shamsiswanam - read@ur own risk :)

Pages

Showing posts with label ramadan. Show all posts
Showing posts with label ramadan. Show all posts

Thursday, 8 March 2012

വരുന്നൂ..മുസ്ലിം 'ഫെയ്സ്ബുക്ക്'!

ഫെയ്സ്ബുക്ക് യുഗത്തില് നമ്മുടെ സമയത്തിന്റെ നല്ലൊരു പങ്കും അപഹരിക്കുന്നത് സോഷ്യല് നെറ്റ്വര്ക്കുകളാണെന്ന കാര്യത്തില് സംശയമില്ല. നാള്ക്കു നാള് പുതിയ സോഷ്യല് നെറ്റ്വര്ക്കുകള് ഉദയം കൊള്ളുകയും വന്നതിനേക്കാള് വേഗതയില് വിസ്മൃതിയിലാഴ്ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് പുതിയൊരുസൌഹൃദ സങ്കേതംകൂടി നമ്മുടെതോന്നലുകളുടെ ഭാരം പേറാന് വരുന്നത്. സലാംവേള്‍ഡ് എന്ന സൈറ്റാണ് അണിയറയില് തയ്യാറായിക്കൊണ്ടിരിക്കുന്നത്.

Wednesday, 31 August 2011

ഈദ്‌ മുബാറക്‌

അല്ലാഹു അക്ബര്‍.. വലില്ലാഹില്‍ ഹംദ്..!
ചക്രവാളത്തില്‍ ശഅബാനിന്‍ ചന്ദ്രികയുടെ മിന്നലാട്ടം.
വ്രത നിറവിനു പരിസമാപ്തി കുറിച്ചു കൊണ്ട് സ്രഷ്ടാവിന്റെ സ്നേഹ സമ്മാനം,
ഈദുല്‍ ഫിത്വര്‍..
ഈദില്‍ മുഴങ്ങേണ്ടത് തക്ബീര്‍ ധ്വനികളാണ്.
അല്ലാഹുവല്ലാത്തതെല്ലാം തനിക്കു നിസ്സാരമാണെന്ന് പ്രഖ്യാപിക്കാനുള്ള
പരിശീലനമായിരുന്നു ഒരു മാസക്കാലം.
പരിശീലനത്തില്‍ നാം വിജയിച്ചുവോ?
വിലയിരുത്തേണ്ടത് നമ്മുടെ ഇനിയുള്ള ജീവിതമാണ്.
ഈദ്‌ മടക്കമാണ്.
അഹങ്കാരത്തിന്റെ പരകോടിയില്‍ കയറി നില്‍ക്കുന്നവനോട്
അവന്റെ ഇന്നലെകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈദ്‌.
വാവിട്ടു കരയാന്‍ മാത്രമറിയാമായിരുന്ന പിഞ്ചുകുഞ്ഞില്‍ നിന്നും
ഇന്നിലെ അവനിലേക്കുള്ള ദൂരം ദൈവത്തിന്റെ
കാരുണ്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍!
സഹജീവികളോടുള്ള സഹാനുഭൂതിയോടെയാണ് ഈദിന്റെ തുടക്കം.
ഫിത്വറിന്റെ സക്കാത്തിലൂടെ പട്ടിണിക്കാരന്റെ പശിയടക്കാന്‍
പഠിപ്പിച്ചു പ്രവാചകന്‍.
റമദാന്‍ കൊണ്ട് നിര്‍മലമായ മനസ്സിന്റെ
തെളിനീരുറവയാകണം ഈദ്‌.
അന്യന്‍റെ ഉള്ളം കാണാത്തവനും
അവന്‍റെ ഹൃദയനൊമ്പരങ്ങള്‍ അറിയാത്തവനുമുള്ളതല്ല
ഈദെന്ന് പഠിപ്പിച്ചു, കാരുണ്യത്തിന്റെ ആ തിരുദൂതന്‍.
ഈദ്‌ ഹൃദയത്തിന്റെ പുഞ്ചിരിയാണ്.
ശത്രുതയുടെ, വിദ്വേശത്തിന്റെ കറകളെ
പുഞ്ചിരിയുടെ ഈണം കൊണ്ട് ഇല്ലായ്മ ചെയ്യുന്നു ഈദ്‌.
ഹസ്തദാനവും ആലിംഗനങ്ങളും ആശംസകളും ആ പുഞ്ചിരിയുടെ
പ്രകടനങ്ങളാണ്.
സ്നേഹമാണ് ഈദിന്റെ ഭാഷ.
സ്വന്ത-ബന്ധു മിത്രാദികള്‍ക്കുമപ്പുറം അഗതിയോടും, അശരണരോടും
കാലം കട്ടിലില്‍ കിടത്തിയവരോടുമുള്ള സ്നേഹം..
സന്ദര്‍ശനങ്ങളിലൂടെ അത് സാക്ഷാത്കരിക്കണേയെന്നു ഓര്‍മിപ്പിക്കുന്നു
സ്നേഹ പ്രവാചകന്‍.
ഈദ്‌ വിചിന്തനത്തിന്റെ വേളയാണ്.
ഒരു മാസത്തെ വ്രതം നല്കിയതെന്തു
എന്നുള്ള വിചിന്തനം. സ്വയം വിലയിരുത്തലിന്റെ
തിരുത്തലിന്റെ നേരുകള്‍ പറഞ്ഞു തരുന്നതാകണം ഈദ്‌.
സഹോദരങ്ങളെ..ഈദ്‌ ആഘോഷിക്കുക!.
ആഘോഷത്തിനു പോലും മൂല്യവും മേന്മയുമുണ്ടെന്നു
പഠിപ്പിച്ചു പ്രകൃതി മതത്തിന്റെ പ്രവാചകന്‍.
അത് കൊണ്ട് തന്നെ ആഘോഷമെന്നത് വിശ്വാസിക്ക് ആഭാസങ്ങളല്ല.
ഈദിനെ ആനന്ദത്തോടെ ആഘോഷിക്കുക!
അപരിമേയനായ അല്ലാഹുവിനെ വിസ്മരിക്കാതിരിക്കുക.
വെടിയൊച്ച നിലയ്ക്കാത്ത തെരുവുകളിലും
പട്ടിണി പത്തിയടക്കാത്ത ദേശങ്ങളിലും
ഒന്ന് വിതുമ്പാന്‍ പോലുമാവാതെ വിറങ്ങലിച്ചു പോയ
നമ്മുടെ സഹോദരങ്ങളെ വിസ്മരിക്കാതിരിക്കുക.
കാരുണ്യത്തിന്റെ, സഹാനുഭൂതിയുടെ, പുഞ്ചിരിയുടെ,
സ്നേഹത്തിന്റെ ഈദ്‌ എങ്ങും നിറഞ്ഞിടട്ടെ!
തക്ബീര്‍ ധ്വനികള്‍ ചക്രവാള സീമകളോളം പ്രകമ്പനം കൊള്ളട്ടെ!
അല്ലാഹു അക്ബര്‍. വലില്ലാഹില്‍ ഹംദ്!
അല്ലാഹുവത്രെ വലിയവന്‍..സ്തുതികളഖിലവും അവനു മാത്രം!
ഈദാശംസകളോടെ...

Sunday, 31 July 2011

അഹലന്‍ റമദാന്‍!


ക്രവാളങ്ങളിലെവിടെയോ നിലാവിന്റെ തേങ്ങാക്കൊത്ത്..
റമദാന്‍ വിടര്ന്നതിന്റെ ആനന്ദം.
ഒപ്പം തെളിനിലാവിന്റെ പരിമളവും..
ജീവിതം ഒരു പ്രയാണമാണ്.
ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള പ്രയാണം.
ഈ യാത്രയ്ക്കിടയില്‍ നാം ഏറെ ക്ഷീണിച്ചിരിക്കുന്നു; അല്ലേ?
നീണ്ട ജീവിതസഞ്ചാരത്തിനിടയില്‍ നമ്മുടെ മനസ്സും ജീവിതവും
പലതു കൊണ്ടും അസ്വസ്ഥമാകുന്നു.
തിന്മയുടെ പൊടിപടലങ്ങള്‍ തട്ടി നമ്മള്‍
ഏറെ മലിനമാക്കപ്പെട്ടിരിക്കുന്നു.
തിന്മകളെയും മാലിന്യങ്ങളേയും കഴുകിത്തുടയ്ക്കുന്ന
തെളിനീരുറവയാണ് റമദാന്‍!
റമദാനിന്റെ ഇരപകലുകള്‍ പ്രാര്‍ത്ഥനകള്‍
കൊണ്ട് നിറയണം.
പാപചിന്തകള്‍ക്ക് മുക്തി നല്‍കി
തൌബയുടെ തേങ്ങലുകളിലേക്ക് മടങ്ങണം.
അതാണ്‌ റമദാന്‍.
റമദാനില്‍ നിറഞ്ഞു തുളുമ്പേണ്ടത് ഖുര്‍ആന്‍ വചനങ്ങളാണ്.
ഹൃദയ നൊമ്പരങ്ങളുടെ മരുന്നാണ് വിശുദ്ധ ഖുര്‍ആന്‍.
നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ മനുഷ്യഹൃദയങ്ങളിലേക്കുള്ള
വെളിച്ചമായി ഖുര്‍ആന്‍ അവതരിച്ചത്‌ ഇത് പോലൊരു
റമദാനിലായിരുന്നു.
അത് കൊണ്ട് തന്നെ ഖുര്‍ആനിന്റെ അവതരണ
വാര്‍ഷികം കൂടിയാണ് റമദാന്‍.
റമദാന്‍ ബന്ധങ്ങളുടെ മാസമാണ്.
അന്യനെ അറിയുന്ന അവന്റെ വികാരങ്ങള്‍
മനസ്സിലാകുന്ന മാസം.
വേദന തളം കെട്ടിയ പട്ടിണിക്കൂരകളെ
അടുത്തറിയാനുള്ള മാസം.
പട്ടിണിയുടെ പരിവേദനം എത്രയെന്നറിയുന്ന മാസം.
നാവിന്റെ അനാവശ്യങ്ങള്‍ ഉപേക്ഷിക്കാത്തവന്‍
എന്തിനു വയറൊഴിയണം എന്ന് ചോദിക്കുന്നു
പുണ്യ റസൂല്‍.
അത് കൊണ്ട്, റമദാന്‍ പരിപൂര്‍ണമായ
പരിശുദ്ധിയാകണം.
തിന്മകളുടെ കുമിളകളെ പോലും
മനസ്സില്‍ അവശേഷിപ്പിച്ചു കൂടാ..
റമദാന്‍ സ്വകാര്യതയിലെ ഭക്തി കൂടിയാണ്.
സ്രഷ്ടാവ്‌ മാത്രമറിയുന്ന സ്വകാര്യത!
കളകളെയും കളങ്കങ്ങളെയും പറിച്ചെറിഞ്ഞു
പകരം നന്മയുടെ വേരുകള്‍ പടര്‍ത്തിയ
വടവൃക്ഷമാകണം.
മുപ്പതു ദിനരാത്രങ്ങള്‍ കൊണ്ട് നേടിയെടുക്കുന്ന
ആത്മശുദ്ധി
ജീവിതകാലത്തേക്ക് മുഴുവന്‍ പടര്‍ന്നു പന്തലിക്കണം.
അതിനു സാധിക്കുന്നില്ലെങ്കില്‍ ഭയപ്പെടുക,
നമ്മുടെ റമദാന്‍ പരാജയമാണ്!
ഹലാലുകളെ പോലും തിരസ്കരിക്കുന്ന മാസമാണ്
റമദാന്‍.
അതൊരു പരിശീലനമാണ്.
റമദാന് ശേഷം ഹറാമുകളെ തിരസ്കരിക്കാനുള്ള
പരിശീലനം.
തിന്മയുടെ തീയിനെ ജീവിതത്തില്‍ നിന്നും
അകറ്റിപ്പിടിക്കാനുള്ള ശീലം!
തിന്മകളെ പാടേ വിപാടനം ചെയ്ത്
പാപക്കറകള്‍ തൌബയുടെ
കണ്ണീരില്‍ കഴുകിക്കളയുന്ന
സഹജീവികള്‍ക്ക് സഹാനുഭൂതി പകരുന്ന
വിശ്വാസിയാകാന്‍ ഈ റമദാനിലെങ്കിലും
നമുക്ക്‌ കഴിയുമോ?
റമദാനില്‍ നിന്നും ഉള്‍ക്കൊള്ളുന്ന നന്മയുടെ കൈത്തിരി
നാളം ആയുസ്സിന്റെ സ്വകാര്യതകളില്‍ ഒരു ജ്വാലയായ്‌
അവശേഷിപ്പിക്കാന്‍ നമുക്കാകുമോ?
നമുക്ക്‌ ശ്രമിക്കാം...ഒപ്പം പ്രാര്‍ത്ഥിക്കാം.
കണ്‍ഠനാഡിയേക്കാള്‍ അടുത്തവന്‍
നമുക്ക്‌ ഉത്തരം തരാതിരിക്കില്ല.
റമദാനെ ഇഷ്ടപ്പെടുന്നവരാകട്ടെ നാം..
റമദാന്‍ തിരിച്ചും!
അല്ലാഹു തുണക്കട്ടെ!!