shamsiswanam - read@ur own risk :)

Pages

Monday 30 May, 2011

ഇരയും വേട്ടക്കാരും

terror
ലാദന്‍ വധം പുതിയ വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്. ഒസാമയെ കണ്ടു പിടിച്ചത്‌ താലിബാന്‍ സഹ-സ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗാനി ബറദാര്‍ ഒറ്റിക്കൊടുത്തത് മൂലമാണെന്നതാണ് പുതിയ വെളിപ്പെടുത്തല്‍. യു കെയില്‍ നിന്നും പുറത്തിറങ്ങുന്ന Sunday Mirror ന്‍റെ ലേഖകന്‍ നിക് ഓവന്‍സ് ആണ് ഈ വെളിപ്പെടുത്തല് നടത്തിയിരിക്കുന്നത്. പാശ്ചാത്യ മീഡിയയുടെ പതിവ് പ്രചാര വേലകള്‍ക്കപ്പുറം ഈ വാര്‍ത്തയുടെ വിശ്വാസീയതയും അതിന്റെ ലക്ഷ്യങ്ങളും ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളു. അങ്ങിനെയെങ്കില്‍ ഒസാമയുടെ വിശ്വസ്തനായ സന്ദേശവാഹകന്‍ അബു അഹ്മദ്‌ അല്‍ കുവൈത്തിയുടെ ടെലഫോണ്‍ ചോര്‍ത്തിയാണ് താവളം കണ്ടു പിടിച്ചതെന്ന വൈറ്റ്‌ ഹൗസ്‌ ഭാഷ്യം തകരുകയാണിവിടെ ചെയ്യുന്നത്; മറ്റു പലതിലുമെന്ന പോലെ.
ഒസാമ ഒളിച്ചു താമസിച്ചതെന്നു പറയപ്പെടുന്ന അബട്ടാബാദിലെ വീട്ടിനുള്ളില്‍ നിന്നും കണ്ടെടുത്ത കുറിപ്പടിയിലാണ് ഇതിന്റെ സ്രോതസ്സ് ഓവന്‍സ് കണ്ടെത്തുന്നത്. ഓപ്പറേഷനില്‍ പങ്കെടുത്ത സീലുകളില്‍ ആരുടെയെങ്കിലും അടുത്ത് നിന്ന് കൈമോശം വന്നതാവാം കുറിപ്പടിയെന്നും അദ്ദേഹം അനുമാനിക്കുന്നു. പ്രഥമ ദൃഷ്ട്യാ തന്നെ അവിശ്വസനീയമാണ് ഈ റിപോര്‍ട്ടെങ്കിലും അത് ബന്ധപ്പെടുത്തിയിരിക്കുന്നത് താലിബാന്‍ നേതാവുമായിട്ടായതിനാല്‍ പാടെ അവഗണിക്കാനും നിരീക്ഷകന്മാര്‍ തയ്യാറല്ല.
എണ്‍പതുകളില്‍ റഷ്യന്‍ അധിനിവേശത്തിന്റെ അരുംകൊലകള്‍ക്ക് അറുതി വരുത്താനും ഒപ്പം അധിനിവേശം അവശേഷിപ്പിക്കുന്ന ധാര്‍മികത്തകര്ച്ചയില്‍ നിന്നും അഫ്ഗാനിനെ എങ്ങിനെ കര കയറ്റാം എന്ന യുവത്വത്തിന്റെ വിപ്ലവ ചിന്താ ഗതിയുടെ ഉല്പന്നമായിരുന്നു താലിബാന്‍ (വിദ്യാര്‍ത്ഥികള്‍) എന്ന ആശയം. ജനിച്ചതും വളര്‍ന്നു വികാസം പ്രാപിച്ചതും അഫ്ഗാനിലാണെങ്കിലും അതിന്റെ മസ്തിഷ്കവും ഊര്‍ജ സ്രോതസ്സും എന്നും പാകിസ്താനായിരുന്നു. പാകിസ്താനിലെ തെക്കന്‍ വസീരിസ്ഥാനില്‍ ഇന്നും ഭീകര ക്യാമ്പുകള്‍ നിര്‍ലോഭം നടന്നു വരികയും ചെയ്യുന്നുണ്ട്. ഇതിന്റെ മുഖ്യ ആസൂത്രകര്‍ ഭരണ രംഗത്തെ തലവന്മാരായിരിക്കണമെന്നില്ല. അവരുടെ അറിവോടെയും സമ്മതത്തോടെയും ആയിരിക്കണമെന്നുമില്ല. കാരണം പാകിസ്താന്‍ എന്നത് അത്യന്തം സങ്കീര്‍ണ്ണവും അതിലുപരി അപകടകരവുമായ രാഷ്ട്രീയ സാമൂഹിക ഘടനകളുള്ള ഒരു രാഷ്ട്രമാണ്. അതു കൊണ്ടാണ് സ്വന്തം രാജ്യത്ത് തന്നെ അനുദിനം നടന്നു കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളെ ചെറുക്കുന്നതില്‍ ആ രാജ്യം പരാജയപ്പെടുന്നത്. ഇന്നവിടെ നടക്കുന്ന തീവ്രവാദ രാഷ്ട്രീയത്തിന് എല്ലാ കാല ഘട്ടത്തിലെയും ഭരണാധികാരികള്‍ വളം വെച്ച് കൊടുത്തിടുണ്ട്. എന്നിരുന്നാലും താലിബാന്റെ മേല്‍ പകിസ്താനുള്ള സ്വാധീനം അവിതര്‍ക്കിതമാണ്. അതു കൊണ്ടാണ് ബിന്‍ ലാദന്‍ കൊല്ലപ്പെടുന്നതിന്റെ രണ്ടാഴ്ച മുമ്പ്‌ ഗീലാനി-കര്‍സായി കൂടിക്കാഴ്ചയ്ക്ക് ശേഷം അഫ്ഗാന്‍ താലിബാനെ നിയന്ത്രണ വിധേയമാക്കാം എന്ന് ഗീലാനി ഉറപ്പു കൊടുത്തതായ വാര്‍ത്തകള്‍ പുറത്തു വന്നത്. പാക്‌ താലിബാനെ നിയന്ത്രിക്കാന്‍ കഴിയാത്ത പാകിസ്താന്‍ എങ്ങിനെയാണ് അഫ്ഗാനില്‍ അവരെ നിയന്ത്രണ വിധേയമാക്കുന്നതെന്ന് സാധാരണക്കാരായ അഫ്ഗാനികള്‍ ചോദിക്കുന്നതും അത് കൊണ്ടാണ്. ഒസാമയെ ഒററുന്നതിന് പകരമായി ബര്ദര്‍ അമേരിക്കയോട്‌ ആവശ്യപ്പെട്ടത്‌ തടവിലുള്ള താലിബാന്‍കാരുടെ മോചനവും അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലുമാണ്.
അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന പിന്‍വാങ്ങേണ്ടത് താലിബാനെ പോലെ തന്നെ പാകിസ്താന്റെയും ആവശ്യമാണ്‌. കാരണം ഇന്ത്യ എന്ന ജന്മശത്രുവിന്റെ അഫ്ഗാന്‍ താല്പര്യങ്ങള്‍ തന്നെ. അഫ്ഗാനോളം മറ്റൊരു രാജ്യത്തെയും ഇന്ത്യ ഇത്ര കണ്ടു സഹായിച്ചിട്ടില്ല. എല്ലാവരുടെയും കണ്ണ് അഫ്ഗാനിന്റെ പുനര്‍ നിര്‍മാണവും പുരോഗതിയും എന്നതിനപ്പുറം ബാമിയാനടങ്ങുന്ന അഫ്ഗാനിന്റെ മലമടക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന വന്‍ തോതിലുള്ള ധാതു ശേഖരവും. ബാറ്ററി നിര്‍മാണത്തിനുപയോഗിക്കുന്ന ലിഥിയം മുതല്‍ ഇരുമ്പും സ്വര്‍ണവുമടങ്ങുന്ന വമ്പന്‍ ധാതു ശേഖരത്തിന്റെ കണ്ടെത്തലുകള്‍ റഷ്യ തന്നെ കണ്ടെത്തിയതുമാണ്. പിന്നീട് വന്ന അമേരിക്ക അവര്‍ നിര്‍ത്തി വെച്ചേടത്ത്‌ നിന്ന് തുടങ്ങി. പക്ഷെ ഇതിനിടയില്‍ അഫ്ഗാനില്‍ പാകിസ്താന്‍ സഹായത്തോടെ കയറിപ്പറ്റിയ ചൈനയാണ് ഭാവിയിലെ അഫ്ഗാനിനെ പാട്ടക്കരാറുകളിലൂടെ അധിനിവേശം നടത്താന്‍ പോകുന്നത്. അതിനവര്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അഫ്ഗാന്‍-പാക്‌-ചൈന സഖ്യമാണ് ചൈനയുടെയും പാകിസ്താന്റെയും താല്പര്യം. ഇതെത്ര കണ്ട് ഇന്ത്യയും അമേരിക്കയും വെച്ച് പൊറുപ്പിക്കുമെന്നും അതിനെ തടയിടാന്‍ ഇരു രാഷ്ട്രങ്ങളും എടുക്കുന്ന നടപടികള്‍ എന്തൊക്കെയായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു മേഖലയില്‍ ഭാവിയിലുണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ സൈനിക നീക്കങ്ങളുടെ ഗതിയും വികാസവും. ഏതായാലും അമേരിക്കയേക്കാള്‍ പതിന്മടങ്ങ്‌ വിഷം ഉള്ളില്‍ കൊണ്ട് നടക്കുന്ന ‘വന്മതിലുകാര്‍ക്ക് സ്വാഗതമരുളുന്നതിലൂടെ കരിമൂര്‍ഖനില്‍ നിന്ന് രക്ഷപ്പെടാന്‍ മലമ്പാമ്പിനെ കൂട്ട് പിടിച്ച ആട്ടിന്‍കുട്ടിയുടെ കഥയോര്മിപ്പിക്കുകയാണ് അഫ്ഗാന്‍. പാവം അഫ്ഗാനികള്‍ക്ക് സമാധാനം എന്നത് ഇനിയും മരീചിക തന്നെയായിരിക്കും.
ലാസ്റ്റ്‌ ബോള്‍: ഈ ചൈനാക്കച്ചവടത്തിലൂടെ പാകിസ്താന് വല്ലതും കിട്ടുമോ ആവോ?
എന്തു കിട്ടാന്‍ ശത്രുവിന്റെ ശത്രു മിത്രം!

Sunday 29 May, 2011

ക്രിക്കറ്റ്‌ വാഴും കാലം!

ccl


ഇന്ത്യാ മഹാരാജ്യത്തെ പറ്റി പണ്ടു പണ്ടേ നമ്മള്‍ ഉപയോഗിച്ചു വരുന്ന ഒരു പ്രയോഗമാണ് ‘നാനാത്വത്തില്‍ ഏകത്വം എന്നത്. രാജ്യത്തിന്‍റെ വിസ്ത്രുതിയുടെയും അതുള്‍ക്കൊള്ളുന്ന വ്യത്യസ്ഥ സംസ്കാരങ്ങളെയും കുറിച്ച് പരിശോധിച്ചാല്‍ ലോകത്ത്‌ ഇത്തരത്തില്‍ നില കൊള്ളുന്ന ഒരേയൊരു രാജ്യം ഇന്ത്യ മാത്രമാണെന്ന് നമ്മള്‍ മനസ്സിലാക്കിയതുമാണ്. പലപ്പോഴും നമ്മള്‍ അഭിമാനത്തോടെയും വിദേശികള്‍ കൌതുകത്തോടെയും നോക്കിക്കണ്ടത് ഈയൊരു വ്യതിരിക്തതയാണ്. നൂറു കണക്കില്‍ ഭാഷകള്‍ ഇന്ത്യയില്‍ സംസാരിക്കപ്പെടുന്നു എന്നത് തന്നെ സംസ്കാര-സമൂഹങ്ങളുടെ വൈവിധ്യം ഇന്ത്യയില്‍ എത്രത്തോളമുണ്ടെന്നു വ്യക്തമാക്കി തരുന്നുണ്ട്. എന്നാല്‍ ഈ സാംസ്കാരിക വൈവിധ്യം നമ്മുടെ ദേശീയതയുമായി എത്രകണ്ട് സമരസപ്പെട്ടു പോകുന്നുവെന്നത് ഇപ്പോഴും പഠനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള വര്‍ഗീയ കലാപങ്ങളും ദേശ-ഭാഷാ-വംശീയ സംഘട്ടനങ്ങളും നാനാത്വത്തെയും ഏകത്വത്തെയും കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങള്‍ക്കതീതമായി ഉണ്ടായിട്ടുള്ളവയാണ്.
എന്നാല്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ നാം ഇന്ത്യക്കാര്‍ ഏക മനസ്കരാകുന്ന ചില മേഖലകള്‍ നമ്മുടെ രാജ്യ ശില്പികള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തതായിരുന്നു. അല്ലെങ്കില്‍ ക്രിക്കറ്റ് ഒരു മതമെന്നത് പോലെ ഇന്ത്യക്കാരന്റെ ധമനികളില്‍ അലിഞ്ഞു ചേരുന്ന പ്രതിഭാസം ഉണ്ടായിത്തീരുമെന്നും മറ്റേതൊരു ദേശീയ പ്രതീകത്തെക്കാളും പ്രാധാന്യം അതിനുണ്ടാകുമെന്നും കുറച്ചു കാലം മുമ്പ് വരെ പ്രവചിക്കാന്‍ സാധിക്കത്തതായിരുന്നു. വര്‍ദ്ധിച്ച മാധ്യമ സ്വാധീനമാകാം ക്രിക്കറ്റിനെ ഇന്നത്തെ നിലയില്‍ എത്തിച്ചത്‌ എന്ന് വേണമെങ്കില്‍ പറയാം. എന്തായാലും നമുക്ക്‌ ക്രിക്കറ്റ് എന്നത് ഒരു ദേശീയ വികാരത്തിന്റെ സൂചകമാണ്.
മാറിയ കാലഘട്ടത്തില്‍ കായികമേഖലയും കച്ചവടത്തിന് വിധേയമായത്‌ അതിന്റെ അനിവാര്യതയാണ്. ഒരളവോളം ഈ കച്ചവട താല്പര്യമാണ് അതിനെ മാര്‍ക്കറ്റ്‌ ചെയ്തു ഇങ്ങിനെ പോപ്പുലര്‍ ആക്കി നിര്‍ത്തുന്നതും. അത് കൊണ്ടു തന്നെ കളിക്കാരനാവുക എന്ന് പറഞ്ഞാല്‍ ഒരു കോര്‍പറേറ്റ്‌ മുതലാളിയോളം വളരുക എന്നാണിന്നിന്റെ അര്‍ത്ഥം. ഈയിടെ ഒരു കാര്‍ടൂണ്‍ കോളത്തില്‍ കണ്ടത്‌ പോലെ പുസ്തകവും പേനയുമെടുത്തു മര്യാദക്ക് പഠിക്കാനിരുന്ന മകനോട്‌ പോയി 2 ഇന്നിംഗ്സ് കളിച്ചേച്ച് വാടാ എന്ന് പറയുന്ന അച്ഛന്‍ പുതിയ കാലത്തിന്റെ പ്രായോഗികത അറിയുന്നവനാണ്. എന്തു തന്നെയായാലും ക്രിക്കറ്റിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം അതൊന്നും അവരുടെ രസച്ചരട് ഇല്ലായ്മ ചെയ്യുന്ന ഒന്നല്ലെന്നു മാത്രമല്ല അതിന്റെ എരിവും ആവേശവും ഈ മാര്‍ക്കറ്റിങ്ങിലൂടെ വര്‍ധിച്ചിട്ടേയുള്ളു.
ലോകകപ്പും ചെന്നൈയുടെ രണ്ടാം ജയത്തോടെ ഐ പി എല്ലും കൊടിയിറങ്ങി. ഇനി എന്ത് എന്ന് കരുതി അന്തം വിട്ടു നില്‍ക്കുന്ന ആരാധകന്റെ മുമ്പിലേക്ക് കുത്തക സ്പോണ്സര്‍മാര്‍ വെച്ചു നീട്ടുന്ന വിഭവം പക്ഷെ യഥാര്‍ത്ഥ ക്രിക്കറ്റ്‌ പ്രേമികള്‍ എങ്ങിനെ സ്വീകരിക്കുമെന്ന് കണ്ടു തന്നെ അറിയണം. ജൂണ്‍ നാലിനു ആരംഭിക്കുന്ന സി സി എല്‍ (സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗ്) ഒരു പുതിയ തുടക്കമാണ്; ഒപ്പം പരീക്ഷണവും. താര നിശകളെക്കാളും അവാര്‍ഡ്‌ മാമാങ്കങ്ങളെക്കാളും പണം വാരിക്കൂട്ടാന്‍ ഒരു ക്രിക്കറ്റ്‌ ലീഗ് കൊണ്ട് കഴിയുമോന്നുള്ള പരീക്ഷണം. ആയിരക്കണക്കിന് ജനങ്ങളാണ് സന്നാഹ മല്‍സരം കാണാനെത്തിയത് എന്ന പോസിറ്റീവ് സൂചനകളും സംഘാടകര്‍ക്ക് ലഭിച്ചു കഴിഞ്ഞു. ക്രിക്കറ്റിനോളം അല്ലെങ്കില്‍ അതിനെക്കാളുമേരെ ജനപ്രിയമാണ് നമ്മുടെ നാട്ടില്‍ സിനിമ എന്നത്. ക്രിക്കറ്റ്‌ സീസണലാണെങ്കില്‍ സിനിമ എല്ലാ കാലത്തും ജനങ്ങളുടെ ഇഷ്ട വിഭവമാണ്. താരങ്ങളും താര സംഘടനകളും ഇത്ര മേല്‍ ‘പാഷന്‍’ ആയ ഒരു സമൂഹം ഹോളിവുഡില്‍ പോലും കാണുക പ്രയാസം. സ്വീകരണ മുറിയിലെ അല്മാരയിലും ഫേസ്ബുക്കിന്റെ ആല്‍ബങ്ങളിലും താരങ്ങളോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പ്രദര്‍ശിപ്പിച്ച് നിര്‍വൃതിയടയുന്നവര്‍ ഇങ്ങു കേരളക്കരയിലെ മുക്കുമൂലകളില്‍ പോലും ഇന്ന് സുലഭം. കേരളത്തെ പ്രത്യേകമെടുത്തു പറയാന്‍ കാരണം ഇത്തരം കാര്യങ്ങളില്‍ ഒരു പക്വത കാണിക്കുന്നവരായിരുന്നു നമ്മള്‍ മലയാളികള്‍. അത് കൊണ്ട് തന്നെ ഫാന്‍സ്‌ അസോസിയേഷനും താരാരാധനയും നാം തമിഴന് തീറെഴുതിക്കൊടുത്ത് അവരെ പരിഹസിക്കുന്ന ഏര്‍പ്പാടിലായിരുന്നു ഈയടുത്ത കാലം വരെ. എന്നാല്‍ തമിഴന് നേരം വെളുക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മുടെ കണ്ണില്‍ ഇരുട്ട് കയറിത്തുടങ്ങിയത് കാലത്തിന്റെ വികൃതിയാവാം. ഇപ്പോള്‍ നമ്മുടെ ഫേസ് ബുക്ക് പേജുകള്‍ കണ്ടു ചിരിക്കുന്നത് എം ജി ആറിനു സ്ക്രീനിലേക്ക് കത്തിയെറിഞ്ഞു കൊടുത്ത ആ പാവം തമിഴനാണ്.
ഇന്ത്യാക്കാരന്റെ ഈ രണ്ടു വീക്നെസ്സുകള്‍ (സിനിമയും ക്രിക്കറ്റും) എങ്ങനെ ഒരുമിച്ച് മുതലെടുക്കാം എന്നതാണ് ജൂണ്‍ 4-നോട് കൂടി തീരുമാനിക്കപ്പെടാന്‍ പോകുന്നത്. 100 കോടിയില്‍ പരം ജനങ്ങളുള്ളത് നമ്മളുടെ ഭാഗ്യം. കുറെ എണ്ണം അങ്ങിനെ പോയാലും കാണുമല്ലോ കുറച്ചെങ്കിലും കാര്യബോധമുള്ളവര്‍; അത്തരക്കാരെ കൊണ്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ലെങ്കിലും. ഏതായാലും ബോളിവുഡ് മാസില്മാനും സംഘവും തെന്നിന്ത്യന്‍ സിനിമാ ടീമുകളും (മലയാളം ഒഴികെ) തമ്മില്‍ കളിക്കുന്നിടത്ത് കവര്‍ ഡ്രൈവുകളും ഇന്‍ സ്വിങ്ങുകളും കാണില്ലെന്നുറപ്പ്. പകരം താരങ്ങളെ കാണാമല്ലോ. ആനന്ദലബ്ധിക്കിനിയെന്തു വേണം!

ലാസ്റ്റ്‌ ബോള്‍: സി സി എല്ലില്‍ പങ്കെടുക്കാന്‍ മലയാളം സിനിമാ ടീമിന് സ്പോണ്സര്‍മാരെ കിട്ടിയില്ലെന്നു വാര്‍ത്ത.
അവിടെ നടക്കുന്നത് സുമോ ഗുസ്തിയല്ലെന്നു സ്പോണ്സര്‍മാര്ക്കറിയാം. കുടവയറിനും സ്പോണ്സര്‍ഷിപ്പോ?

Tuesday 24 May, 2011

കോടീശ്വര സഭ

അങ്ങിനെ പതിമൂന്നാം നിയമസഭയുടെ മിനുട്സ് ബുക്കും തുറന്നു. ഇനി അജണ്ടകളും കലാപരിപാടികളും എന്തൊക്കെയാണെന്ന് മാത്രം നോക്കിയാല്‍ മതി. കലാകാരന്മാര്‍ മിക്കവരും പഴയ താരങ്ങള്‍ തന്നെയായത് കൊണ്ട് ഏതാണ്ടിന പരിപാടികളൊക്കെ നമുക്ക്‌ ഊഹിക്കാന്‍ പറ്റും. തൊഴുത്തില്‍ കുത്തും വടം വലികളും `അതൊക്കെ നമ്മുടെ ശീലമല്ലേ അമ്മേ..അങ്ങിനെയങ്ങ് മാറ്റാന്‍ പറ്റുമോ?` എന്ന് കറി മസാലയുടെ പരസ്യത്തില്‍ പറയുന്നത് പോലെ കൊണ്ഗ്രസ്സുകാര്‍ ചെയ്തു കാണിച്ചു തരും. കോണ്ഗ്രസ്സുകാരുടെ ഗ്രൂപ്പ്‌ കളിയുടെ ഒരു പ്രത്യേകത തന്നെ അത് വാതം പോലെയാണെന്നതാണ്. ലക്ഷണങ്ങള്‍ ആദ്യമേ കാണിച്ചു തുടങ്ങും. അച്ഛന്‍ പണ്ടുപയോഗിച്ചിരുന്ന അസ്ത്രങ്ങള്‍ മകന്‍ മുരളി തൊടുത്തു വിട്ടു നോക്കുന്നുണ്ട്, ‘ഇനി ബിരിയാണി കൊടുത്താലോ’ എന്ന നിലക്ക്. അതിനിടയില്‍ ലീഗുകാരും തൊടുത്തു ഒരുഗ്രന്‍ (അച്ചുമാമന്‍ ഭാഷയില്‍ പറഞ്ഞാല്‍) വാണം. 4 മന്ത്രിമാരെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞു നടന്നു ഒടുക്കം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ എണ്ണം 5. ചാണ്ടിച്ചായന്‍ ഒത്തൊപ്പിച്ച് ഐലസാ പറയാനിരുന്നപ്പോഴാണ് കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നും മന്ത്രിമാരുടെ എണ്ണം അന്ജെണ്ണമാക്കിക്കൊണ്ടുള്ള വിളംബരം കേള്‍ക്കുന്നത്. പക്ഷെ രാഷ്ട്രീയ ഭീഷ്മാചാര്യര്‍ക്ക് ശേഷം കേരളം കണ്ട ചാണക്യന്മാരില്‍ ഒരാളായ കുഞ്ഞാപ്പയുടെ ഏറു കൃത്യമായും കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. അതു ദിക്കറിയാതെ പരക്കം പായുന്ന ചാണ്ടിയുടെ മണ്ടക്കായിരുന്നില്ല. ജെയും, എമ്മും, ഡബ്ലിയുവും പിന്നെ എന്നാ ഒക്കെയുണ്ടോ അതൊക്കെയും ചേര്‍ന്ന അവിയല്‍ കോണ്ഗ്രസ്സിന്റെ (കേരള കോണ്ഗ്രസ്സ് എന്നും പറയും) നെഞ്ജത്തായിരുന്നു. രണ്ടു പോര മൂന്നെണ്ണം വേണമെന്ന് മോങ്ങാനിരുന്ന മാണി സാറിന്റെ പിടലിക്കായിരുന്നു കൊടപ്പനക്കലെ ഏറിന്റെ ലക്‌ഷ്യം. അതാര്‍ക്കു മനസ്സിലായില്ലെങ്കിലും കുഞ്ഞൂഞ്ഞിന് മനസ്സിലാകും. എല്ലാം ഒരട്ജസ്റ്റുമെന്റാന്നേ..അല്ല പിന്നെ?

ഹൈക്കമാണ്ടിന്റെ ഹെഡാപ്പീസ്‌ എന്‍. എസ് .എസ് ആസ്ഥാനത്തെക്ക് മാറ്റിയോ എന്ന് ചിന്തിച്ചു പോയി അവരുടെ പ്രസ്താവന വായിച്ചപ്പോള്‍. മുരളിക്ക് മന്ത്രി സ്ഥാനം കൊടുക്കേണ്ടെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു തലക്കോളം പ്രസ്താവന. എന്‍ എസ് എസ് പറഞ്ഞിട്ട് കേരളത്തിലെ നായന്മാര് തന്നെ കേള്‍ക്കുന്നില്ല; പിന്നെയല്ലേ കൊണ്ഗ്രസ്സുകാര്‍. പക്ഷെ രമേശന്‍ നായരില്ലാത്ത മന്ത്രി സഭയില്‍ മുരളീരവം പാടേണ്ട എന്ന് മാഡം പറഞ്ഞാല്‍ പിന്നെ അപ്പീലില്ലല്ലോ? എന്നാലും സത്യപ്രതിജ്ഞാചടങ്ങിലെങ്കിലും മുരളിയെ ക്ഷണിക്കാമായിരുന്നു. നാട്ടുനടപ്പനുസരിച്ച് ഒന്ന് ചൊല്ലിയയക്കുകയെങ്കിലും ആവാമായിരുന്നു.
ഒരു കോടിയിലേറെ ആസ്തിയുള്ള 35 പേരാണ് ഇക്കുറി നിയമസഭയില്‍. വിരലെടുത്ത് മൂക്കില്‍ പോസ്റ്റ് ചെയ്യാനൊന്നും എന്നെ കിട്ടില്ല. നിയമസഭയായാല്‍ ഇങ്ങനെ വേണം എന്നേ ഞാന്‍ പറയൂ. അല്ലാതെ പരിപ്പ് വടയും ചായയും കുടിച്ച് ദിനേശ്‌ ബീഡി പുകക്കുന്നവനൊക്കെ വല്ല തട്ടു കടയുടെയും കോലായില്‍ ഇരുന്നാ മതി. ത്രിഫാണ്ട്റത്തോട്ട് വച്ചു പിടിക്കേണ്ട. ‘ഇലക്ഷന്‍ വാച്ച് കേരള’ യുടെ പഠനമനുസരിച്ച് മുപ്പത്‌ യു ഡി എഫ് എമ്മെല്ലെ മാരും അഞ്ചു എല്‍ ഡി എഫ് എമ്മെല്ലെമാരുമാണ് ആ പാവം കോടീശ്വരന്മാര്‍. 45 കോടിയുടെ ആസ്തിയുമായി കുട്ടനാട്ടില്‍ നിന്നുള്ള എന്‍ സി പി സ്ഥാനാര്‍ഥി തോമസ്‌ ചാണ്ടിയാണ് മുന്നില്‍. ഏറ്റവും പിറകില്‍ സി പി എമ്മിന്റെ അബ്ദുല്‍ ഖാദറും നിയമസഭയിലെ എക്ലോതി നാരി ജയലക്ഷ്മിയും. ജയലക്ഷ്മി മാഡം കുറച്ച് കാലം ‘കനിമൊഴി’ക്ക് പഠിച്ചാല്‍ മാറ്റിയെടുക്കാന്‍ പറ്റുന്നതേയുള്ളൂ ഈ ദരിദ്ര വാസി പേരു ദോഷമൊക്കെ. പഠിക്കും; അല്ലാതെന്തു കാന്ഗ്രസ്? പാവം ആഡം സ്മിത്തിന്റെ ക്ഷേമരാഷ്ട്ര സിദ്ധാന്തവും (welfare state) കാള്‍ മാര്‍ക്സിന്റെ സോഷ്യലിസവും സമന്വയിപ്പിച്ച് ഇത്രേം കാലം നമ്മുടെ സാമ്പത്തികം നോക്കി നടത്തിയ തോമസ്‌ മാഷ്ടെ ‘സാമ്പത്തിക സ്ഥിതി’ ആകെ മൂന്ന് ലക്ഷം ഉലുവ! വല്ലാത്തൊരു ചെയ്ത്തായിപ്പോയി മാഷേ ഇത്. പറഞ്ഞു കേള്‍ക്കുമ്പോ 2 രൂപയുടെ അരി ആദ്യം അങ്ങയുടെ കുടുംബത്തിലോട്ടായിരുന്നു കൊണ്ട്‌ പോകേണ്ടിയിരുന്നത്. അങ്ങയോളം വരില്ല കേരളത്തിലെ ഒരു ദരിദ്ര നാരായണനും. കുഞ്ഞാലിക്കുട്ടിയുടെയും മറ്റു ലീഗ് മന്ത്രിമാരുടെയും അടുത്ത്‌ തേങ്ങാ മിഠായി വാങ്ങിക്കാനുള്ള കാശില്ലാത്തത് കൊണ്ടാണോന്നറിയില്ല സംഘടനയുടെ പഠനത്തില്‍ കാണുന്നില്ല. സ്വത്ത് വിവരം ലഭ്യമാക്കാന്‍ ഇന്റര്‍ പോളിന്റെ സഹായം ലഭ്യമാക്കാമോ എന്ന് സംഘടനക്കാര്‍ അന്വേഷിക്കുന്നത് നന്നായിരിക്കും. ഇത്രയും കേമന്മാരും പാടത്തെ നോക്ക് കുത്തി പോലെ ഒരു തരുണീ മണിയും ഉള്ള നിയമസഭയ്ക്ക് ചേരുന്ന പേര് കോടീശ്വര സഭ എന്ന് തന്നെയാണ്.

ലാസ്റ്റ്‌ ബോള്‍: എന്‍ഡോ സള്‍ഫാനെതിരെ ആഞ്ഞടിച്ച വി ഡി സതീശനെ മന്ത്രി സഭയിലെടുക്കാഞ്ഞത് ദുരൂഹം എന്ന് ബി ജെ പി നേതാവ്‌ വി. മുരളീധരന്‍
പൊന്നുരുക്കുന്നിടത്ത് വി മുരളീധരന് മത്തിത്തല കിട്ടില്ല!