shamsiswanam - read@ur own risk :)

Pages

Wednesday 31 August, 2011

ഈദ്‌ മുബാറക്‌

അല്ലാഹു അക്ബര്‍.. വലില്ലാഹില്‍ ഹംദ്..!
ചക്രവാളത്തില്‍ ശഅബാനിന്‍ ചന്ദ്രികയുടെ മിന്നലാട്ടം.
വ്രത നിറവിനു പരിസമാപ്തി കുറിച്ചു കൊണ്ട് സ്രഷ്ടാവിന്റെ സ്നേഹ സമ്മാനം,
ഈദുല്‍ ഫിത്വര്‍..
ഈദില്‍ മുഴങ്ങേണ്ടത് തക്ബീര്‍ ധ്വനികളാണ്.
അല്ലാഹുവല്ലാത്തതെല്ലാം തനിക്കു നിസ്സാരമാണെന്ന് പ്രഖ്യാപിക്കാനുള്ള
പരിശീലനമായിരുന്നു ഒരു മാസക്കാലം.
പരിശീലനത്തില്‍ നാം വിജയിച്ചുവോ?
വിലയിരുത്തേണ്ടത് നമ്മുടെ ഇനിയുള്ള ജീവിതമാണ്.
ഈദ്‌ മടക്കമാണ്.
അഹങ്കാരത്തിന്റെ പരകോടിയില്‍ കയറി നില്‍ക്കുന്നവനോട്
അവന്റെ ഇന്നലെകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈദ്‌.
വാവിട്ടു കരയാന്‍ മാത്രമറിയാമായിരുന്ന പിഞ്ചുകുഞ്ഞില്‍ നിന്നും
ഇന്നിലെ അവനിലേക്കുള്ള ദൂരം ദൈവത്തിന്റെ
കാരുണ്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍!
സഹജീവികളോടുള്ള സഹാനുഭൂതിയോടെയാണ് ഈദിന്റെ തുടക്കം.
ഫിത്വറിന്റെ സക്കാത്തിലൂടെ പട്ടിണിക്കാരന്റെ പശിയടക്കാന്‍
പഠിപ്പിച്ചു പ്രവാചകന്‍.
റമദാന്‍ കൊണ്ട് നിര്‍മലമായ മനസ്സിന്റെ
തെളിനീരുറവയാകണം ഈദ്‌.
അന്യന്‍റെ ഉള്ളം കാണാത്തവനും
അവന്‍റെ ഹൃദയനൊമ്പരങ്ങള്‍ അറിയാത്തവനുമുള്ളതല്ല
ഈദെന്ന് പഠിപ്പിച്ചു, കാരുണ്യത്തിന്റെ ആ തിരുദൂതന്‍.
ഈദ്‌ ഹൃദയത്തിന്റെ പുഞ്ചിരിയാണ്.
ശത്രുതയുടെ, വിദ്വേശത്തിന്റെ കറകളെ
പുഞ്ചിരിയുടെ ഈണം കൊണ്ട് ഇല്ലായ്മ ചെയ്യുന്നു ഈദ്‌.
ഹസ്തദാനവും ആലിംഗനങ്ങളും ആശംസകളും ആ പുഞ്ചിരിയുടെ
പ്രകടനങ്ങളാണ്.
സ്നേഹമാണ് ഈദിന്റെ ഭാഷ.
സ്വന്ത-ബന്ധു മിത്രാദികള്‍ക്കുമപ്പുറം അഗതിയോടും, അശരണരോടും
കാലം കട്ടിലില്‍ കിടത്തിയവരോടുമുള്ള സ്നേഹം..
സന്ദര്‍ശനങ്ങളിലൂടെ അത് സാക്ഷാത്കരിക്കണേയെന്നു ഓര്‍മിപ്പിക്കുന്നു
സ്നേഹ പ്രവാചകന്‍.
ഈദ്‌ വിചിന്തനത്തിന്റെ വേളയാണ്.
ഒരു മാസത്തെ വ്രതം നല്കിയതെന്തു
എന്നുള്ള വിചിന്തനം. സ്വയം വിലയിരുത്തലിന്റെ
തിരുത്തലിന്റെ നേരുകള്‍ പറഞ്ഞു തരുന്നതാകണം ഈദ്‌.
സഹോദരങ്ങളെ..ഈദ്‌ ആഘോഷിക്കുക!.
ആഘോഷത്തിനു പോലും മൂല്യവും മേന്മയുമുണ്ടെന്നു
പഠിപ്പിച്ചു പ്രകൃതി മതത്തിന്റെ പ്രവാചകന്‍.
അത് കൊണ്ട് തന്നെ ആഘോഷമെന്നത് വിശ്വാസിക്ക് ആഭാസങ്ങളല്ല.
ഈദിനെ ആനന്ദത്തോടെ ആഘോഷിക്കുക!
അപരിമേയനായ അല്ലാഹുവിനെ വിസ്മരിക്കാതിരിക്കുക.
വെടിയൊച്ച നിലയ്ക്കാത്ത തെരുവുകളിലും
പട്ടിണി പത്തിയടക്കാത്ത ദേശങ്ങളിലും
ഒന്ന് വിതുമ്പാന്‍ പോലുമാവാതെ വിറങ്ങലിച്ചു പോയ
നമ്മുടെ സഹോദരങ്ങളെ വിസ്മരിക്കാതിരിക്കുക.
കാരുണ്യത്തിന്റെ, സഹാനുഭൂതിയുടെ, പുഞ്ചിരിയുടെ,
സ്നേഹത്തിന്റെ ഈദ്‌ എങ്ങും നിറഞ്ഞിടട്ടെ!
തക്ബീര്‍ ധ്വനികള്‍ ചക്രവാള സീമകളോളം പ്രകമ്പനം കൊള്ളട്ടെ!
അല്ലാഹു അക്ബര്‍. വലില്ലാഹില്‍ ഹംദ്!
അല്ലാഹുവത്രെ വലിയവന്‍..സ്തുതികളഖിലവും അവനു മാത്രം!
ഈദാശംസകളോടെ...

Saturday 27 August, 2011

അസ്സലാമു അലൈകും യാ..



റമദാന്‍ വിട വാങ്ങുകയാണ്.
നന്മകളുടെ പൂമരത്തില്‍ ഇനി ഏതാനും ഇലകള്‍ മാത്രം.
റമദാനിന്‍റെ വിട വാങ്ങല്‍ വിശ്വാസിക്ക് വേദനയാണ്.
വിങ്ങുന്ന ഹൃദയവും കണ്ണീരില്‍ കുതിര്‍ന്ന ഇരവുകളുമായ്
അവനതിനെ യാത്രയയക്കുന്നു.
ഇനിയൊരു റമദാനിനെക്കൂടി വരവേല്‍ക്കാന്‍ നമ്മിലെത്ര പേര്‍?
വിട പറച്ചിലുകള്‍ വേദനകളാണ് സമ്മാനിക്കുന്നത്.
മുന്‍വര്‍ഷങ്ങളിലെ റമദാനില്‍ നമ്മോടോപ്പമുണ്ടായിരുന്നവര്‍
ഇന്ന് ഹൃദയത്തിന്റെ ഓര്മച്ചിത്രങ്ങളില്‍
പൊടിപിടിച്ചു കിടക്കുന്നു.
റമദാനിന്‍റെ യാത്ര പറച്ചില്‍ എന്നെ ഓര്‍മപ്പെടുത്തുന്നത്
ക്ലാവു പിടിക്കാത്ത ഓര്‍മകളുടെ വസന്തങ്ങളാണ്.
പ്രിയപ്പെട്ട പിതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍!
രണ്ടായിരാമാണ്ടിലെ റമദാനിന്‍റെ ഇത് പോലൊരു
ദിനത്തിലായിരുന്നു ഞങ്ങളുടെ ബാപ്പ നാഥന്റെ
വിളിക്ക് ഉത്തരമേകിയത്.
വേര്‍പാടിന്റെ നൊമ്പരം എന്തെന്നറിയിച്ച ദിനരാത്രങ്ങള്‍.
ഈ മടിയിലായിരുന്നു ബാപ്പയുടെ അന്ത്യ നിമിഷങ്ങള്‍.
അതിന്റെ ഞെട്ടല്‍ മാറാന്‍ ദിവസങ്ങള്‍ കുറെയെടുത്തു.
മരണത്തിനു മുമ്പില്‍ നമ്മളെല്ലാം നിസ്സഹായര്‍!
സ്രഷ്ടാവിന്റെ വിധിക്ക് മുമ്പില്‍ കീഴടങ്ങുകയല്ലാതെ
സൃഷ്ടികളായ മനുഷ്യര്‍ക്ക്‌ അതില്‍ എന്തധികാരം?
മടിയില്‍ തലവെച്ചു കിടക്കുന്ന ബാപ്പയുടെ
നെറ്റിത്തടത്തിലെ വിയര്‍പ്പു കണങ്ങള്‍ ഒപ്പിക്കൊടുക്കുന്നതിനിടയില്‍
ഞാനറിഞ്ഞു ആ ദൃഷ്ടികളുടെ ചലനം നിലയ്ക്കുന്നത്..
ശ്വാസോച്ച്വാസത്തിന്റെ തോത് മന്ദഗതിയിലാകുന്നത്..
അറിയില്ലായിരുന്നു ബാപ്പാന്റെ അവസാന
നിമിഷങ്ങളായിരുന്നു അതെന്ന്.
വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല..പരിശോധിച്ച
ഡോക്ടര്‍മാരുടെ കാരണത്തെയും
മരണമെന്ന സത്യത്തെയും.
കാലമിത്ര കഴിഞ്ഞിട്ടും ഇന്നും ആ ഓര്‍മകള്‍ക്ക്
മങ്ങലേറ്റിട്ടില്ല.. നെഞ്ചോടു ചേര്‍ത്ത് വെക്കാന്‍ ഒരു പാട്
നല്ല ഓര്‍മ്മകള്‍ മാത്രം തന്നു യാത്രയായ ബാപ്പ
ഇന്നും ഞങ്ങള്‍ക്കിടയില്‍ ജീവിക്കുന്നുവെന്ന തോന്നല്‍..
അദ്ദേഹത്തിന്റെ സ്വതസിദ്ധമായ സംഭാഷണങ്ങളുടെ അനുഭവങ്ങളിലൂടെ..
പറഞ്ഞു വെച്ച തമാശകളിലൂടെ, പങ്കു വെച്ച ചിന്താ ശകലങ്ങളിലൂടെ,
അറിവുകള്‍ പകര്‍ന്നു തന്ന ജീവിതയാത്രകളിലൂടെ..
എല്ലാം ബാപ്പ ഇന്നും നിറഞ്ഞു നില്‍ക്കുന്നു. ആളുകളെ മനസ്സിലാക്കുന്നതില്‍ ഒരു പ്രത്യേക വൈദഗ്ദ്യം
തന്നെയുണ്ടായിരുന്നു അദ്ദേഹത്തിന്.
അനാഥത്വം പേറിയ ബാല്യവും പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയ
ജീവിതായോധന യാത്രയുടെ തീക്ഷ്ണാനുഭവങ്ങളും അദ്ദേഹത്തിന്
പകര്‍ന്നു നല്കിയതാവാം ഈ അറിവുകള്‍.
ഞങ്ങളോടൊപ്പം കളിക്കൂട്ടുകാരനായും
യാത്രകളില്‍ അധ്യാപകനായും വികൃതികളില്‍
കാര്‍ക്കശ്യക്കാരനായും ഞങ്ങളനുഭവിച്ച അദ്ദേഹത്തിന്റെ ഭാവങ്ങള്‍..
കടല്‍ക്കരയില്‍ രാവേറുവോളം ഞങ്ങള്‍ കുട്ടികളെയും കൊണ്ട്
കടംകഥ പറഞ്ഞിരുന്ന നാളുകള്‍ ഞങ്ങളുടെ കുടുംബത്തിലെ
എതോരാള്‍ക്കാണ് മറക്കാനാവുക?
ഒരു പുരുഷായുസ്സിന്റെ സ്നേഹവും വാലസല്യവും നല്‍കി
യാത്രയായ ആ പ്രിയ പിതാവിനെ കുറിക്കുന്നതെന്തും
ഇന്ന് കണ്ണുകളെ ഈറനണിയിക്കുന്നു.
നാട്ടിലായിരുന്നപ്പോള്‍ പള്ളിക്കാട്ടില്‍ അദ്ദേഹത്തിനരികില്‍
ചെന്നിരുന്നു കരഞ്ഞാല്‍ അല്പം സമാശ്വാസം കിട്ടാറുണ്ടായിരുന്നു.
പ്രവാസം അതിനും വയ്യാതാക്കിയിരിക്കുന്നു.
അസ്സലാമു അലൈകും യാ ദാറ ഖൌമിന്‍..എന്ന് തുടങ്ങുന്ന
പ്രാര്‍ത്ഥന പഠിപ്പിച്ചു പ്രവാചകന്‍, ഖബറിടത്തിലേക്ക് 
ചെല്ലുമ്പോള്‍ ഉരുവിടാന്‍..
'വിശ്വാസത്തിന്റെ ഭവനങ്ങളിലുള്ളവരേ, നിങ്ങള്ക്ക് സമാധാനം!
ദൈവാധീനത്താല്‍ ഞങ്ങളും നിങ്ങളോടൊപ്പം ഉടന്‍ വന്നു ചേരുന്നതാണ്, തീര്‍ച്ച!'
ജീവിതത്തിന്റെ നൈമിഷികതയെ കുറിക്കുന്ന സുന്ദരമായ അഭിവാദ്യം!
ഒരു ദിനം മൂന്നു തുണ്ടം തുണിയില്‍ പൊതിഞ്ഞു നമ്മളും
ആ ഖബറിടത്തില്‍ എത്തിച്ചേരും..സന്ദര്‍ശകനായല്ല, അന്തേവാസിയായി..
നമ്മുടെ ഖബറിങ്കല്‍ വന്നിരുന്നു സ്രഷ്ടാവിനോട്‌ കരയാന്‍
നമ്മുടെ മക്കള്‍ക്ക്‌ സമയം ഉണ്ടാകുമോ?
പ്രവാസത്തിന്റെ, തിരക്കിന്റെ, ഓര്‍മ്മക്കുറവിന്റെ ന്യായീകരണങ്ങളാകുമോ അവര്‍ക്ക് പറയാനുണ്ടാവുക?
കാലം ബാക്കി വെച്ചത് നല്ലതായിരിക്കട്ടെ!
ഈ ഓര്‍മ്മക്കുറിപ്പുകള്‍‍ക്കൊടുവില്‍ ബാക്കിയാവുന്നത്
പരിവേദനങ്ങളാണ്.. ഹൃദയത്തിന്റെ അന്തരാളങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥനകളാണ്..
നാഥാ! നിന്റെയടുക്കലെത്തിക്കഴിഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട ബാപ്പയ്ക്ക് നീ പൊറുത്തു കൊടുക്കേണമേ.. സ്വര്‍ഗത്തില്‍ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേ..!

Monday 15 August, 2011

സാരെ ജഹാന്‍ സെ അച്ചാ..

സര്‍വ ലോകത്തേക്കാള്‍ മഹത്തരം
നമ്മുടെ ഹിന്ദുസ്ഥാന്‍..
നാമിവിടുത്തെ രാപ്പാടികള്‍..
ഇതോ നമ്മുടെ പൂന്തോട്ടവും!

ദാര്‍ശനിക കവി ഇഖ്ബാലിന്റെ തൂലികയില്‍
നിന്നും ഉതിര്‍ന്നു വീണ സ്വപ്ന തുല്യമായ
വരികള്‍..
നമുക്ക്‌ അവകാശമുണ്ടോ ഈ പൂന്തോട്ടത്തിലെ
രാപ്പാടികളെന്നു പറയാന്‍..
നാമെന്തു നല്‍കി ഈ രാജ്യത്തിന്?
സ്വയം ചോദിക്കുക, നമോരോരുത്തരും..
ആറര പതിറ്റാണ്ട് മുമ്പത്തെ സ്വാതന്ത്ര്യപ്പുലരി
അതൊരു ജനതയുടെ സ്വപ്നസാക്ഷാല്‍ക്കാരമായിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സംസ്കാര ഭൂമിയുടെ
വിമോചന വിളംബരം..

സ്വാതന്ത്ര്യം ഒരു രാജ്യത്തെ ജനതയുടെ ജീവ വായുവാണ്.
അത് നല്‍കുന്ന ആനന്ദം അനിര്‍വചനീയവും
പക്ഷെ, ആ നാളുകളില്‍ ഇന്ത്യയുടെ കണ്ണുകളില്‍ അശ്രുകണങ്ങളായിരുന്നു..
സന്തോഷത്തിന്റെയല്ല; അസമാധാനത്തിന്റെ..
മുറിപ്പെട്ടു പോയ മനസ്സില്‍ നിന്നും ഉത്ഭവിച്ച,
വിഭജനത്തിന്റെ മുറിപ്പാടുകളിലൂടെ വാര്‍ന്നൊലിക്കുന്ന
ചോരയുടെ ഗന്ധമുള്ള അശ്രുകണങ്ങള്‍..
പട്ടിണി കിടന്നും ലാളിത്യത്തിന്റെ ആള്‍രൂപമായും
മുമ്പില്‍ നടന്ന ഒരു വൃദ്ധനുണ്ടായിരുന്നു ഈ നാടിനെ നയിക്കാന്‍.
താന്‍ കുത്തി നടക്കുന്ന വടിക്കടിയില്‍പ്പെട്ടാണെങ്കിലും,
ഒരുറുമ്പിനു പോലും നോവരുതേ എന്ന് ആശിച്ച
ഒരു പാവം മനുഷ്യന്‍..
സഹനം കൊണ്ട് സമരം ജയിക്കാമെന്ന് കാണിച്ചു
തന്ന അര്‍ദ്ധ നഗ്നനായ ഫഖീര്‍.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ
കൊള്ളമുതലാളിമാരുടെ തോക്കുകള്‍ക്ക് പക്ഷെ,
ആ വൃദ്ധനും അദ്ദേഹത്തിന്റെ ജനതക്കും മുമ്പില്‍
അടിയറവു പറയേണ്ടി വന്നു.
അവിടുന്നിങ്ങോട്ടു തുടങ്ങിയ ചരിത്രത്തിന്റെ പ്രയാണം
സമാനതകളില്ലാത്ത ഒരു രാജ്യവും ജനതയും എന്തെന്ന്
അടയാളപ്പെടുത്തുകയായിരുന്നു.
അങ്ങിനെ കുതിച്ചും കിതച്ചും എത്തിച്ചേര്‍ന്നതാണ് നാമിന്നു
കാണുന്ന നമ്മുടെ മഹാരാജ്യം!

വെല്ലു വിളികളും പ്രതിബന്ധങ്ങളും ഏറെയായിരുന്നു.
ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന വെള്ളക്കാരന്റെ കൌശലങ്ങള്‍
ബാക്കി വെച്ചത് ഗോദ്സേമാരുടെ ജന്മങ്ങളായിരുന്നു.
അതിന്റെ അനിവാര്യതകളായ ആഴത്തിലുള്ള ഓരോ മുറിപ്പാടുകള്‍
രാജ്യത്തിന് സമ്മാനിച്ചു കൊണ്ട് തന്നെ..
ജഡങ്ങള്‍ നിറഞ്ഞ തെരുവുകളും
തേങ്ങലുകള്‍ തിങ്ങി നിറഞ്ഞ കൂരകളും മാത്രം
ബാക്കിയാക്കിയ എണ്ണമറ്റ കലാപങ്ങള്‍..
സ്ഫോടനങ്ങള്‍.. കൂട്ടക്കുരുതികള്‍..
കൊലയാളികള്‍ ഒരേ തരക്കാരായിരുന്നു.
നാടിന്‍റെ നാശമായിരുന്നു അവരുടെയെല്ലാം ലക്ഷ്യം.
കാരണങ്ങള്‍ പറയാന്‍ അവര്‍ ഓരോ കൊടികള്‍ക്ക് പിന്നില്‍
അണി നിരന്നു.
പക്ഷെ അഗ്നി പരീക്ഷകള്‍ക്ക് മുമ്പില്‍
ഭരണഘടനയെന്ന മഹത്തായ ആയുധം രാജ്യത്തിന് കരുത്തേകി.
നൂറു കണക്കില്‍ സംസ്കാരങ്ങളും അതിലും കൂടുതല്‍
ഉപസംസ്കാരങ്ങളും ഭാഷാ വൈവിധ്യങ്ങളുമുള്ള ഒരു നാടിനെ
ഇലയ്ക്കും മുള്ളിനും കേടില്ലാതെ കൊണ്ടു പോകാന്‍
പ്രയത്നിച്ച ഭരണഘടനാ ശില്‍പികള്‍
സ്വപ്നം കണ്ടത്‌ ഒരേ ഒരിന്ത്യ ഒരൊറ്റ ജനത
എന്നത് മാത്രമായിരുന്നു.
പഞ്ചാബും കശ്മീരും ഗുജറാത്തും പിന്നെ ബാബരിയും മുംബൈയും
എല്ലാമെല്ലാം ആ ദൂരത്തിലേക്കുള്ള പുഴുക്കുത്തുകള്‍..
ചോര കിനിയുന്ന മുറിവുകള്‍..
എല്ലാം മറന്ന്, ഒരു മെയ്യാണെന്ന് പറഞ്ഞു
കൂടുമ്പോഴും വീണ്ടും വീണ്ടും വേദനിപ്പിക്കുന്ന
അനുഭവങ്ങളുമായി അതിന്റെ ആവര്‍ത്തനങ്ങള്‍!

പുതിയ കാലത്ത് സമവാക്യങ്ങള്‍
മാറി മറിഞ്ഞിരിക്കുന്നു..
അഴിമതിയും സ്വജന പക്ഷപാതവും
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും അഴുകി ദുര്‍ഗന്ധം വമിക്കാന്‍
തുടങ്ങിയിട്ട് നാളുകളേറെയായി.
അതിനിയും മടുക്കാത്തത് രാഷ്ട്രീയ മേലാളന്മാര്‍ക്കും
അതിന്റെ പ്രയോജകര്‍ക്കും മാത്രം.
ആ മടുപ്പിന്റെ ഉദാഹരണമാണ് ലോകപാല്‍
സംഭവങ്ങള്‍ നമ്മോട് പറയുന്നത്.
അതൊരു മാരക രോഗാണു കണക്കെ ഈ നാടിനെയും
അതിന്റെ സ്വത്വത്തെയും തിന്നു തീര്‍ക്കുകയാണ്.
നിണം കൊണ്ട് പണിയാനിറങ്ങിയ
കസബുമാര്‍ക്കും പ്രജ്ഞ സിങ്ങുമാര്‍ക്കും, പിന്നെ
ടുജി കൊണ്ട് വഞ്ചിച്ച രാജമാര്‍ക്കും
'ഖേലി'ല്‍ പോലും കോഴ കളിച്ച കല്‍മാഡിമാര്‍ക്കും
നമ്മളും ഈ നാടും ഇനിയും
നിന്ന് കൊടുക്കണോ?
ഇല്ല! ഇനിയും ഈ കീടങ്ങള്‍
നമ്മുടെ നാടിനെ നശിപ്പിച്ചു കൂടാ..
നമ്മുടെ ച്ഛാശക്തിയാണ് അതിനുള്ള പോംവഴി.
കേവലം നാമിവിടെ ജനിച്ചു വീണു എന്നത് കൊണ്ടു മാത്രമല്ല..
ഈ രാജ്യം നമ്മുടെ ജീവനാണ്; ഒപ്പം ജീവിതവും!
നമുക്കഭിമാനിക്കാം..ലോകത്തെ
പുത്തന്‍ കണ്ടുപിടുത്തങ്ങളില്‍,
ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളില്‍
എണ്ണമറ്റ മറ്റു മേഖലകളില്‍
എല്ലാം അണിയറക്കാര്‍ ഈ നാടിന്റെ മക്കള്‍..!
കണക്കുകള്‍ പറയുന്നത് എണ്ണം
പറഞ്ഞ മാധ്യമക്കാര്‍.
എണ്ണപ്പാടങ്ങളുള്ള അറബികളേയും
ഡോളറുകളുള്ള സായിപ്പിനേയും
ബുദ്ധിയും അധ്വാനവും കൊണ്ട് കീഴടക്കുന്നു
ഈ നാടിന്റെ ചുണക്കുട്ടികള്‍!
ബുദ്ധിയുടെയും വിദ്യയുടെയും
കരുത്ത് കൊണ്ട് നമുക്ക് ഇല്ലായ്മ
ചെയ്യാനാകണം,
വിശപ്പിന്റെ കരച്ചിലുകളും
ദാരിദ്ര്യത്തിന്റെ എരിച്ചിലുകളും!
അപ്പോള്‍ മാത്രമേ ഇഖ്ബാലിന്റെ
സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകൂ..

കോളേജ് കാലത്തെങ്ങോ എന്റെ ഡയറിത്താളുകളില്‍
കവി കൂടിയായ സുഹൃത്ത്‌ കുറിച്ചിട്ട വരികള്‍
ഓര്‍മ വരുന്നു..അതൊരു പ്രാര്‍ത്ഥനയായി
വീണ്ടും ഉരുവിടട്ടെ!

 മലരുകളിനിയും വിരിയട്ടെ മണ്ണിതില്‍
വസന്തങ്ങളിനിയും വിടരട്ടെ ഭൂവിതില്‍
ഇനിയുമെന്നിന്ത്യ തളരാതിരിക്കട്ടെ!