ്വാതന്ത്ര്യത്തോളം മറ്റൊന്നിനും കഴിയില്ല. ചതിയിലൂടെ ശത്രുവിനെ നിഗ്രഹിക്കുക എന്നതായിരുന്നു ചരിത്രമെങ്കില്‍ ഇന്നത് കുറച്ച് കൂടി എളുപ്പമായിരിക്കുന്നു. ഒരു വ്യക്തിയുടെ മേല്‍ ഭീകരത എന്ന ആഭരണം ചാര്‍ത്തുന്നതോട് കൂടി ആ വ്യക്തിയെയോ അയാളുള്‍ക്കൊള്ളുന്ന സമൂഹത്തെയോ ആക്രമിക്കാനും ഉന്മൂലനം ചെയ്യാനും ഈ ആഭരണച്ചാര്‍ത്ത് തന്നെ ധാരാളം എന്ന അവസ്ഥ സംജാതമായിരിക്കുന്നു.

2004 ജൂണ് 15-നായിരുന്നു ഇശ്രത് ജഹാന് ഏറ്റുമുട്ടല് നടന്നതെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ അതിനു മുമ്പ് തന്നെ (കസേരയിലിരുത്തി പിസ്റ്റള്‍ ഉപയോഗിച്ച്) കൊലപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് ഹൈക്കോടതി, പോലീസ് ഉദ്യോഗസ്ഥന്മാര്ക്കെതിരില് കൊലക്കുറ്റം ചാര്ജ് ചെയ്തു കേസെടുക്കണമെന്നു നിര്ദേശിച്ചിട്ടുള്ളത്. ഒപ്പം ഇതിന്റെ ഗുണഭോക്താക്കള് ആരെന്നു കണ്ടെത്താനും കോടതിയുടെ നിര്ദേശമുണ്ട്. ജസ്റ്റിസ് ജയന്ത് പട്ടേലും ജസ്റ്റിസ് ആശ കുമാരിയും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വ്യാജ ഏറ്റുമുട്ടലിനെ പരാമര്ശിക്കുന്ന സമാന രീതിയിലുള്ള ഒരു റിപ്പോര്ട്ട് 2009 ല്‍ മെട്രോപോളിറ്റന് ജഡ്ജായിരുന്ന എസ്.പി. തമങ്ങിന്റെ നേതൃത്വത്തിലുള്ള അന്വേഷണക്കമീഷനും കണ്ടെത്തി സമര്പ്പിച്ചിരുന്നു.  രാജ്യത്ത് നടന്ന വര്ഗീയ കലാപങ്ങളില്പോലീസ് ഭൂരിപക്ഷ വര്ഗീയതയുടെ ആളും അര്ത്ഥവുമായി പലപ്പോഴും മാറിയെന്നത് പല അന്വേഷണ റിപ്പോര്ട്ടുകളിലും വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ്. ഗുജറാത്ത് വംശഹത്യയില്കാവി ഭീകരതയുടെ സംരക്ഷകരും സഹായികളുമായി നില കൊണ്ടിട്ടുള്ളത് അവിടുത്തെ കാക്കിപ്പടയായിരുന്നുവെന്നത് കുപ്രസിദ്ധമാണ്. വ്യാജ ഏറ്റുമുട്ടലുകളില് പലതും വിവിധ സംസ്ഥാനങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ ആസൂത്രണം ചെയ്തു നടപ്പാക്കപ്പെട്ടതുമായിരുന്നു.

വംശീയ കലാപങ്ങളുടെ കുപ്രസിദ്ധിയില് നിന്നും കൈ കഴുകി വിശുദ്ധ കുപ്പായം സ്വയം എടുത്തണിഞ്ഞ 'മരണത്തിന്റെ വ്യാപാരി' യുടെ ഭീകര മുഖം ഒരിക്കല് കൂടി പുറത്തു വരാനിരിക്കയാണ്. അതിനു വേണ്ടിയാണ് ഇതാര്‍ക്ക് വേണ്ടി ചെയ്തു എന്നു കൂടി കണ്ടെത്തണമെന്ന കോടതി നിര്‍ദേശം. ഇതിനു മുമ്പ് സഞ്ജീവ് ഭട്ടും മലയാളി കൂടിയായ മുന്‍ ഡി.ജി.പി.ആര്‍.ബി ശ്രീകുമാറും നടത്തിയ വെളിപ്പെടുത്തലുകള്‍ മോഡിയെന്ന രക്തരക്ഷസ്സിന്റെ ഉറക്കം തെല്ലൊന്നുമല്ല കെടുത്തിയത്. പക്ഷെ അധികാരത്തിന്റെ സകല സാധ്യതകളും ഉപയോഗിച്ച് എതിര്‍പ്പുകളെ തമസ്കരിക്കാനും വേണ്ടി വരുന്നവരെ നാമാവശേഷമാക്കാനും കഴിയുന്ന ഒരു ഉദ്യോഗസ്ഥ വൃന്ദവും ഭരണകൂടത്തിന്റെ സ്റ്റെനോപ്പണി ചെയ്യുന്ന മാധ്യമ ഷണ്ഡന്മാരും കൂടെയുണ്ടെങ്കില്‍ ഏതു കൊലപാതകങ്ങളെയും ഭീകരവേട്ടയായി ചിത്രീകരിക്കാന്‍ എളുപ്പം കഴിയുമെന്ന് മോഡി ഒരു പാട് തവണ തെളിയിച്ചു കഴിഞ്ഞതാണ്. അന്യായമായ ഭീകരവാദാരോപണം ചോദ്യം ചെയ്യുന്നവരെ പോലും ഭീകരവാദിയാക്കുന്ന നമ്മുടെ രാജ്യത്ത് ഇനിയും ഇസ്രത് ജഹാന്മാര്‍ കൊല്ലപ്പെട്ടേക്കാം. കടന്നു വന്ന വഴികളില്‍ നിരപരാധികളുടെ തലയറുത്തും വെടിയുതിര്‍ത്തും തങ്ങളുടെയുള്ളിലെ അസുരജന്മത്തെ പുറത്തു കാണിച്ചവര്‍ ഒരു നാള്‍ ‍ദേവപരിവേഷം നല്‍കി വാഴ്ത്തപ്പെട്ടേക്കാം. നടന്നു വന്ന വഴികളിലെ ചോരപ്പാടുകള്‍ മായ്ക്കാന്‍ സദ്ഭാവനാ നോമ്പെടുത്ത് പ്രധാനമന്ത്രിക്കസേരയും സ്വപ്നം കണ്ടിരുന്നേക്കാം. അധികാരത്തിന്റെ ഉന്നത സോപാനങ്ങളില്‍ സുന്ദര സുഷുപ്തിയിലാവാന്‍ കൊതിക്കുന്ന മോഡിമാര്‍ക്ക് പക്ഷെ കേള്‍ക്കാന്‍ കഴിയുക തലച്ചോര്‍ പിളര്‍ത്തുന്ന രോദനങ്ങളായിരിക്കും. മറമാടുവാന്‍ പോലും ബാക്കിയില്ലാതെ ചാരമാക്കിക്കളഞ്ഞ ഒരു പാട് സഹോദരങ്ങളുടെ, വയര്‍ കുത്തിപ്പിളര്‍ന്ന് ജീവനോടെ കത്തിക്കപ്പെട്ട അമ്മമാരുടെ, മൃതദേഹത്തെപ്പോലും വെറുതെ വിടാതെ തെരുവില്‍ അനേകരുടെ കാമവെറിക്കിരയാക്കപ്പെട്ട സഹോദരിമാരുടെ, ഒടുക്കം ജനിക്കാന്‍ പോലും അവകാശമില്ലാതെ ശൂലത്തിന്മേല്‍ പിടഞ്ഞോടുങ്ങേണ്ടി വന്ന ശിശുക്കളുടെ..ഇവരുടെയെല്ലാം രോദനം തീര്‍ക്കുന്ന പ്രകമ്പനങ്ങളില്‍ ഒന്ന് മയങ്ങിക്കിടക്കാന്‍ പോലും കഴിയാതെ വരുന്ന അസമാധാനത്തിന്റെ ഞെരുങ്ങിയ ജീവിതങ്ങള്‍! അതാണവരെ കാത്തിരിക്കുന്നത്. അപ്പോഴും ചില താരങ്ങളുടെ വെള്ളിവെളിച്ചം അസ്തമിക്കാതെ ബാക്കിയുണ്ടാകും ജനമനസ്സുകളില്‍..ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെ പോലെ, സഞ്ജീവ് ഭട്ടിനെ പോലെയുള്ള യഥാര്‍ത്ഥ താരങ്ങള്‍!

ലാസ്റ്റ് ബോള്‍: മോഡിക്ക് അമേരിക്ക വീണ്ടും വിസ നിഷേധിച്ചു-വാര്‍ത്ത.
അവിടെ ജോര്‍ജ് ബുഷ്‌ ജീവിച്ചിരിപ്പുണ്ടല്ലോ?  ഒരു നാട്ടില്‍ രണ്ടു ചെകുത്താന്മാര്‍ പാടില്ലെന്നായിരിക്കും.

Tuesday, 15 November 2011

ചെറായില്‍ നിന്നും വാള്‍ സ്ട്രീറ്റിലേക്കുള്ള ദൂരം

നമ്മള്‍ ഇന്ത്യക്കാര്‍ക്ക്  ഹര്‍ത്താല്‍ നടത്താന്‍ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ ഹര്‍ത്താല്‍ നടത്തണമെന്നത് മാര്‍ക്സിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഒഴിച്ചു കൂടാനാവാത്ത കാര്യമാണ്. അതവര്‍ കാലാകാലങ്ങളില്‍ യഥാക്രമം നിര്‍വഹിച്ചു പോന്നിട്ടുമുണ്ട്. ഒരു കണക്കിന് അവരെ കുറ്റം പറയാനുമൊക്കില്ല. സ്വാഭാവിക – അപകട മരണങ്ങളെയും ആത്മഹത്യകളെയും മാറ്റി നിര്‍ത്തിയാല്‍ ലോകത്തെ കണക്കില്‍ പെട്ടതും പെടാത്തതുമായ അനേകം രാജ്യങ്ങളിലെ ജനസംഖ്യയുടെ നല്ലൊരു പങ്കും ഈ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായിപ്പോകുന്നതിനു പിന്നില്‍ അമേരിക്കയെന്ന രാഷ്ട്രത്തിന്റെ 'അദ്ധ്വാനം' ചെറുതല്ല.

അമേരിക്ക പറയുന്നതെന്തും മൂടും മുടിയും നോക്കാതെ എതിര്‍ക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരനാകാനുള്ള പ്രഥമ യോഗ്യത. അത് കൊണ്ട് തന്നെ മെയ്ഡ് ഇന്‍ അമേരിക്ക എന്ന സ്റ്റിക്കര്‍ എവിടെ കണ്ടാലും‍ ഉള്ളിലുള്ള കലിപ്പ് താനേ പുറത്ത്‌ വരും, യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്. ഇത്തരത്തിലുള്ള കമ്മ്യൂണിസ്റ്റുകാര്‍ പക്ഷെ സിംഹവാലന്‍ കുരങ്ങുകളെ പോലെ വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണിന്ന്. ആഴ്ചയിലൊരിക്കല്‍ അമേരിക്കയെയും അവിടുത്തെ ജനതയെയും നാല് മുട്ടന്‍ തെറി പറഞ്ഞാലേ തങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധരാണെന്ന് സ്വയം ബോധ്യപ്പെടൂ എന്നുള്ളത്‌ കൊണ്ടാണോന്നറിയില്ല അങ്ങിനെയൊരു പരിപാടി പാര്‍ട്ടി ചാനലിലും പത്രങ്ങളിലും യാതൊരു മുടക്കവും കൂടാതെ നടന്നു വരാറുണ്ട്. പക്ഷെ, പതിവില്‍ നിന്നും വിപരീതമായി അമേരിക്കയില്‍ നടക്കുന്ന ഒരു ബഹുജന സമരത്തിന്‌ ഇങ്ങു കേരളത്തില്‍ നിന്നും പിന്തുണ നല്‍കിയത്‌ ആരെയും അത്ഭുതപ്പെടുത്തും. അതും സി. പി എമ്മിന്റെ ചെറായി ബ്രാഞ്ച് സമ്മേളനത്തില്‍ സായിപ്പിന് പിന്തുണയുമായി കുട്ടിസഖാക്കള്‍ ഇറങ്ങിപ്പുറപ്പെടുമെന്ന് ആരും ചിന്തിച്ചു കാണില്ല. സാമ്പത്തിക മാന്ദ്യം മുതലാളിത്ത വ്യവസ്ഥിതിയുടെ അടിക്കല്ല് വരെ കാണിച്ചു തന്ന സ്ഥിതിക്ക് വൈറ്റ് ഹൌസിനു മുകളില്‍ ചെങ്കൊടി നാട്ടുന്നതാണ് ഇപ്പോള്‍ നമ്മുടെ കൊമ്രെഡുകളുടെ മധുര മനോഹര  സ്വപ്നം. അതിനൊരു സൈദ്ധാന്തിക ഭാഷ്യവുമായി മാര്‍ക്സിന്റെ തിരിച്ചു വരവ് വരെ പ്രവചിച്ചു കളഞ്ഞു ചിലര്‍. മാര്‍ക്സിനും മാര്‍ക്സിസത്തെ കുറിച്ച് സ്വപ്‌നങ്ങള്‍ കാണാന്‍ മാത്രമല്ലേ കഴിഞ്ഞിട്ടുള്ളൂ എന്ന നിലക്ക് സ്വപ്നത്തെ  ഒരു ‘ജനിതക രോഗമായി’ നമുക്ക്‌ മാറ്റി നിര്‍ത്താം.

വാള്‍സ്ട്രീറ്റ് പ്രക്ഷോഭവും ചെറായി സമ്മേളനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാലോചിച്ചാല്‍ നമുക്ക്‌ താനേ   ചിരി വരും. കുത്തക വിരുദ്ധം എന്നതില്‍ കവിഞ്ഞ് ആടും ആടലോടകവും തമ്മിലുള്ള ബന്ധമേ വാള്‍സ്ട്രീറ്റ് പ്രക്ഷോഭവും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും തമ്മിലുള്ളൂ. കാള പെറ്റെന്ന് കേട്ടപ്പോ കയര്‍ മാത്രമല്ല; കറവക്ക് ആളെ വരെ ഏര്‍പ്പാടാക്കി എന്നിടത്താണ് മാര്‍ക്സിസ്റ്റു പാര്ട്ടിയുള്ളത്.
യഥാര്‍ത്ഥത്തില്‍ എന്താണ് വാള്‍സ്ട്രീറ്റില്‍ നടക്കുന്നതെന്ന് പറഞ്ഞു കൊടുക്കാന്‍ ഒരു ഇ.എം.എസ്സോ വിജയന്‍ മാഷോ ഇല്ലാതെ പോയതിന്റെ അനന്തര ഫലമാണ് ചെറായി പ്രമേയമായി പുറത്തു വന്നത്. ലോകസമ്പത്തിന്റെ പകുതിയിലധികവും കൈയടക്കി വെച്ചിരിക്കുന്നത് വെറും അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ തന്നെ ആഗോള ജനസംഖ്യയുടെ എത്ര ശതമാനമാണീ സമ്പന്നര്‍ എന്നത് നിര്‍വചിക്കാന്‍ പോലും പ്രയാസമുള്ള കാര്യം! അസമത്വത്തെ കുറിച്ച കാഴ്ചപ്പാടാണ് ചെറായി സമ്മേളനക്കാരെ വാള്‍സ്ട്രീറ്റിനു കീജയ് വിളിപ്പിക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്നാണു മനസ്സിലാക്കാന്‍ സാധിക്കുന്നത്.

വ്യക്തമായ വിശകലനത്തില്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം ആപേക്ഷികമാണ് എന്ന് കാണുവാന്‍ കഴിയും. ആഗോളീകരണാനന്തര കാലഘട്ടത്തില്‍ ലോകജനത നിര്‍വചിക്കപ്പെട്ടിരിക്കുന്നത് രണ്ടു തട്ടുകളിലായിട്ടാണ്, ഉള്ളവരെന്നും ഇല്ലാത്തവരെന്നും. ഭൂമുഖത്തെ 400 കോടി വരുന്ന മനുഷ്യന്മാരുടെ ദിവസ വരുമാനം 100 രൂപയില്‍ താഴെയാണെന്നത് അതിശയോക്തിയല്ല! അവരാണ് ആഗോള ദരിദ്രര്‍ എന്ന് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. സ്വാഭാവികമായും 100 രൂപയില്‍ കൂടുതല്‍ ദിവസക്കൂലിയുള്ളവന്‍ സമ്പന്നരുടെ പട്ടികയിലാണ്. എന്നാല്‍ ഇതില്‍ തന്നെ സാമൂഹ്യ ശാസ്ത്രജ്ഞരുടെ വര്‍ഗീകരണത്തില്‍ വംശീയ-സാമൂഹ്യ അസമത്വങ്ങള്‍ ‍ അനുഭവിക്കുന്ന ജനങ്ങളെ ‍(അവര്‍ നൂറ് രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരാണെങ്കിലും) ദരിദ്രവിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. 100 രൂപ ദിവസക്കൂലി (2 ഡോളര്‍) എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ അമേരിക്കയടക്കം പാശ്ചാത്യ നാടുകളിലെവിടെയും ഒരു ദരിദ്രനെ പോലും കണ്ടെത്തുവാന്‍ നമുക്ക് സാധ്യമല്ല. United States Standard of Living ന്റെ കണക്കനുസരിച്ച് അവിടുത്തെ ജനസംഖ്യയുടെ പതിനഞ്ചു ശതമാനത്തോളം പേര്‍ ദാരിദ്ര്യ രേഖക്ക് താഴെ നില കൊള്ളുന്നവരാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്രരുമായി യാതൊരു വിധത്തിലും (വിഭവ-സേവന ലഭ്യതയുടെ കാര്യത്തിലോ പട്ടിണിയുടെ കാര്യത്തിലോ) താദാത്മ്യം പ്രാപിക്കുന്നില്ലെന്നതാണ് വാള്‍സ്ട്രീറ്റ് പോസ്റ്ററൊട്ടിച്ച മാര്‍ക്സിസ്റ്റ്‌ കുട്ടന്മാര്‍ കാണാതെ പോയത്. ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. സ്പെയിനിലോ മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളിലോ പത്തു വര്‍ഷമായി ഒരാള്‍ക്ക്‌ ജോലിയും കൂലിയുമില്ലെന്നിരിക്കട്ടെ! എന്നാല്‍ പത്തു വര്‍ഷത്തോളമായി ജോലി ചെയ്യുന്ന, ശമ്പളം കൈപ്പറ്റുന്ന സോമാലിയക്കാരനെക്കാളും സുഭിക്ഷമായി കഴിഞ്ഞു കൂടുന്നത് മേല്പറഞ്ഞ സ്പെയിന്കാരനാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. കുറച്ചു കൂടി വിശദമാക്കിയാല്‍ അമേരിക്കയില്‍ തൊഴിലില്ലാതെ അലയുന്ന ചെറുപ്പക്കാരന്റെ ജീവിത നിലവാരം മൂന്നു പതിറ്റാണ്ട് മാര്‍ക്സിസ്റ്റുകാര്‍ 'സേവിച്ചു ഭരിച്ച' പശ്ചിമ ബംഗാളിലെ ജോലിയുള്ള ശരാശരി ചെറുപ്പകാരന്റെതിലും ഉയര്‍ന്നതാണ്. വാള്‍സ്ട്രീറ്റ് പിടിച്ചടക്കാന്‍ ഇറങ്ങി പുറപ്പെട്ട അമേരിക്കക്കാര്‍ക്ക് പിന്നാലെ 'അങ്ങിനെ തന്നെ അങ്ങിനെ തന്നെ ആയിരമായിരം അങ്ങിനെ തന്നെ' എന്ന് വിളിച്ചു നടക്കുന്നതിനു പകരം അവനവന്റെ ജോലി നോക്കി പോയിരുന്നെങ്കില്‍ അന്നെങ്കിലും കഞ്ഞി കുടിച്ചു കിടക്കാമായിരുന്നു. 'വാള്‍സ്ട്രീറ്റ് സഖാക്കള്' ബിരിയാണി തിന്നായിരിക്കും പ്രക്ഷോഭത്തിന്റെ ഓരോ ദിവസവും കിടന്നുറങ്ങിയിട്ടുണ്ടാവുക. യഥാര്‍ത്ഥത്തില്‍ നാല് നേരവും മുടങ്ങാതെ ഭക്ഷണം കിട്ടുന്ന, കുഞ്ഞുങ്ങള്‍ക്ക്‌ നല്ല വിദ്യാഭ്യാസം ലഭിക്കുന്ന, കുടുംബമൊന്നടങ്കം ആരോഗ്യ പരിരക്ഷ ലഭിക്കുന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരല്ല അവരുയര്‍ത്തിപ്പിടിച്ച ബാനറില് പറയുന്നത് പ്രകാരം ഈ ലോകത്തിലെ 99 ശതമാനത്തെ പ്രതിനിധീകരിക്കുന്നവര്‍. പകരം ദുരന്തങ്ങളും ദുരിതങ്ങളും മാത്രം നീക്കിയിരിപ്പുള്ള, പട്ടിണിയും മഹാമാരികളും പെയ്തൊഴിയാത്ത, ആവശ്യം എന്നത് അയലത്തു പോലും എത്തിയിട്ടില്ലാത്ത, ആഡംബരം എന്നുച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാതെ പോയ മൂന്നാം ലോക രാജ്യങ്ങളിലെ പട്ടിണിപ്പേക്കോലങ്ങള്‍.. അവരാണാ 99 എന്ന വലിയ അക്കത്തിനു പിറകില്‍ നില്‍ക്കുന്നവര്‍. അവര്‍ക്ക് വേണ്ടി ഒരു ബാനറും ഇതു വരെ ഉയര്ത്തപ്പെട്ടിട്ടില്ല. ഒരു പ്രക്ഷോഭവും ഇന്നേ വരെ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ആഡംബരത്തിന്റെ ഔന്നിത്യത്തില്‍ നില്‍ക്കുന്നവര്‍ ഓര്‍ത്തു കാണില്ല അവര്‍ ചവിട്ടി നില്‍ക്കുന്നത് അഴുകാന്‍ പോലും ത്രാണിയില്ലാതെ പോയ ആ പട്ടിണിപ്പാവങ്ങളുടെ ചേതനയറ്റ ജഡങ്ങള്‍ക്ക് മുകളിലാണെന്ന്.


ലാസ്റ്റ്‌ ബോള്‍: അമേരിക്കയില്‍ മുന്‍ രാഷ്ട്രപതി കലാമിന് വീണ്ടും സുരക്ഷയുടെ പേരില്‍ അപമാനം.
പത്രത്തില്‍ ഒരു പരസ്യം കൊടുത്ത് വില്ലേജ് ഓഫീസില്‍ പോയി പേരുമാറ്റം നടത്തി ഒരു കുരിശു മാലയും അണിഞ്ഞു അടുത്ത തവണ വിമാനം കയറി നോക്ക്. നോ പ്രോബ്ലം!