shamsiswanam - read@ur own risk :)

Pages

Thursday 29 December, 2011

ഹിപ്പി ന്യൂ ഇയര്‍..!

കാലത്തിന്റെ ആര്‍കൈവ് ഷെല്‍ഫിലേക്കടുക്കി വെക്കാന്‍ ഒരു വര്ഷം കൂടി പൂര്‍ത്തിയാകുന്നു. പുതുവര്‍ഷപ്പുലരിയുടെ കൊട്ടിഘോഷങ്ങള്‍ക്കിനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആശംസാ വാക്കുകളും ബഹുവര്‍ണക്കാര്ഡുകളുമായി ഇന്ബോക്സുകള്‍ക്ക് ദഹനക്കേട് പിടിപെടുന്ന പകര്‍ച്ചപ്പനികളുടേതാണിനിയുള്ള നാളുകള്‍. എന്റെ ഇന്ബോക്സിലും വന്നു വീണു ഈ വര്‍ഷത്തെ ആദ്യ കാര്‍ഡ്. പക്ഷെ തികച്ചും വ്യത്യസ്തമായൊരു കാര്‍ഡ്. സബ്ജക്റ്റ് ലൈനിലെ 'പിഴവ്' മനപ്പൂര്‍വമാണെന്ന് അകത്ത് എംബെഡ്‌ ചെയ്ത കാര്‍ഡിന്റെ ആശംസാ വാചകങ്ങളും പറഞ്ഞു തന്നു. മഡഗാസ്ക്കര് ദ്വീപിലെ ‍ 'അട്ടപ്പാടിയി'ലെങ്ങാണ്ടോ ഇരുന്നു വാതക പൈപ്പ് ലൈനിന്റെ സുരക്ഷ പരിശോധിക്കുന്ന ‍സുഹൃത്തിന്റെ ഉച്ചപ്പിരാന്തെന്നു കരുതിയെങ്കിലും അവന്റെ വിശദീകരണം കേള്‍ക്കാമെന്ന കൌതുകത്തിനു മറുപടി മെയില്‍ അയച്ചു. അധികം കാത്തിരിക്കേണ്ടി വന്നില്ല. അറുപതുകളില്‍ യുവത്വം നിറഞ്ഞാടിയ 'ഹിപ്പി' സംസ്കാരത്തിന്റെ സെറോക്സ് കോപ്പികളാണത്രേ ഇന്നിന്റെ തലമുറയും അവരുടെ ആഘോഷങ്ങളും എന്ന മുഖവുരയോടെയുള്ള നെടുങ്കന്‍ മറുപടി ഇന്‍ബോക്സില്‍ ഒരു സീല്‍ക്കാരത്തോടെയെത്തി. സൈക്കഡലിക്ക് റോക്കും സിരകളില്‍ നുരഞ്ഞു പൊന്തുന്ന ലഹരിയും അരാഷ്ട്രീയവാദവും ഒപ്പം നീട്ടി വളര്‍ത്തിയ മുടിയിലൂടെ തങ്ങളുടെ ഐഡന്റ്റിറ്റി തെളിയിക്കുന്ന രൂപങ്ങളുമായി അരാജക വാദത്തിന്റെ ആള്‍രൂപങ്ങളായി പകര്‍ന്നാടിയ യുവത്വം. ഹിപ്പികള്‍ എന്ന് ലോകം വിളിച്ച, ആഘോഷത്തിന്റെ അവര്‍ക്ക് മാത്രമറിയാവുന്ന വ്യാകരണങ്ങളില്‍ ജീവിതം 'കത്തിച്ചു തീര്‍ത്ത' യൌവനങ്ങള്‍. കലയിലും, സിനിമയിലും എല്ലാം സാന്നിധ്യമറിയിച്ചു കൊണ്ട് അവരിന്നും സജീവമാണെന്ന അവന്റെ കണ്ടെത്തല്‍, ഫൈന്‍ ആര്‍ട്സ് ബിരുദവും മള്‍ട്ടി മീഡിയ ഡിപ്ലോമയും എടുത്തു നല്ലൊരു ഡിജിറ്റല്‍ ആര്‍ടിസ്റ്റ് എന്ന പേരും സമ്പാദിച്ചു കരിയര്‍ തുടങ്ങിയ‍ ആളിപ്പോള്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലെവിടെയോ ഒരു പെട്രോ-കെമിക്കല്‍ കമ്പനിയുടെ പ്രോജക്റ്റ് സേഫ്റ്റി ഓഫീസറായി മാറിയത് പോലുള്ള അനേകം നട്ടപ്പിരാന്തുകളിലൊന്നായി കാണാനാണെനിക്കിഷ്ടം.

Sunday 25 December, 2011

ദൈവത്തിന്റെ ഹമീദിയന്‍ മാതൃകകള്‍

ദൈവസങ്കല്‍പം ദൈവ വിശ്വാസികളേക്കാളേറെ കൊണ്ട് നടക്കാറുള്ളത് ദൈവമില്ലെന്നു പറഞ്ഞു നടക്കുന്നവരാണ്. ദൈവം എങ്ങിനെയാകണം എങ്ങിനെയായിക്കൂടാ എന്നതിനെക്കുറിച്ച് കൃത്യമായ വിവരണങ്ങള്‍ ദൈവം തന്നെയില്ലെന്നു പറയുന്നവന്റെ പക്കലുണ്ടാകും. അതിന്റെ യുക്തി എന്താണെന്ന് യുക്തിവാദിയല്ലാത്തത് കൊണ്ടാകാം എനിക്കു മനസ്സിലാകാത്തത്. ‘ഒടുവില്‍ മുല്ലപ്പെരിയാറില്‍ ദൈവവും’ എന്ന തലക്കെട്ടില്‍ പുതിയ ലക്കം മലയാളം വാരികയില്‍ ഹമീദ് ചേന്നമംഗല്ലൂര്‍

Sunday 18 December, 2011

യൂസിംഗ് ഫേയ്സ്ബുക്ക്..നോ പപ്പാ..!

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും മിസ്റ്റര്‍ ഒബാമ തന്റെ കുട്ടികളെ തടഞ്ഞതാണ് ഈ ആഴ്ചയിലെ ചൂടന്‍ ചര്‍ച്ചാ വിഷയം. ഒബാമയുടെ ഈ നടപടി വിവിധ കോണുകളില്‍ ശക്തമായ പ്രതികരണങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്. ഫെയ്സ്ബുക്ക് പ്രസ്ഥാനം ഇരുപത്തിനാല് മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന കേരളത്തിലാണ് ഇതിന്റെ അലയൊലികള്‍ ഏറ്റവും കൂടുതല്‍ കാണപ്പെട്ടത്. ഒബാമയിലെ മൌലികവാദിയെയാണ് ഇത് തുറന്നു കാട്ടുന്നതെന്ന്

Tuesday 13 December, 2011

കണ്ണീരുപ്പ് നെയ്തെടുക്കുന്നവര്‍..

കുട്ടിക്കാലത്ത് ഓണാവധിക്കും മറ്റും ഇത്താത്തയുടെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോഴാണ് ആ ശബ്ദം ആദ്യമായി കേള്‍ക്കുന്നത്. കൃത്യമായ താളത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന 'ടക്..ടക്' ശബ്ദം എന്തെന്നറിയാനുള്ള ആകാംക്ഷയായിരുന്നു ആദ്യം. പിന്നെപ്പിന്നെയാണ് ബാല്യത്തിന്റെ കൌതുകങ്ങളിലൊന്നായ തറി യന്ത്രത്തെയും അതിനു പിന്നിലിരിക്കുന്ന ചാത്തുവേട്ടനെയും പരിചയപ്പെടുന്നത്. അടുത്തുള്ള ക്ഷേത്രത്തില്‍ നിന്നും സുഭലക്ഷ്മി സുപ്രഭാതം കേള്‍ക്കുന്നതോടെ തുടങ്ങുകയായി , പരസ്പരം ആ; തറിയുടെയും ആകാശവാണിയുടെയും. രാത്രി പതിനൊന്നു മണിയോടെ നിശ്ചലമാകുന്ന ആകാശവാണിക്കൊപ്പം ചാത്തുവേട്ടന്റെ തറിയും നിശ്ചലമാകുന്നു.  നന്നെ കാലത്ത് തുടങ്ങി രാവേറുവോളം നീളുന്ന ചാത്തുവേട്ടന്റെ ജീവിതം പക്ഷെ അദ്ദേഹം നെയ്തെടുക്കുന്ന തുണികള്‍ പോലെ വര്‍ണാഭമായിരുന്നില്ല. അത്ര യൊക്കെ ചെയ്താലേ അഷ്ടിക്കു തികയൂ എന്ന് നാണിയമ്മ പറയുമ്പോള്‍ അതിനുള്ളില്‍ വിതുമ്പിക്കിടക്കുന്ന ഇല്ലായ്മകള്‍ കുരുന്നിളം പ്രായത്തിലെ ബുദ്ധിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

Wednesday 7 December, 2011

പുന്നോലിന്റെ പുഴുക്കുത്തുകള്‍


"കൂട്ടുകാരാ, ഭീരുത്തം മൂലം ഒരിക്കലും ഒരു പട്ടിയും കുരയ്ക്കാതിരിക്കില്ല
സുഹൃത്തേ, പറയേണ്ടത് പറയാതെ, ഒരു പട്ടി പോലും
ആകാതെ, വാല് പോലും ഇല്ലാതെ നമ്മള്  സൌധങ്ങളില്ചീഞ്ഞു നാറുന്നു....
(ശ്രീ ശങ്കര പിള്ളയുടെ ‘കഷണ്ടി’ എന്ന കവിതയില്‍ നിന്ന്)

Friday 2 December, 2011

ഐക്യത്തിന്റെ ആത്മാവ്

എണ്ണപ്പൊന്നിന്റെ സാന്നിധ്യം മരുഭൂമിയുടെ മണല്‍ത്തരികള്‍ അറിഞ്ഞു തുടങ്ങിയ അറുപതിന്റെ ഒടുക്കം. ബര്‍മക്കും സിലോണിനും പകരം ഗള്‍ഫ്‌ എന്ന പദം ഉപയോഗിച്ചു തുടങ്ങിയ കാലം. അതൊരു പുതിയ തുടക്കമായിരുന്നു. അതിനും മുമ്പ്‌ പരിശുദ്ധ ഗേഹം തേടിയുള്ള യാത്രയായിരുന്നു മറുനാടന്‍റെ ഗള്‍ഫ്‌ ഓര്‍മകളില്‍.. പോയവരില്‍ പലരും തിരികെ വരാറുണ്ടായിരുന്നില്ല. അവസാന യാത്രക്കുള്ള ഒരുക്കങ്ങളുമായാണവന്‍ വീട് വിട്ടിറങ്ങിയിരുന്നത്. പാതി വഴിയിലോ തിരികെ വീടണയാനുള്ള മടക്കത്തിലോ കൊഴിഞ്ഞു തീര്‍ന്നിരുന്ന യാത്രകള്‍. എന്നിട്ടും യാത്രകള്‍ അവസാനിച്ചില്ല. കാലം പത്തേമാരികളില്‍ മറുകര കാണിച്ചു തന്നപ്പോള്‍ കൂടുതല്‍ ചക്രവാളങ്ങള്‍ കീഴടക്കാനുള്ള വെമ്പലായിരുന്നു. മാസങ്ങള്‍ നീളുന്ന യാത്രക്കൊടുവില്‍ തീരത്തു നിന്നും കുറെയകലെ അവസാനിക്കുന്ന ഉരുവിലെ സഞ്ചാരം. ഖോര്ഫുക്കാന്‍ കടല്‍ തീരത്ത് ജീവിതം നീന്തിയടുപ്പിച്ച ആയിരങ്ങള്‍..ഒരു പക്ഷെ ആ നീന്തലിനിടയില്‍ കര കാണാന്‍ ഭാഗ്യം കിട്ടാതെ പോയ പതിനായിരങ്ങള്‍ വേറെയും. പ്രവാസത്തിന്റെ ചരിത്രം അവിടെ ആരംഭിക്കുകയായിരുന്നു. ഒപ്പം മാസ്മര വര്‍ണത്തിന്റെ മായാ പ്രപഞ്ചം തീര്‍ത്ത യു. എ. ഇ  എന്ന രാജ്യത്തിന്റെയും.
അതിനും മുമ്പ്‌ ഇന്നത്തെ യു. എ. ഇ ഉള്‍ക്കൊള്ളുന്ന പ്രദേശം ചെറു രാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്നു. ഗോത്ര വഴക്കിലും താന്‍ പോരിമയിലും അകപ്പെട്ട് കഴിഞ്ഞിരുന്ന കുറച്ച് ഭരണാധികാരികളും അരപ്പട്ടിണിയുടെ സമൃദ്ധിയില്‍ ജീവിതത്തോട് മല്ലടിച്ചിരുന്ന ഒരു ജനതയും. ചരിത്രത്തിലുടനീളം അറബ് ജനതയുടെ ജീവിതം എന്നും പ്രതിസന്ധികളോടുള്ള സമരമായിരുന്നു. ജീവിതത്തിന്റെ തന്നെ പ്രതിസന്ധികളും ഒപ്പം സാഹചര്യങ്ങള്‍ തീര്‍ക്കുന്ന വൈതരണികളും. ജനിച്ച നാള്‍ തൊട്ട് ജീവിതത്തോട് മല്ലിടുന്ന പോരാട്ട വീര്യം. മരുഭൂമിയുടെ ചുഴികളും മണല്ക്കാറ്റും വകഞ്ഞു മാറ്റി അവര്‍ സഞ്ചരിച്ചത് ജീവിതത്തിലേക്കായിരുന്നു. ആ നൂറ്റാണ്ടുകളുടെ സഹനത്തിന് സ്രഷ്ടാവിന്റെ പാരിതോഷികമാവാം ഇന്നിന്റെ സമൃദ്ധി.
മരുഭൂമിയിലെ എണ്ണ കിനിയുന്ന കിണറുകള്‍ പോലെ അവരുടെ ഉള്ളിലെ വൈരത്തിന്റെ മഞ്ഞുരുകുന്ന കാഴ്ചയാണ് ലോകം പിന്നീട് കണ്ടത്‌. യു. എ. ഇ എന്ന രാജ്യപ്പിറവിയിലേക്ക് മനസ്സുകളെ കൊണ്ടെത്തിച്ച ഒരു ദീര്ഗ ദര്ശിയുണ്ടായിരുന്നു. എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണനായ ഒരു രാജ്യ നായകന്‍. ശൈഖ് സായിദ്‌ എന്ന യു. എ. ഇ യുടെ രാഷ്ട്ര പിതാവ്. നന്മയുടെയും സൌഹാര്ദത്തിന്റെയും ഉന്നത മൂല്യങ്ങള്‍ കൊണ്ട് വിളക്കിച്ചേര്ത്തും സ്നേഹത്തിന്റെ പരിമളം കൊണ്ട് സമ്പുഷ്ടമാക്കിയും എങ്ങിനെ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാം എന്ന് പഠിപ്പിച്ചു തന്ന ജന നേതാവ്‌. അതായിരുന്നു ശൈഖ് സായിദ്‌. വഴികളും ആശയങ്ങളും നല്‍കി വീട്ടിലിരിക്കുന്ന നേതാവായിരുന്നില്ല അദ്ദേഹം, പകരം എന്നും വഴികാട്ടിയായി മുമ്പില്‍ നടന്നു. ഒപ്പം ഇച്ഛാശക്തിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും അദ്ദേഹം മറന്നില്ല. ഇന്നീ രാജ്യത്തിന്റെ സാരഥിയായ ശൈഖ് ഖലീഫയുടെയും വഴിത്താരകള്‍ പിതാവിന്റെതു തന്നെയെന്ന് കാണുമ്പോള്‍ സന്തോഷം വരുന്നത് പ്രവാസിയുടെ കണ്ണുകളിലാണ്. കാരണം സ്നേഹവും ആതിഥ്യവും നല്‍കി ശൈഖ് സായിദ്‌  സ്വന്തം ജനതയെപ്പോലെ ഒരു പക്ഷെ അവരേക്കാളേറെ പരിഗണിച്ചത്‌ പ്രവാസി സമൂഹത്തെയായിരുന്നു; വിശേഷിച്ചും ഇന്ത്യാക്കാരെ. ഇന്ത്യാക്കാരനും ആ സ്നേഹം തിരിച്ചു നല്‍കിയ ചാരിതാര്‍ത്ഥ്യം.!   
കടലില്‍ നിന്നും മുത്തും മത്സ്യവും ശേഖരിച്ചു വിപണനം നടത്തിയ ദുബായിയുടെ ഇന്നലെകളില്‍ നിന്നും സ്കൈ സ്ക്രാപറുകളുടെയും ഹൈപര്‍ ടെക്നോളജിയുടെയും ഇന്നിലേക്കുള്ള ദൂരം കണ്ണിമ വെട്ടുന്ന വേഗത്തിലായിരുന്നു. ഏഴ് എമിറേറ്റുകളില്‍ തലസ്ഥാനമായ അബുദാബി എണ്ണയില്‍ സമൃദ്ധി കണ്ടപ്പോള്‍ പേരിനു മാത്രം എണ്ണ സമ്പത്തുള്ള ദുബായ് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. ലോകം ഒരു കുടക്കീഴില്‍ എന്നും ആഗോള ഗ്രാമം എന്നും ലോകം പിന്നീട് പേരിട്ടു വിളിച്ചതിനെ യാഥാര്‍ത്ഥ്യമാക്കി കാണിച്ചു കൊടുത്തു കൊണ്ടായിരുന്നു ദുബായിയുടെ കുതിപ്പ്. മരുക്കടലില്‍ നിന്നും സ്വപ്നഭൂമിയിലേക്കുള്ള പരിവര്‍ത്തനം. ഇന്ന് ദുബായിക്കാരന് മരുഭൂമി കാണണമെങ്കില്‍ ഏറെ ദൂരം യാത്ര ചെയ്യണം. ദുബായിയുടെ വളര്‍ച്ച മനുഷ്യന് ദൈവം നല്‍കിയ കഴിവിന്‍റെ അനന്യ സാധ്യതകള്‍ തേടിയുള്ള യാത്രകള്‍ കൂടിയായിരുന്നു. ധിഷണയും കഠിന പ്രയത്നവും കൂടിച്ചേര്‍ന്നപ്പോഴുണ്ടായ അത്ഭുതം..അതാണിന്നത്തെ ദുബായ് നഗരത്തിന്റെ ചൈതന്യം. ഗള്‍ഫ്‌ നാടുകള്‍ക്ക് നമ്മള്‍ മലയാളികള്‍ പൊതുവേ പറഞ്ഞു ശീലിച്ച പേരാണ് ദുബായ്. ദുബായിക്കാരനെന്ന വിളിപ്പേര് സൌദിക്കാരന്‍ കൂടി ആസ്വദിക്കുന്ന അവസ്ഥകളിലേക്കുള്ള അസൂയപ്പെടുത്തുന്ന വളര്‍ച്ച,  പാശ്ചാത്യ നാടുകള്‍ നൂറ്റാണ്ടുകള്‍ കൊണ്ട് നേടിയെടുത്തത്‌ ദുബായ് ഏതാനും മാസങ്ങള്‍ കൊണ്ട് യാഥാര്‍ത്ഥ്യമാക്കിയെന്നതാണ് അതിനെ വ്യതിരിക്തമാക്കുന്നത്. ഇന്ന് മറ്റ് ഗള്‍ഫ്‌ നാടുകള്‍ക്ക് വികസന കാര്യങ്ങള്‍ക്കുള്ള റോള്‍ മോഡല്‍ ദുബായ് ആണെന്നത് വാസ്തവം. ഇതിനൊക്കെയും സാരഥ്യം വഹിച്ച മഖ്തൂം കുടുംബം. പ്രത്യേകിച്ച് ശൈഖ് മുഹമ്മദ്‌ എന്ന ജനകീയ നേതാവിന്റെ വീക്ഷണവും വിചാരങ്ങളും. സമാനതകളില്ല ഇത് പോലൊരു ജനകീയ ഭരണാധികാരിക്ക്. തന്റെ ഒന്നാം നമ്പര്‍ വാഹനത്തില്‍ പരിവാരങ്ങളില്ലാതെ അകമ്പടി വാഹനങ്ങളില്ലാതെ നിങ്ങള്ക്ക് കാണാം ഈ നാടിന്റെ നായകനെ. ദുബായിയുടെ പാതയോരങ്ങളില്‍. ഇഴഞ്ഞു നീങ്ങുന്ന ട്രാഫിക്കിനിടയില്‍ അതുമല്ലെങ്കില്‍ മെട്രോ ട്രെയിനിന്റെ സാദാ കമ്പാര്‍ട്ടുമെന്റില്‍ അദ്ദേഹം കയറി വന്നേക്കാം..നിങ്ങളിലൊരുവനായി..ഭരണാധികാരി എന്ന പരുക്കന്‍ ജാഡകളില്ലാതെ..!  
ഗള്‍ഫ്‌ എന്ന നാട്ടിലേക്കുള്ള പ്രയാണം ഇന്ത്യയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമാണ്. വിശേഷിച്ചും കേരളത്തിന്റെ. ഇന്ന് കേരളത്തില്‍ സമൃദ്ധിയായ് കാണുന്നതെല്ലാം ഗള്‍ഫുകാരന്റെ വിയര്‍പ്പിന്റെ ശേഷിപ്പുകളാണ്. പത്തേമാരിയില്‍ തുടങ്ങിയ ജീവിതയാത്രയുടെ ശേഷിപ്പുകള്‍..! ആ ശേഷിപ്പുകളിലാണിന്നും കേരളം ഉണ്ണുന്നതും ഉടുക്കുന്നതും ഉറങ്ങുന്നതും. അതിന്റെ പകുതിയും യു. എ. ഇ യുടെ സ്നേഹ സംഭാവനകളും. തീ പുകയാത്ത കൂരയുടെ സ്ഥാനത്ത്‌ മണിമാളികകള്‍ പൊങ്ങിയതും ഹവായ് ചപ്പലും ഹെര്‍കുലീസ് സൈക്കിളും സ്വപ്നം കണ്ടിരുന്നവര്‍ വേര്സാച്ചി മണമുള്ള കുപ്പായങ്ങളിട്ടു റോള്‍സ് റോയ്സില്‍ ചാഞ്ഞിരിക്കുന്നതും ഈ നാടിന്റെ അതിലുപരി ഇവിടത്തുകാരുടെ സാഹോദര്യ സ്നേഹത്തിന്റെ, കരുണാ വായ്പുകളുടെ ഈന്തപ്പഴ മധുരം ഒന്ന് കൊണ്ട് മാത്രമാണ്. ഇസ്ലാമിക ചരിത്രത്തിലെ അന്‍സാറുകളെ പോലെ.. പരസ്പരം പകുത്തു നല്‍കുകയായിരുന്നു..ജീവനും ജീവിതവും! ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ ഒരിക്കല്‍ ശൈഖ് മുഹമ്മദ്‌ പറഞ്ഞത്‌ പോലെ ഇന്ത്യയിലേക്ക് വരുമ്പോള്‍ എനിക്ക് ഒരു അന്യതാ ബോധം ഉണ്ടാകുന്നില്ല. എന്‍റെ സ്വന്തം നാട്ടിലേക്ക് വരുന്ന പ്രതീതി. എന്നാല്‍ കേരളത്തിലേക്ക് പോയാല്‍ സ്വന്തം വീട്ടിലെത്തിയത് പോലെയാണ്. അദ്ദേഹത്തെ കൊണ്ട് ഇത് പറയിപ്പിച്ച ആ പരസ്പര സ്നേഹ-സഹോദര ബന്ധം നില നിര്‍ത്താം നമുക്ക്‌.. കാലങ്ങളോളം..നമ്മുടെ വറ്റിന്റെ മണികള്‍ വിതറിയിരിക്കുന്ന ഈ മണ്ണിനും ഇവിടുത്തെ ജനങ്ങള്‍ക്കും സകല സമൃദ്ധികളും സര്‍വേശ്വരന്‍ ഇനിയും കനിഞ്ഞരുളട്ടെ.. ഈ നാടിന്റെ നമ്മുടെ ഈ രണ്ടാം വീടിന്റെ വാര്‍ഷികത്തില്‍ എല്ലാ ആശംസകളും നേരുന്നു. ഈ ഒരുമയുടെ വിളക്കണയാതെ അതിന്റെ ആത്മാവിനെ ദൈവം എന്നെന്നും ജ്വലിപ്പിച്ചു നിര്‍ത്തട്ടെ.!

Wednesday 30 November, 2011

മന്മോഹന ചരിതവും മുല്ലപ്പെരിയാര്‍ കലുങ്കും

ഇന്ത്യയിലെ പ്രധാന മന്ത്രിക്ക് ശമ്പളം കൊടുക്കുന്നത് അമേരിക്കയാണോ എന്നറിയില്ല. മന്‍മോഹന് ജിയുടെ ചോറ് ഇധര്‍ കൂറ് ഉധര്‍ എന്ന അവസ്ഥ കാണുന്ന വല്ലവരും അങ്ങിനെ സംശയിച്ചു പോയാല്‍ അവരെ തെറ്റ് പറയാനൊക്കില്ല. പക്ഷെ ആള്‍ ശുദ്ധനും ഡീസന്റുമാണെന്നാണ് പൊതുവേയുള്ള ഒരഭിപ്രായം. കക്ഷത്തില്‍ ആഡം സ്മിത്തിന്റെ 'വെല്‍ത്ത് ഓഫ് നേഷന്‍സും' കയ്യിലൊരു ഡോക്ടറെറ്റുമായി കോണ്ഗ്രസ് പാളയത്തില്‍ കടന്നു ചെന്നിട്ടു ഇന്നേ വരെ പേരുദോശമൊന്നും കേള്‍പ്പിച്ചതായി അറിവില്ല. അത് മാത്രമല്ല; കൂടെയുള്ള 'രാജന്മാര്‍' പലര്‍ക്കും തിഹാറിലെ ഉറുമ്പിനു തീറ്റ കൊടുക്കുന്ന ജോലിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയിട്ടും സര്‍ദാര്‍ജി പുറത്തായത് ആളല്പം ഡീസന്റായത് കൊണ്ടായിരിക്കണമല്ലോ? ഒരു പണിയും ചെയ്യാനില്ലാത്തവന് (ചെയ്യാനറിയാത്തവന് എന്ന് തിരുത്തല്‍) പറ്റിയ പണിയാണത്രെ വഴിയെ പോകുന്ന ഉറുമ്പിനെ പിടിച്ചു നിര്‍ത്തി തീറ്റ കൊടുക്കുക എന്നുള്ളത്. (സംശയമുള്ളവര്‍ കനിമൊഴിയോടു ചോദിച്ചാല്‍ മതി. അവര്‍ പറഞ്ഞു തരും).

സാമ്പത്തിക ശാസ്ത്രവും തെരഞ്ഞെടുപ്പു രാഷ്ട്രീയവും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്തത് കൊണ്ട് ജനം എന്ന ഇസ്പേട് ഏഴാംകൂലികളുടെ മുന്നില്‍ ചിരിച്ചു കാട്ടി വോട്ടു ചോദിക്കാനൊന്നും പോയിട്ടില്ല നമ്മുടെ സര്‍ദാര്‍ജി. ദൈവം സഹായിച്ച് കോണ്ഗ്രസ്സുകാര്‍ക്ക്‌ ബുദ്ധി കുറവായത് കൊണ്ട് അവര്‍ നേരെ പിടിച്ചു പ്രധാന മന്ത്രിയാക്കി. പ്രധാനമന്ത്രിയായിക്കഴിഞ്ഞാല്‍ പിന്നെ ആകെയുള്ള പണി ജനത്തെ എങ്ങിനെ ദ്രോഹിക്കാം എന്ന് കണ്ടു പിടിക്കലാണ്. ജവഹര്‍ലാല്‍ നെഹ്രുവിനു ശേഷമുള്ള ഒട്ടുമിക്ക പ്രധാനന്മാരുടെയും പ്രധാന പണിയും അതു തന്നെയായിരുന്നു. അത്‌ കൊണ്ട് തന്നെ നെഹ്രുവിനു ശേഷമുള്ള ഒരുത്തനും (ഒരുത്തിയും) അഞ്ചു വര്ഷം തികച്ചു ഭരിച്ചു വീണ്ടും ആ കസേരയില്‍ വന്നിരുന്നിട്ടില്ല. ആദ്യ ഊഴത്തില്‍ കാര്യമായ ജോലികളൊന്നും ഇല്ലായിരുന്നു. വെളുപ്പാന്‍ കാലത്തെണീറ്റു കൌര്‍ കൊടുക്കുന്ന കാപ്പി കുടിയും കഴിഞ്ഞാല്‍ പിന്നെ മാഡം കൊടുത്തയക്കുന്ന ഫയലുകളില്‍ ഒപ്പിട്ടു മാഡം പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തു തീര്‍ക്കുന്ന നിസ്സാര ജോലികള്‍ മാത്രം. ബാക്കിയൊക്കെ മാഡം നോക്കിക്കൊള്ളുമായിരുന്നു. അതിനാണ് 2010 ല്‍ 'ഫോര്‍ബ്സ് മാഗസിന്‍ ‍ ലോകത്തിലെ ഏറ്റവും 'ശക്തനായ പതിനെട്ടാമത്തെ പുരുഷ കേസരി' എന്ന അവാര്‍ഡൊക്കെ കൊടുത്തു കളഞ്ഞത്. സര്‍ദാര്‍ജിക്ക് പിറകില്‍ നില്‍ക്കുന്നവരുടെ കാര്യം പറയാനില്ലെങ്കിലും ബാക്കി പതിനേഴിന്റെയും 'ശക്തി' ഇത് പോലെ തന്നെയാണോ എന്ന് ഫോര്ബ്സുകാരോട് തന്നെ ചോദിക്കണം. സോണിയാ ഗാന്ധിയെ സംബന്ധിച്ചേടത്തോളം മോന്‍ ഗാന്ധിക്ക് മൂപ്പെത്തുന്നത് വരെ അവിടെയിരുത്താന്‍ ജീവനുണ്ടെന്നു തോന്നിക്കുന്ന ഒന്നിനെ വേണം. അതിനീ 70 കഴിഞ്ഞ 'യുവാവ്' തന്നെ ധാരാളം. മാഡത്തിനു അസുഖമായതില്‍ പിന്നെയാണ് പുള്ളിക്കാരന് പിടിപ്പതു പണികള്‍ വന്നു തുടങ്ങിയത്. എന്നാല്‍ പിന്നെ ഭരിച്ചേച്ചു കളയാം എന്നു കരുതിയാല്‍ അതിനു പ്രതിപക്ഷം എന്ന ഏമ്പോക്കികള്‍ സമ്മതിക്കില്ല.

റാവുവിന്റെ കാലത്ത് സാമ്പത്തികം എന്ന അപകടം പിടിച്ച പണി മന്മോഹനെ ഏല്‍പ്പിച്ചതില്‍ പിന്നെയാണ് ഈ നാടൊന്നു പച്ച പിടിച്ചത്. (നശിച്ചു നാറാണക്കല്ലെടുത്തു എന്ന്‌ തര്‍ജ്ജമ). അഴിമതി ഇല്ലാതാക്കാനും രാജ്യത്തിന്റെ വളര്ച്ചക്കുമുള്ള ഏക പരിഹാരം ലൈസന്‍സ് രാജ് എടുത്തു കളയലാണെന്ന് മന്‍മോഹന്‍ മാഷ്‌ റാവുവിനെ പഠിപ്പിച്ചു. റാവു അനുസരിച്ചു. റാവുവാണെങ്കില്‍ എന്തും അനുസരിച്ചേ ശീലമുള്ളൂ. കുറച്ചു പിള്ളേര്‍ കുറുവടിയും കുറുന്തോട്ടിയുമായി പള്ളി പൊളിക്കാനോ മറ്റോ പോകുന്നുണ്ട് എന്നാരോ പറഞ്ഞു കേള്‍ക്കേണ്ട താമസം മൂപ്പര്‍ പൂജാമുറിയില്‍ കയറി വാതിലടച്ചു. എന്നാല്‍ മന്‍മോഹന്റെ കാര്യത്തില്‍ പറഞ്ഞത് പോലെയൊക്കെ സംഭവിച്ചില്ലെന്നു മാത്രമല്ല അതിനു ശേഷം അഴിമതിയുടെ കുത്തൊഴുക്ക് തന്നെയായിരുന്നു. ആ കുത്തൊഴുക്കില്‍ മിസ്റ്റര്‍ റാവു വരെ ഒന്ന് നീരാടാനിറങ്ങി. ദോശം പറയരുതല്ലോ വളര്ച്ചയുമുണ്ടായി, വിലക്കയറ്റത്തിന്റെ കാര്യത്തിലാണെന്നു മാത്രം!

വിലയിടിയുക എന്ന അത്യപൂര്‍വ്വ സംഭവം രാജ്യത്ത് സുലഭമായിക്കണ്ടത് മനുഷ്യന്റെയും രൂപയുടെയും കാര്യത്തില്‍ മാത്രമാണ്. അതിനുള്ള കൃതജ്ഞത മന്മോഹന് രാജ്യത്തെ കര്‍ഷകര്‍ കെട്ടിത്തൂങ്ങി കാണിച്ചു കൊടുക്കുന്നുമുണ്ട്. അതും പോരാഞ്ഞിട്ടാണിപ്പോള്‍  റീടെയില്‍ മാര്‍ക്കറ്റ് ബില്‍ എന്ന സായിപ്പ് കച്ചോടം കൂടി ടിയാന്‍ അവതരിപ്പിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്കെന്തോ ഗുണമുള്ള കാര്യമാണെന്ന് കരുതിയെങ്കില്‍ തെറ്റി. തൂങ്ങിച്ചാകാന്‍ പോകുന്നവനെ തടഞ്ഞു നിര്‍ത്തി തല്ലിക്കൊല്ലുന്ന ഏര്‍പ്പാടാണത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ചൂട് പിടിപ്പിക്കാന്‍ ഈ ബില്‍ തന്നെ ധാരാളം!. ഇഷ്രത് ജഹാന്‍ വെച്ചൊരു കളി കളിക്കാമെന്ന് വെച്ചാല്‍ അവറ്റകള്‍ പാര്‍ലമെന്റില്‍ ഒന്നിരുന്നു കിട്ടേണ്ടേ?


സായിപ്പിനു സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു കൊടുക്കുന്ന കാര്യം വന്നപ്പോള്‍ ഒരെണ്ണമില്ല സര്‍ദാര്‍ജിയെ പിന്താങ്ങാന്‍. സി. പി. എമ്മുകാര്‍ക്ക്‌ പിന്നെ കച്ചവടം എന്ന ഏര്‍പ്പാട് തന്നെ ബൂര്‍ഷ്വയാണ്. പാര്ട്ടിക്കാകാം പത്രോസിനു പാടില്ല എന്ന നിലപാടാണവരുടേത്. അറിഞ്ഞു കൂടാത്ത എന്തിനെയും അവര്‍ എതിര്‍ത്തു കളയും. പണ്ടൊരു ജില്ലാ നേതാവ് ഘാട്ട് കരാറിനെതിരെ പൊടി പറത്തിയ പ്രസംഗം നടത്തി പോല്‍ . പ്രസംഗം കഴിഞ്ഞു വേദിയിലുണ്ടായിരുന്ന നായനാര്‍ ജില്ലാ സഖാവിനോട് സ്വകാര്യമായി ചോദിച്ചത്രെ എന്താണീ ഘാട്ട് കരാറെന്ന് അറിയുമോ സഖാവിനു? മറുപടിയായി  ഒരു അളിഞ്ഞ ചിരിയും കൂടെയൊരു ചോദ്യവും: അതറിയുമെങ്കില്‍ നമ്മളെതിര്‍ക്കുമോ സഖാവേ എന്ന്‌. പിറ്റേന്ന് ഘാട്ട് കരാറിനെ സംബന്ധിച്ച് വിശദമായൊരു ലേഖനം തന്നെ വന്നു ദേശാഭിമാനിയില്‍. നായനാരെ കൊണ്ട് അത്രയൊക്കെയല്ലേ പറ്റൂ!

                                       **************      **************
മുല്ലപ്പെരിയാര്‍ ഡാം ഉടന്‍ പൊട്ടുമെന്നുള്ളത് ഏതാണ്ട് ഹൈക്കോടതി ഉറപ്പാക്കിക്കഴിഞ്ഞു. പൊട്ടിക്കഴിഞ്ഞാലുള്ള കാര്യങ്ങളാണ് ഹൈക്കോടതിയിപ്പോള്‍ സര്‍ക്കാരിനോട് ചോദിക്കുന്നത്. വെള്ളം വരുമ്പോ മുറം കൊണ്ട് തടുക്കണോ അതല്ല കുടയായാല്‍ മതിയോ?ഡാം പൊട്ടി വരുമ്പോ എങ്ങോട്ട് ഓടണം എന്നിങ്ങനെ കനപ്പെട്ട കാര്യങ്ങളൊക്കെ ജനങ്ങളെ പഠിപ്പിച്ചോ എന്നാണു ഹൈക്കോടതിയുടെ ചോദ്യം. നമ്മുടെ സര്‍ക്കാരിനെക്കൊണ്ട് ഇത്രയൊക്കെയേ കഴിയൂ എന്ന്‌ ഹൈക്കോടതിക്കും ബോധ്യപ്പെട്ടു കാണും. ഹൈക്കോടതി പറഞ്ഞത് കേട്ടിട്ടാണോ എന്നറിയില്ല കുഞ്ഞൂഞ്ഞ് ഡല്‍ഹിക്ക് പറക്കുന്നുണ്ട്‌. ഇനി വല്ലതുമൊക്കെ നടക്കും. ഇതു വരെ ഇളകാത്തതൊക്കെ ഇളകും. അത്‌ മുല്ലപ്പെരിയാര്‍ ആകരുതേ എന്ന്‌ മുട്ടിപ്പായി പ്രാര്‍ഥിക്കാം നമുക്ക്.

മുല്ലപ്പെരിയാര്‍ ഡാം എന്ന്‌ പറഞ്ഞാല്‍ പഞ്ചായത്ത് റോഡിലെ കലുങ്കിനോളം വലുപ്പമേ വരൂ അച്ചു മാമന്. നമ്മള്‍ ആനക്കാര്യമായി കാണുന്ന പലതും അച്ചുമാമന് നിസ്സാരക്കാര്യം! അത്‌ കൊണ്ടാണ് അബ്ദുല്‍ കലാമിന്റെ മിസ്സൈല്‍ വെറും എലി വാണമായി മൂപ്പിലാനു തോന്നിയത് . ഡാം പുനര്‍ നിര്‍മാണച്ചെലവ് മൊത്തമായും ചില്ലറയായും ഇടതു പക്ഷം ഏറ്റെടുത്തിരിക്കുന്നു എന്ന്‌ പറയുമ്പോള്‍ പഞ്ചായത്ത് റോഡിലെ കലുങ്കായിരുന്നു മനസ്സില്‍. പക്ഷെ ഡാം ചെന്ന് കണ്ടപ്പോഴാണ് മനസ്സിലായത് ഇത് ബക്കറ്റ് പിരിവിലൊതുങ്ങുന്ന കേസല്ല എന്ന്‌. ഉടന് തന്നെ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് പറയാന്‍ വൈക്കം വിശ്വനെ ഏര്‍പ്പാടാക്കി. അച്ചു മാമന്റെ ചെലവേറ്റെടുക്കല്‍ പ്രസ്താവനയുടെ ദൃശ്യം നിറുത്തി വൈക്കം വിശ്വനിലേക്ക് കാമറ തിരിച്ചിട്ടുണ്ട്. പ്ലീസ് വെയിറ്റ്, ബഫറിംഗ്.. ബഫറിംഗ്..!

ലാസ്റ്റ് ബോള്‍: സര്‍ക്കാര്‍ ഗോദൌണുകളിലെ ധാന്യങ്ങള്‍ ‍പൂപ്പലടിച്ചു കുഴിച്ചു മൂടുന്നതിനേക്കാള് നല്ലത് നശിക്കുന്നതിനു മുമ്പ് അവ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നതല്ലേ എന്ന് പാവം സുപ്രീം കോടതി സര്‍ക്കാരിനോട് ചോദിച്ചു പോയി. നമ്മുടെ സര്‍ദാര്‍ മന്ത്രി "ചുപ് രഹോ!" എന്നാണത്രേ കോടതിയോട് പറഞ്ഞത്.
മത്സ്യ മാംസാദികള്‍ വെടിഞ്ഞീടിന പുരുഷനെ ക്രുദ്ധനാം സര്‍പ്പത്തെക്കാളേറെ ഭയക്കണം എന്ന്‌ പഴമക്കാര്‍!

Monday 28 November, 2011

നെടുവീര്‍പ്പുകള്‍ക്കിടയിലെ രൂപയുടെ മൂല്യം






സൌഹൃദങ്ങള് നിഫ്ടി-സെന്‍സെക്സ് പോലെയാണെന്ന് പറഞ്ഞത് ഹിഷാമാണ്. എന്ന് വെച്ചാല്‍ ഏതു സമയത്തും കയറി വരാമെന്നും ഇറങ്ങിപ്പോകാമെന്നും.ദുബായ് ക്രീക്ക് പാര്‍ക്കില്‍ ഓളപ്പരപ്പുകളിലേക്ക് നോക്കി അവനിതു പറയുമ്പോള്‍ കണ്ണീര്‍ പൊടിഞ്ഞില്ലെന്നേ ഉള്ളൂ. ദുഖാര്ദ്രമായിരുന്നു അവന്റെ വാക്കുകള്‍. കേട്ട് നിന്ന ഞങ്ങള്‍ മൂന്നു പേര്‍ക്ക് സങ്കടത്തെക്കാളേറെ ചിരിയാണ് വന്നത്. അവന്റെ സങ്കടത്തിനു പിന്നിലെ കഥയിങ്ങനെ:
ഒരൊഴിവ് ദിനത്തിന്റെ ആലസ്യത്തിലേക്കാണ് ഹിഷാമിന്റെ ഫോണ്‍ തുരു തുരാ ശബ്ദിച്ചത്. കോട്ടുവായിട്ടു മൂരിനിവര്ന്നു നോക്കിയപ്പോ അങ്ങേ തലയ്ക്കല്‍ അജ്മല്‍. പിന്നീട് അല്‍പ നേരം നിശബ്ദതയായിരുന്നു. ഗാനമേളക്ക് മുമ്പുള്ള ഹാര്‍മോണിയം ടെസ്റ്റ്‌ പോലെ പല ടോണുകളില്‍ ഹലോ.. ഹലോ.. ഹലോ എന്ന് പറഞ്ഞു കൊണ്ടേയിരുന്നു ഹിഷാം. അര്ജന്റായിട്ടു നിന്നെയൊന്നു കാണണം എന്ന് മാത്രം നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു അജ്മല്‍ ഫോണ്‍ കട്ട് ചെയ്തു. ഇന്നലെ രാത്രി കൂടി നേരിട്ട് കണ്ടപ്പോള് പറയാതിരുന്ന എന്ത് കാര്യമാണ് പൂരങ്ങളുടെ പൂരപ്പെരുമ പറയുന്നവന് വന്നു പെട്ടിരിക്കുന്നത്. ഹിഷാം ആലോചിച്ചു. ഒരു രാത്രി അവന്റെ ജീവിതത്തില്‍ എന്ത് മാറ്റമാ‍ണുണ്ടാക്കിയിരിക്കുന്നത്?

ഹിഷാമിന് മള്‍ട്ടി നാഷണല്‍ കമ്പനിയിലെ കണക്കപ്പിള്ള ജോലി. അത് കൊണ്ട് തന്നെ പെറ്റി കാഷ് കാണും കയ്യില്‍ എന്നത് സുഹൃത്തുക്കള്‍ക്കിടയിലെ പരസ്യമായ രഹസ്യം. കടത്തനാടന്‍ ഉമ്മയുടെയും ബാപ്പയുടെയും രണ്ടു പെണ്‍കുട്ടികളടക്കമുള്ള കുടുംബത്തിലെ ഇളയ ചേകവര്‍. നാട്ടില്‍ പറയത്തക്ക പ്രാരാബ്ദങ്ങളും ബാധ്യതകളുമില്ല. പെണ്ണ് കെട്ടാത്തത് കൊണ്ട് പ്രത്യേകിച്ചും. ബാപ്പ ഷാര്‍ജ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ (SEWA) ജീവാത്മാവും പരമാത്മാവുമായിരുന്നു ഒരു കാലത്ത്. കൂടെയുള്ള ലവാണ്ടന്മാര്‍ക്ക് കണക്കു കൂട്ടാന്‍ കൈകള്‍ മാത്രമല്ല കാലുകള്‍ കൂടി വേണ്ടി വരുമെന്ന അവസ്ഥ മുതലാക്കി അക്കൌണ്ട്സ് ഹെഡ് വരെയായിത്തീര്‍ന്ന പഴയ മീറ്റര്‍ നോട്ടക്കാരന്‍. ഹിഷാമിന് വേണ്ടിയുള്ള പെണ്ണ് കാണലില്‍ മാത്രം അദ്ദേഹത്തിന് കണക്കുകള്‍ പിഴച്ചു പോയി. ഹിഷാമിന്റെ ഇരുപത്തിയന്ജാം പിറന്നാളില്‍ തുടങ്ങിയ പെണ്ണുകാണല്‍ ചടങ്ങുകള്‍ രണ്ടാം വാര്‍ഷികവും കഴിഞ്ഞു ഗംഭീരമായി മുന്നേറുന്നു. രണ്ടു ലീവുകളിലായി 14 (അനൌദ്യോഗിക കണക്കു പ്രകാരം) എണ്ണം അവനും പിന്നെ കുടിച്ചു തീര്‍ത്ത ചായകള്‍ക്ക് മാത്രമറിയാവുന്ന കണക്കുകളുമായി അവന്റെ പെങ്ങന്മാരും എപ്പിസോഡുകള്‍ പിന്നിടുന്നു‍. അതിലൊരുത്തിക്ക് സ്ത്രീധനമായി കൊടുത്ത സ്വിഫ്ടിലാണ് 'സത്യാന്വേഷണ പരീക്ഷണ' യാത്രകള്. സ്വിഫ്ടുകാരിയുടെ കണ്ണുകള്‍ പള്ളി മിനാരത്തിലെ സ്പീക്കറുകള്‍ പോലെ ഒന്ന് തെക്കോട്ടെങ്കില്‍ മറ്റേത് വടക്കോട്ടെന്ന മട്ടിലാണ്. അത്രയ്ക്കുണ്ട് പൊരുത്തം! ആ 'പൊരുത്ത'ത്തിന് ബാപ്പാന്റെ പൊരുത്തമാണാ സ്വിഫ്ടെന്നു ഹിഷാം. അവള്‍ക്കാണത്രെ കണ്ണട വെക്കാത്ത പെണ്‍കുട്ടിയെ വേണം ഹിഷാമിന് എന്ന സ്റ്റാര്‍ മാര്‍ക്കില്ലാത്ത കണ്ടിഷന്. ആഞ്ജലീന ജൂലിയുടെ വടകര വേര്‍ഷനായ രണ്ടാമത്തവളുടെ 'കണ്ടീഷന്‍സ്' മീറ്റ് ചെയ്യുന്നതിലും ഭേദം തമിഴ്മക്കളെക്കൊണ്ട് മുല്ലപ്പെരിയാര്‍ ഡാം കുടിപ്പിച്ചു വറ്റിക്കുന്നതാണെന്നും അവന്‍ നെടുവീര്‍പ്പോടെ പറയുന്നു.

ഇത്രയും ചരിത്ര ഗാഥകള്‍ക്ക് സാക്ഷിയായ അവന്റെ ഐ ഫോണ്‍ ഫോറിലേക്കാണ് റൂമിന് പുറത്തെത്തിയെന്ന സൂചനയുമായി അജ്മലിന്റെ മിസ്കോള്‍.(ഒഴിവു ദിവസങ്ങളില്‍ കാളിംഗ് ബെല്ലടിച്ചു ശല്യപ്പെടുത്തരുതെന്ന അലിഖിത നിയമം ഗള്‍ഫിലെ ബാച്ചിലേര്‍സ് റൂമുകളില്‍ നിലവിലുണ്ട്). ഹിഷാം പല്ല് തേച്ചെന്നു വരുത്തി പുറത്തിറങ്ങി. അജ്മലിന്റെ മുഖം തെരഞ്ഞെടുപ്പില് തോറ്റ സ്ഥാനാര്ഥിയുടേത് പോലെ തോന്നിച്ചു. ആകെ ഒരു മ്ലാനത. കാര്യം തിരക്കി. അവന്റെ ശ്വാസങ്ങള്‍ ഉച്ഛസ്ഥായിയിലാവുന്നത് ഹിഷാം ശ്രദ്ധിച്ചു. നാട്ടില്‍ നിന്നും ഫോണ്‍ വന്നിരുന്നു. ഉമ്മാക്ക് പെട്ടെന്നൊരു സ്ട്രോക്ക്. ഇത് രണ്ടാം തവണയാണ്. ഉടന്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യണമത്രെ! കുറച്ചു കാശിന്റെ ആവശ്യം. ഈ സമയത്ത് നിനക്ക് മാത്രമേ സഹായിക്കാന്‍ പറ്റൂ. ഒരു ഗദ്ഗദത്തോടെ അജ്മല്‍ പറഞ്ഞു നിര്‍ത്തി. ഹിഷാം ആകെ വിഷമവൃത്തത്തിലായി. അടുത്ത മാസം ഇയര്‍ എന്റിംഗ് ആയത് കൊണ്ട് ഓഡിറ്റിങ്ങിന്റെ പുകിലുകള്‍ വരാനിരിക്കുന്നതേയുള്ളൂ. സുഹൃത്തുക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പെറ്റി കാഷിന്റെ ബാലന്‍സ് കുറയുമെന്ന ഫ്രെണ്ടെണോമിക്സ് അവന്‍ അനുഭവത്തിലൂടെയാണ് പഠിച്ചത്. അത് കൊണ്ട് തന്നെ ബാലന്‍സ് ഷീറ്റ് ടാലിയാവാന്‍ വാങ്ങിയവന്മാരുടെ കുടുംബ പുരാണം മുതല്‍ കൊടുങ്ങല്ലൂര്‍ ഭരണി വരെ കേള്‍ക്കേണ്ടി വരും. അജ്മലിനെ പറ്റിയും ഹിഷാമിനു വലിയ മതിപ്പില്ല. കുന്നംകുളത്തുകാരന്റെ ട്രേഡ് മാര്‍ക്ക് കയ്യിലിരിപ്പുകള് ആവശ്യത്തിലധികം അവനുണ്ട് താനും. പക്ഷെ ഈയൊരവസ്ഥയില്‍ താന്‍ കൂടി കൈവിട്ടാല്‍.. തന്റെ ഇരുപതാം വയസ്സില്‍ കാര്‍ഡിയാക് അറസ്റ്റ്‌ വന്നു മരണപ്പെട്ട ഉമ്മയുടെ മുഖം ഓര്മ വന്നു ഹിഷാമിന്‍. ഒട്ടും താമസിച്ചില്ല. തന്റെ അഡ്വാന്‍സ് സാലറിയും പെറ്റിയും ഒക്കെ ചേര്‍ത്ത് അജ്മലിനു അവന്‍ ആവശ്യപ്പെട്ട സംഖ്യ‍ കൊടുത്തുവിട്ടു.

വൈകുന്നേരം ഞങ്ങള്‍ ക്രീക്കില്‍ നടക്കാനിറങ്ങിയപ്പോ ബൈജുവാണാ വെടി പൊട്ടിച്ചത്. അല്‍ അന്‍സാരി എക്സ്ചേഞ്ചില്‍ ടെല്ലറായി ജോലി ചെയ്യുന്ന ബൈജുവിനെ അജ്മല്‍ രാത്രി വിളിച്ചിരുന്നുവത്രേ! ഇന്ത്യന്‍ റുപ്പിയുടെ റേറ്റ് അറിയാന്‍. എനിക്ക് മോര്‍ണിംഗ് ഡ്യൂട്ടി ആയത് കൊണ്ട് കാലത്ത് എത്തുമെന്നും പറഞ്ഞു. പറഞ്ഞ പ്രകാരം അവന്‍ കാലത്ത് തന്നെ എത്തി കാശയച്ചു. ആരുടെ അടുത്തും കാശില്ലാത്ത ഈ മാസാവസാനം നിനക്കെവിടുന്നാണ് ഇത്രയും കാശെന്നും ചോദിച്ചിരുന്നു. ഒരു കള്ളച്ചിരിയായിരുന്നു അവന്റെ മറുപടി. ഉമ്മാന്റെ ഒപറേഷന് വേണ്ടിയാണെന്നു പറഞ്ഞപ്പോ ഞാനാണ് കാശ് കൊടുത്തതെന്ന് ഹിഷാം ബൈജുവിനോട്‌ പറഞ്ഞു. ഏത് ഉമ്മയെന്നായി ബൈജു. അജ്മലിന്റെ ഉമ്മ അവന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മരണപ്പെട്ടു പോയിട്ടുണ്ടെന്ന് അയല്‍ക്കാരന്‍ കൂടിയായ ബൈജു പറഞ്ഞു നിര്‍ത്തി. ഇക്കുറി ഹൃദയം നിലച്ചത് ഹിഷാമിന്റെതായിരുന്നു. പിന്നൊരു കൂട്ട പൊട്ടിച്ചിരിയായിരുന്നു. മരണ വീട് പോലെ. ഹിഷാം മാത്രം ചിരിക്കാതെ. ഇപ്പോഴത്തെ മരണ വീടുകളില്‍ പരേതന്‍ ഒഴികെ ബാക്കിയെല്ലാവരും ചിരിയും കളിയുമാണല്ലോ. പരേതനും ചിരിക്കണമെന്നുണ്ടാകും; കഴിയാത്തത് കൊണ്ടായിരിക്കും.
ദേഷ്യവും സങ്കടവും ഒരുമിച്ചു വന്ന ഹിഷാമിന്റെ മുഖം സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിനെ ഓര്‍മിപ്പിച്ചു. കൈവിട്ടു പോയ സാലറിയും വറ്റിത്തീര്‍ന്ന പെറ്റിയും കാലിയായ ക്രെഡിറ്റ്‌ കോളങ്ങളും പിന്നെ ഓഡിറ്റിങ്ങിന്റെ കാണാച്ചോദ്യങ്ങളും അവന്റെ മനസ്സില്‍ തീര്‍ത്ത രസതന്ത്രം, സുധാകര-ജയരാജന്മാരെ നാണിപ്പിക്കും തരത്തില്‍ വാക്കുകളായി പുറത്തു വന്നു കൊണ്ടിരുന്നു. ക്രീക്കിലൂടെ ഒരു ദീപാലംകൃതമായ ആഡംബര ബോട്ട് ഞങ്ങളെയും കടന്നു പോയി. ഇരുളും അരണ്ട വെളിച്ചവും ഇട കലര്‍ന്ന ബോട്ടിനുള്ളില്‍ നിന്നുമുയര്‍ന്ന ഷോണ്ടെല് ലെയിനിന്റെ മനോഹര ഗാനം ബോട്ടിന്റെ താളത്തിനൊപ്പം ഒഴുകിയൊഴുകിപ്പോയി.
‍‍
Life is not an easy road
A true you just a struggle with your heavy load
I know it seems you lose the battle more and more..

Tuesday 22 November, 2011

നുണകളാല്‍ നിണം ചിന്തുന്നവര്‍

2004 ജൂണ് 15 ലെ തണുത്ത പ്രഭാതം. അഹമ്മദാബാദിന്റെ തെരുവില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നാല് വിറങ്ങലിച്ച മൃതശരീരങ്ങള്‍. അതിന്റെ സചിത്ര വാര്‍ത്തയുമായാണ് പിറ്റേന്നത്തെ ദേശീയ പത്രങ്ങള്‍ പുറത്തിറങ്ങിയത്. മോഡിയെ വധിക്കാന്‍ വന്ന നാല് ലഷ്കര്‍ ഭീകരന്മാരെ പോലീസ് അതിസാഹസികമായി കൊലപ്പെടുത്തിയതിന്റെ അടിക്കുറിപ്പും വിശദീകരണങ്ങളും കൊണ്ട് തുടന്നുള്ള ദിവസങ്ങള്‍ ഫീച്ചറുകള്‍ ഇറക്കി മാധ്യമങ്ങള്‍ അതിനെ ആഘോഷിച്ചു. പക്ഷെ ആ വാര്‍ത്തയും ചിത്രവും മാനസികമായി തകര്‍ത്തു കളഞ്ഞ, പോലീസ് പറയുന്നതൊന്നും വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന രണ്ടു പേരുണ്ടായിരുന്നു പൊതു ജനമെന്ന ഈ ആള്‍ക്കൂട്ടത്തിനിടയില്‍. സ്വന്തം മക്കളുടെ വേര്‍പാടില്‍ എല്ലാം നഷ്ടപ്പെട്ടവരെപ്പോലെയായിത്തീര്‍ന്ന ഒരച്ഛനും അമ്മയും. 'അതിസാഹസിക'മായി പോലീസ് കൊലപ്പെടുത്തിയ മുംബൈ സ്വദേശിനി ഇഷ്രത് ജഹാന്‍ എന്ന പതിനെട്ടുകാരിയുടെ മാതാവായ ഷമീമ കൌസരും ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിലെ വട്ടക്കാട്ടുശ്ശേരി ഗ്രാമത്തിലെ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖിന്റെ അച്ഛന്‍ മണലാഴി തെക്കേതില് ഗോപിനാഥന് പിള്ളയുമായിരുന്നു ആ രണ്ടു പേര്‍. പിന്നീടിങ്ങോട്ട്‌ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ നാള്‍വഴികളായിരുന്നു അവര്‍ക്ക്. തങ്ങളുടെ മക്കള്‍ ഭീകരരായിരുന്നില്ലെന്നും പോലീസ് അവരെ കൊലപ്പെടുത്തി കൊണ്ടിട്ടതാണെന്നും അവര്‍ക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. കേവലം സാധാരണ കുടുംബത്തിലെ വിദ്യാര്‍ഥിനിയായ ഇസ്രത് ജഹാന്‍ എന്ന കൌമാരക്കാരിക്കും ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയിലെ കേബിള്‍ ജോയിന്റെറായ ജാവേദ് ശൈഖിനും ഗുജറാത്ത് മുഖ്യ മന്ത്രിയെ കൊലപ്പെടുത്തിയിട്ട് ഒന്നും നേടാനില്ലായിരുന്നു. ഏത്തപ്പഴക്കുലയും, ചെന്തെങ്ങിന് തേങ്ങയും, ഇഞ്ചിയും കുരുമുളകുമായി കേരളത്തില്‍ നിന്നും കാറില്‍ പുറപ്പെട്ട മകന്റെ വഴി മരണത്തിന്റെതല്ലായിരുന്നുവെന്ന് മാത്രം നീതി തേടിയിറങ്ങിയ ആ അച്ഛനറിയാം; പകരം മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന ഒരു കുടുംബത്തിന്റെ ജീവിതമായിരുന്നു അവയെന്ന് കാവിയുടെ കുബുദ്ധി നിറയാത്തവരെല്ലാം സമ്മതിക്കുന്നു. കേരളീയന്റെ നിത്യജീവിതത്തിന്റെ ഭാഗമായ മേല്പറഞ്ഞ ഭക്ഷണസാധനങ്ങള്‍ പക്ഷെ ഗുജറാത്ത് പോലീസിനു മാരകായുധങ്ങളായത് സ്വാഭാവികം! ദൃശ്യമാധ്യമങ്ങളില്‍ ഞെളിഞ്ഞിരുന്നു ഈ വങ്കത്തം വിളിച്ചോതുവാനും മടി കാണിച്ചില്ല ഡി. ജി. ബന്സാര എന്ന ഡി.ഐ.ജി.

ഈ നീതി യുദ്ധത്തിലെ എതിരാളികള്‍ നിസ്സാരക്കാരായിരുന്നില്ല. അഹ്മദാബാദ് കമീഷണര് കെ.ആര്. കൗശിക്, അസി. കമീഷണര് എന്.കെ. അമിന്, ജോയന്റ് കമീഷണര് പി.പി. പാണ്ഡ്യെ, എ.പി.സി ജി.എല്. സിംഗാള്, അന്നു ക്രൈംബ്രാഞ്ച് ഓഫിസറും പിന്നീട് ഡി.ഐ.ജിയുമായ ഡി.ജി. വന്സാര എന്നിവരടങ്ങുന്ന ഗുജറാത്ത് പോലീസിലെ ഉന്നതരും മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഇഷ്ട തോഴന്മാരുമായവര്‍.

നീതിപീഠങ്ങള്‍ പലപ്പോഴും വസ്തുനിഷ്ഠത കൈവിട്ട് വൈകാരികമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതികള്‍ക്കിടയിലും, അസത്യത്തിന്റെയും അനീതിയുടെയും ചോര മണക്കുന്ന മൂടുപടങ്ങളെ വലിച്ചു കീറി ‘സത്യമേവ ജയതേ’ എന്ന ഭരണഘടനയുടെ മൌലിക അന്തസ്സത്ത ഉയര്‍ത്തിപ്പിടിച്ച് നീതിയുടെ കാവലാളായി എന്നും നിലകൊണ്ടിട്ടുള്ളത് പരമോന്നത  നീതിപീഠങ്ങള്‍ തന്നെയാണ്.

ആയിരക്കണക്കിന് കൊല്ലങ്ങളുടെ പാരമ്പര്യവും സംസ്കാരവും ഉള്‍ക്കൊള്ളുന്ന ഇന്ത്യാമഹാരാജ്യം ലോക ജനതയ്ക്ക് മുമ്പില്‍ തല താഴ്ത്തി നിന്നത് ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. അതിലൊന്ന് ബാബരി മസ്ജിദ്‌ ധ്വംസനവും മറ്റൊന്ന് ഗുജറാത്ത്‌ വംശഹത്യയും. രണ്ടും ഭരണകൂടത്തിന്റെ മൌനാനുവാദത്തിന്റെ ഫലമായോ അല്ലെങ്കില്‍ അവര്‍ തന്നെ സ്പോണ്സര്‍ ചെയ്തതോ ആയത് കൊണ്ട് അതിന്റെ ആഘാതം വളരെയേറെ ആഴമുള്ളതായിരുന്നു. ഇന്ത്യയുടെ ആത്മാവ്‌ എന്ന് പറഞ്ഞു പതിഞ്ഞു പോയ മതേതരത്വത്തിന്റെ ശവക്കല്ലറയൊരുക്കാന്‍ ഫാഷിസം അതിന്റെ സംഹാരതാണ്ഡവമാടിയതിന്റെ സാമ്പിളുകള്‍ കണ്ട് ലോകജനത ഞെട്ടിത്തരിച്ചു പോയ അനേകമനേകം സംഭവവികാസങ്ങള്‍. ഇന്നും പുകയുന്ന ഉമിത്തീയായി അത് രാജ്യത്തിന്റെ നെഞ്ചകം നീറ്റിക്കൊണ്ടിരിക്കുന്നു. നവലോക ക്രമത്തില്‍ ഒരു ജനതയെ ഇല്ലായ്മ ചെയ്യാന്‍, അന്യായമായി കൊന്നൊടുക്കാന്‍ ‘ഭീകരത’ എന്ന വാക്ക്‌ നല്‍കുന്ന സ്വാതന്ത്ര്യത്തോളം മറ്റൊന്നിനും കഴിയില്ല. ചതിയിലൂടെ ശത്രുവിനെ നിഗ്രഹിക്കുക എന്നതായിരുന്നു ചരിത്രമെങ്കില്‍ ഇന്നത് കുറച്ച് കൂടി എളുപ്പമായിരിക്കുന്നു. ഒരു വ്യക്തിയുടെ മേല്‍ ഭീകരത എന്ന ആഭരണം ചാര്‍ത്തുന്നതോട് കൂടി ആ വ്യക്തിയെയോ അയാളുള്‍ക്കൊള്ളുന്ന സമൂഹത്തെയോ ആക്രമിക്കാനും ഉന്മൂലനം ചെയ്യാനും ഈ ആഭരണച്ചാര്‍ത്ത് തന്നെ ധാരാളം എന്ന അവസ്ഥ സംജാതമായിരിക്കുന്നു.

2004 ജൂണ് 15-നായിരുന്നു ഇശ്രത് ജഹാന് ഏറ്റുമുട്ടല് നടന്നതെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ അതിനു മുമ്പ് തന്നെ (കസേരയിലിരുത്തി പിസ്റ്റള്‍ ഉപയോഗിച്ച്) കൊലപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് ഹൈക്കോടതി, പോലീസ് ഉദ്യോഗസ്ഥന്മാര്ക്കെതിരില് കൊലക്കുറ്റം ചാര്ജ് ചെയ്തു കേസെടുക്കണമെന്നു നിര്ദേശിച്ചിട്ടുള്ളത്. ഒപ്പം ഇതിന്റെ ഗുണഭോക്താക്കള് ആരെന്നു കണ്ടെത്താനും കോടതിയുടെ നിര്ദേശമുണ്ട്. ജസ്റ്റിസ് ജയന്ത് പട്ടേലും ജസ്റ്റിസ് ആശ കുമാരിയും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വ്യാജ ഏറ്റുമുട്ടലിനെ പരാമര്ശിക്കുന്ന സമാന രീതിയിലുള്ള ഒരു റിപ്പോര്ട്ട് 2009 ല്‍ മെട്രോപോളിറ്റന് ജഡ്ജായിരുന്ന എസ്.പി. തമങ്ങിന്റെ നേതൃത്വത്തിലുള്ള അന്വേഷണക്കമീഷനും കണ്ടെത്തി സമര്പ്പിച്ചിരുന്നു.  രാജ്യത്ത് നടന്ന വര്ഗീയ കലാപങ്ങളില്പോലീസ് ഭൂരിപക്ഷ വര്ഗീയതയുടെ ആളും അര്ത്ഥവുമായി പലപ്പോഴും മാറിയെന്നത് പല അന്വേഷണ റിപ്പോര്ട്ടുകളിലും വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ്. ഗുജറാത്ത് വംശഹത്യയില്കാവി ഭീകരതയുടെ സംരക്ഷകരും സഹായികളുമായി നില കൊണ്ടിട്ടുള്ളത് അവിടുത്തെ കാക്കിപ്പടയായിരുന്നുവെന്നത് കുപ്രസിദ്ധമാണ്. വ്യാജ ഏറ്റുമുട്ടലുകളില് പലതും വിവിധ സംസ്ഥാനങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ ആസൂത്രണം ചെയ്തു നടപ്പാക്കപ്പെട്ടതുമായിരുന്നു.

വംശീയ കലാപങ്ങളുടെ കുപ്രസിദ്ധിയില് നിന്നും കൈ കഴുകി വിശുദ്ധ കുപ്പായം സ്വയം എടുത്തണിഞ്ഞ 'മരണത്തിന്റെ വ്യാപാരി' യുടെ ഭീകര മുഖം ഒരിക്കല് കൂടി പുറത്തു വരാനിരിക്കയാണ്. അതിനു വേണ്ടിയാണ് ഇതാര്‍ക്ക് വേണ്ടി ചെയ്തു എന്നു കൂടി കണ്ടെത്തണമെന്ന കോടതി നിര്‍ദേശം. ഇതിനു മുമ്പ് സഞ്ജീവ് ഭട്ടും മലയാളി കൂടിയായ മുന്‍ ഡി.ജി.പി.ആര്‍.ബി ശ്രീകുമാറും നടത്തിയ വെളിപ്പെടുത്തലുകള്‍ മോഡിയെന്ന രക്തരക്ഷസ്സിന്റെ ഉറക്കം തെല്ലൊന്നുമല്ല കെടുത്തിയത്. പക്ഷെ അധികാരത്തിന്റെ സകല സാധ്യതകളും ഉപയോഗിച്ച് എതിര്‍പ്പുകളെ തമസ്കരിക്കാനും വേണ്ടി വരുന്നവരെ നാമാവശേഷമാക്കാനും കഴിയുന്ന ഒരു ഉദ്യോഗസ്ഥ വൃന്ദവും ഭരണകൂടത്തിന്റെ സ്റ്റെനോപ്പണി ചെയ്യുന്ന മാധ്യമ ഷണ്ഡന്മാരും കൂടെയുണ്ടെങ്കില്‍ ഏതു കൊലപാതകങ്ങളെയും ഭീകരവേട്ടയായി ചിത്രീകരിക്കാന്‍ എളുപ്പം കഴിയുമെന്ന് മോഡി ഒരു പാട് തവണ തെളിയിച്ചു കഴിഞ്ഞതാണ്. അന്യായമായ ഭീകരവാദാരോപണം ചോദ്യം ചെയ്യുന്നവരെ പോലും ഭീകരവാദിയാക്കുന്ന നമ്മുടെ രാജ്യത്ത് ഇനിയും ഇസ്രത് ജഹാന്മാര്‍ കൊല്ലപ്പെട്ടേക്കാം. കടന്നു വന്ന വഴികളില്‍ നിരപരാധികളുടെ തലയറുത്തും വെടിയുതിര്‍ത്തും തങ്ങളുടെയുള്ളിലെ അസുരജന്മത്തെ പുറത്തു കാണിച്ചവര്‍ ഒരു നാള്‍ ‍ദേവപരിവേഷം നല്‍കി വാഴ്ത്തപ്പെട്ടേക്കാം. നടന്നു വന്ന വഴികളിലെ ചോരപ്പാടുകള്‍ മായ്ക്കാന്‍ സദ്ഭാവനാ നോമ്പെടുത്ത് പ്രധാനമന്ത്രിക്കസേരയും സ്വപ്നം കണ്ടിരുന്നേക്കാം. അധികാരത്തിന്റെ ഉന്നത സോപാനങ്ങളില്‍ സുന്ദര സുഷുപ്തിയിലാവാന്‍ കൊതിക്കുന്ന മോഡിമാര്‍ക്ക് പക്ഷെ കേള്‍ക്കാന്‍ കഴിയുക തലച്ചോര്‍ പിളര്‍ത്തുന്ന രോദനങ്ങളായിരിക്കും. മറമാടുവാന്‍ പോലും ബാക്കിയില്ലാതെ ചാരമാക്കിക്കളഞ്ഞ ഒരു പാട് സഹോദരങ്ങളുടെ, വയര്‍ കുത്തിപ്പിളര്‍ന്ന് ജീവനോടെ കത്തിക്കപ്പെട്ട അമ്മമാരുടെ, മൃതദേഹത്തെപ്പോലും വെറുതെ വിടാതെ തെരുവില്‍ അനേകരുടെ കാമവെറിക്കിരയാക്കപ്പെട്ട സഹോദരിമാരുടെ, ഒടുക്കം ജനിക്കാന്‍ പോലും അവകാശമില്ലാതെ ശൂലത്തിന്മേല്‍ പിടഞ്ഞോടുങ്ങേണ്ടി വന്ന ശിശുക്കളുടെ..ഇവരുടെയെല്ലാം രോദനം തീര്‍ക്കുന്ന പ്രകമ്പനങ്ങളില്‍ ഒന്ന് മയങ്ങിക്കിടക്കാന്‍ പോലും കഴിയാതെ വരുന്ന അസമാധാനത്തിന്റെ ഞെരുങ്ങിയ ജീവിതങ്ങള്‍! അതാണവരെ കാത്തിരിക്കുന്നത്. അപ്പോഴും ചില താരങ്ങളുടെ വെള്ളിവെളിച്ചം അസ്തമിക്കാതെ ബാക്കിയുണ്ടാകും ജനമനസ്സുകളില്‍..ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെ പോലെ, സഞ്ജീവ് ഭട്ടിനെ പോലെയുള്ള യഥാര്‍ത്ഥ താരങ്ങള്‍!

ലാസ്റ്റ് ബോള്‍: മോഡിക്ക് അമേരിക്ക വീണ്ടും വിസ നിഷേധിച്ചു-വാര്‍ത്ത.
അവിടെ ജോര്‍ജ് ബുഷ്‌ ജീവിച്ചിരിപ്പുണ്ടല്ലോ?  ഒരു നാട്ടില്‍ രണ്ടു ചെകുത്താന്മാര്‍ പാടില്ലെന്നായിരിക്കും.