shamsiswanam - read@ur own risk :)

Pages

Wednesday 26 October, 2011

ആരുണ്ടിനി കല്ലെറിയാന്‍..?

ആരുണ്ടിനി കല്ലെറിയാന്‍..? ഇതിനൊരറുതിയില്ലേ..? അങ്ങേയറ്റം മനോവേദനയോടെ നടുറോഡില് നിന്നും ‍ ഈ ചോദ്യം ഉന്നയിക്കുന്നത് മറ്റാരുമല്ല; സര്‍ക്കാരിന് മാത്രം മനസ്സിലാകുന്ന കണക്കിന്റെ കളികളിലൂടെ ദാരിദ്ര്യ രേഖ എന്ന സങ്കല്പത്തിന് മുകളിലെത്തിയവര്‍. ഇന്ത്യയിലെ ബഹു ഭൂരി പക്ഷം വരുന്ന സാധാരണക്കാര്‍ എന്ന മേല്വിലാസം മാത്രം സമ്പാദ്യമായുള്ളവര്‍. കമ്പ്യൂട്ടറിന് മുന്നില്‍ നിന്നും അഴിമതിക്കെതിരെ അവരെ നടുറോഡിലിറക്കി വിട്ടവരുടെ 'ചരിത്രവും വര്‍ത്തമാനവും' ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണിപ്പോള്‍ കാര്യങ്ങളുടെ പരിണതി. രാഷ്ട്രീയ അഴിമതിയെ ചെറുക്കാന്,‍ ചോദ്യം ചെയ്യാന്‍ അഴിമതി മുക്ത വ്യക്തിത്വങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂ..?(അതൊരു തരം വെള്ളരിക്കാ ഏര്‍പ്പാടാണെന്ന തരത്തില്‍) എന്ന് ചോദിച്ചിരിക്കുന്നത് ഗാന്ധി-2011 എന്ന മെഡലിന്നര്‍ഹനായി മിണ്ടാവ്രതത്തിലാണ്ടു പോയ സാക്ഷാല്‍ ഹസാരെയുടെ വലം കൈ അരവിന്ദ് കെജ്രിവാള്‍. ടിയാനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത് ശത്രു പക്ഷത്തുള്ളവരാണെന്നു (സ്വാഭാവികമായും സര്‍ക്കാര്‍) ധരിച്ചെങ്കില്‍ തെറ്റി. തോളോട് തോള്‍ ചേര്‍ന്ന് അഴിമതിക്കെതിരെ പോരാട്ടത്തിനിറങ്ങിയ സ്വാമി അഗ്നിവേശ് ആണ് കെജ്രിവാളിനെതിരെ രംഗത്ത്‌ വന്നിരിക്കുന്നത്. തീര്‍ന്നില്ല ഹസാരെ സംഘത്തിന്റെ അപച്യുതികള്‍. മുന്നണിപ്പോരാളികളിലെ പെണ്സിംഹം കിരണ്‍ ബേദിയും വിമാന യാത്രക്കൂലി വിവാദത്തില്‍ അഴിമതിയുടെ ചെളി പുരണ്ട കുപ്പായമാണ് അണിഞ്ഞിരിക്കുന്നത് എന്നതാണ് ചാനലുകളിലെ ശബ്ദഘോഷങ്ങള്‍ നമ്മോടു പറയുന്നത്. അതൊന്നു കൂടി അരക്കിട്ടുറപ്പിക്കുന്നതായി അവരുടെ തന്നെ സന്നദ്ധസംഘടനയുടെ സഹസ്ഥാപകരിലൊരാളായ അനില്‍ബാലിന്റെ രാജി.

എന്തൊക്കെ പറഞ്ഞാലും ഹസാരെയും സംഘവും ഈ നാട്ടിലെ ജനങ്ങള്‍ക്ക്‌ നല്‍കിയിരുന്ന പ്രത്യാശ ചെറുതായിരുന്നില്ല. അഴിമതിയില്‍ മുച്ചൂടും മുങ്ങിക്കുളിച്ച ഒരു രാജ്യത്തിലെ ജനങ്ങള്‍ക്ക്‌ ഹസാരെ എന്നത് വെറും ഒരു കച്ചിത്തുരുമ്പായിരുന്നില്ല. ഒരു നവയുഗത്തിന്റെ പിറവിയും അഴിമതി രഹിത ഇന്ത്യ എന്ന സ്വപ്നാടനത്തിന്റെ വഴികാട്ടിയും പുണ്യ പുരുഷന്മാരുടെ പുനരവതാരങ്ങളും അങ്ങിനെ എന്തെല്ലാമോ ഒക്കെയായിരുന്നു. അങ്ങിനെ കണ്ടു പോയ, കാണാനിഷ്ടപ്പെട്ട ജനങ്ങളുടെ മുമ്പില്‍ തങ്ങളും പണത്തിനു മുന്നില്‍ പാപം ചെയ്യുന്നവരാണെന്ന് വരുന്നത് രാജ്യം ചെന്നെത്തിയിരിക്കുന്ന അരാജകത്വത്തിന്റെ ആഴം വ്യക്തമാക്കുന്നു. അഴിമതി എന്നത് 'സ്വിച് ആന്റ് ലൈറ്റ്' മാതൃകയില്‍ പെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ല എന്നെങ്കിലും അണ്ണാ ഹസാരെയും കൂട്ടരും ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടാകും.

ടുജിയും ത്രീ ജിയും കടന്നു അഴിമതിയുടെ നീരാളിക്കൈകള്‍ വീണ്ടും വളരുന്നു എന്നതിന്റെ തെളിവാണ് റിലയന്‍സിനെ 'ആം ആദ്മി' യായിക്കണ്ട് നല്‍കിയ കരാറിലെ അഴിമതി. സി. എ. ജിയുടെ പ്രാഥമിക കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തി ഇരുപതിനായിരം കോടിയാണ് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം! സ്വാഭാവികമായും സമാന തുക ലാഭം വന്നിരിക്കുന്നത് റിലയന്‍സിനു തന്നെ. കോര്‍പ്പറേറ്റു താല്പര്യങ്ങള്‍ക്കനുകൂലമായി ഭരണ സംവിധാനങ്ങളും നിയമ നിര്‍മാണവും നടത്തുന്ന അമേരിക്കന്‍ സര്‍ക്കാരിനെതിരെ 'Occupy Wall streetഎന്ന മുദ്രാവാക്യം മുഴക്കി അവിടുത്തെ പൌരന്മാര്‍ അണിനിരന്നെങ്കില് രാജ്യത്തെ തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന നമ്മുടെ ഭരണാധികാരികളുടെ മുമ്പില്‍ ചങ്കുറപ്പോടെ പറയാന്‍ ഒരു മുദ്രാവാക്യമെങ്കിലും ഇല്ലാതെ വരുന്നത് ഉദാസീനതയുടെ നവ ഇന്ത്യന്‍ മാതൃകയായിരിക്കാം. അഴിമതിയുടെ ചരിത്രത്തിനു വിപ്ലവകരമായ വ്യതിയാനങ്ങള്‍ സംഭവിച്ചത് ആഗോളീകരണ കാലഘട്ടങ്ങള്‍ക്ക് ശേഷമാണെന്ന് ഇഴ കീറി പഠിച്ച നമ്മള്‍ക്ക് പക്ഷെ അതിനെ ചെറുക്കാനുള്ള ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കാന്‍ കഴിയാതെ പോയത് ഈ ഉദാസീനതയും മരവിപ്പുമല്ലാതെ മറ്റെന്താണ്? അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തിലൂടെയും ഭരണ സുതാര്യതയിലൂടെയും ഭരണകാര്യാവബോധത്തിലൂടെയും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടേണ്ട അഴിമതി എന്ന മഹാ മാരിയെ ലോക്പാല്‍ ബില്‍ എന്ന കഫ് സിറപ്പു കൊണ്ട് ഒതുക്കാം എന്ന വിഡ്ഢിത്തത്തിനു കാലം നല്‍കിയ തിരുത്താണ് കെജ്രിവാള്‍-കിരണ്‍ ബേദിയുടെ പിന്നാമ്പുറക്കഥകള്‍.

എഴുപതു ശതമാനത്തിലധികം പേരും ഇരുപതു രൂപയില്‍ താഴെയുള്ള വരുമാനം കൊണ്ട് നിത്യവൃത്തി കണ്ടെത്തുന്ന ഒരു രാജ്യത്ത്, അതിന്റെ സമ്പത്തിന്റെ മുക്കാല്‍ ഭാഗവും കയ്യടക്കി വെച്ചിരിക്കുന്നത് വെറും 54 ശത കോടീശ്വരന്മാരാണെന്നുള്ള വസ്തുത പുരോഗതിയുടെ ഗ്രാഫ് കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന നമ്മള്‍ക്കിനി ജി. ഡി. പി യുടെ മായികക്കണക്കുകളില്‍ നിര്‍വൃതിയടഞ്ഞു സുഖനിദ്ര പുല്‍കാം. ഉറങ്ങി മതി വരുമ്പോള്‍ 'ഞാന്‍ അണ്ണയാണെന്ന' പ്ലക്കാര്‍ടുകളുമേന്തി തെരുവിലേക്കിറങ്ങി അഴിമതിക്കെതിരെ ഘോര ഘോരം മുദ്രാവാക്യം വിളിക്കാം. അപ്പോഴും മുദ്രാവാക്യം വിളിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും വിറ്റു പോകാതെ ബാക്കിയുണ്ടെങ്കില്‍ നമ്മള്‍ ഭാഗ്യവാന്മാര്‍.

ലാസ്റ്റ് ബോള്‍: ഹസാരെ സംഘത്തിലെ അംഗങ്ങള്‍ക്കെതിരെ അഴിമതിയാരോപണ പരമ്പര. 29 ന് കോര്‍ കമ്മിറ്റി യോഗം വിളിച്ചതിനിടയില്‍ കിരണ്‍ ബേദിയുടെ ഇന്ത്യാവിഷന്‍ സംഘടനയില്‍ നിന്നും അനില്‍ബാലിന്റെ രാജിയും. ഹസാരെ സംഘം സമ്മര്‍ദ്ദത്തില്‍.

മിക്കവാറും ഹസാരെ മൌനവ്രതം തുടരും.

Saturday 22 October, 2011

പടച്ചോന്റെ ഭൂമിയില്‍ വെല്‍ഫെയര്‍ ഭരണം


വേണ്ടതൊന്നും നാം വേണ്ട പോലെ കാണാറില്ല. പെരുത്ത് ആളുകളുള്ള ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ അതിലും പെരുത്ത് അംഗങ്ങളുള്ള 'വെല്‍ഫെയര്‍ പാര്‍ട്ടിയുടെ' സംസ്ഥാന പ്രഖ്യാപനം കഴിഞ്ഞ ദിവസം  കോഴിക്കോട് വെച്ച് നടന്നതൊന്നും നമ്മുടെ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കുമൊന്നും വലിയ വാര്‍ത്തയല്ല പോലും. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ആ പഹയന്മാരും ഇപ്പോ 'മൂല്യം' നോക്കാന്‍ തുടങ്ങിയിരിക്കുന്നു. ശുംഭന്‍ ഫെയിം ജയരാജന്‍ സഖാവ് പിള്ളപ്പോലീസിനെതിരെ ജിഹാദ് പ്രഖ്യാപനം (കണ്ടേടത്ത് വെച്ച് തല്ലുക!) നടത്തിയതാണ് എല്ലാവര്ക്കും വെണ്ടയ്ക്ക. ഖല്‍ബിന്റെ ഉള്ളിലും തൊലിപ്പുറത്തും 'മൂല്യം' ആവോളമുള്ള സംഘടനയുടെ പാര്‍ട്ടി പ്രഖ്യാപനത്തിന് ഒരു മൂല്യവുമില്ലെന്നു വരുന്നത് നിലവിലുള്ള വ്യവസ്ഥിതിയുടെ തകരാറല്ലാതെ മറ്റെന്താണ്? ഈ വ്യവസ്ഥിതി മാറ്റത്തിനാണ് പുലയനെയും പള്ളീലച്ചനെയുമൊക്കെ കൂട്ടിച്ചേര്‍ത്തു വെച്ച് പാര്‍ട്ടി തട്ടിക്കൂട്ടിയത്‌.

പടച്ചോന്റെ ഭൂമിയില്‍ പടച്ചോന്റെ ഭരണം എന്നാണ് സായിപ്പിനോടേറ്റു മുട്ടുന്ന കാലം മുതല്‍ സാഹിബ് പഠിപ്പിച്ചതും കുട്ടികള്‍ കേട്ടതും. അത് കൊണ്ട് തന്നെ സായിപ്പാകുന്ന വിഗ്രഹത്തെ എടുത്തു മാറ്റി ജനാധിപത്യമാകുന്ന മറ്റൊരു വിഗ്രഹത്തെ സ്ഥാപിക്കുന്ന മെനക്കേട് പണിക്കൊന്നും അവറ്റകളെ കിട്ടിയതുമില്ല. ഫലത്തില്‍ ഗാന്ധിജിയും കൂട്ടരും പോസ്റ്റര്‍ ഒട്ടിക്കാന്‍ ആളില്ലാതെ നന്നേ കഷ്ടപ്പെട്ടു. ആകെക്കൂടി ഇവരെക്കൊണ്ട് നേരാം വണ്ണം ചെയ്യാനറിയുന്നത് അതു മാത്രമാണല്ലോ? നാലാളേ  ഉള്ളൂവെങ്കിലും നാല്പത് പോസ്റ്റര്‍ ഒട്ടിച്ചു നാട്ടുകാരെ അറിയിക്കാനുള്ള മിടുക്ക് സുന്നികളും മുജാഹിദുകളും എന്തിനു സി. പി. എമ്മുകാര്‍ പോലും കണ്ടു പഠിക്കണം. അതെന്താണെപ്പാ നിങ്ങളിങ്ങനെ വകതിരിവില്ലാതെ സംസാരിക്കുന്നത്? പ്ലാച്ചിമടയും പരിസ്ഥിതിയും എന്‍ഡോസള്‍ഫാനുമൊന്നും സംഘടന ഏറ്റെടുത്ത്‌ വിജയിപ്പിച്ചത് നിങ്ങള്‍ അറിഞ്ഞില്ലാന്നാണോ? പണ്ട് എന്‍ഡോസള്‍ഫാനെക്കാളും വലിയ ദുരിതങ്ങള്‍ ഈ നാട്ടുകാര്‍ക്ക് വിതച്ച് ഇവിടുത്തെ മണ്ണടക്കം വെളുത്ത കള്ളന്മാര്‍ കട്ടു കൊണ്ട് പോകുന്നത് കൈലിയും മടക്കിക്കുത്തി കക്ഷത്തില്‍ ഖുതുബാത്തും തിരുകി നോക്കി നിന്നവരുടെ പേരക്കുട്ടികളാണിന്ന് ഇമ്മിണി ബല്യ ബാനറുമായി ഇക്കണ്ട സമരത്തിനൊക്കെ ഇറങ്ങിത്തിരിച്ചത് എന്ന് കാണുമ്പോള്‍ സത്യം പറയാലോ കോരിത്തരിച്ചു പോയി. (വായിച്ചിട്ട് നിങ്ങളും കോരിത്തരിക്കുന്നുണ്ടാകും)

എനിക്കിനിയും മനസ്സിലാകാത്ത ഒരു കാര്യം എന്തിനാണീ പാര്‍ട്ടി നിലവില്‍ വന്നത് എന്നാണ്? (എന്റെ വിവരക്കേട് കൊണ്ടായിരിക്കും ഇത്തരം കൊനിശ്ടു ചോദ്യങ്ങള്‍ ചോദിക്കുന്നത്). പല പല പേരുകളില്‍ കൊടികളില്‍ ഒരു പാട് പാര്‍ട്ടികള്‍ ഇവിടെയുള്ളപ്പോള്‍ ഇലാഹീ രാഷ്ട്രീയക്കാര്‍ക്ക് ‘ഈ വീട്ടിലെന്തു’ കാര്യം?  മാറ്റത്തിനൊരു വോട്ട് എന്നും പറഞ്ഞു ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയപ്പോള്‍ ജനങ്ങളവരെ മാറ്റി വെച്ച് വോട്ട് ചെയ്തതാണ് നമ്മള്‍ കണ്ടത്‌. അങ്ങനെ കണ്ടറിഞ്ഞ കൂട്ടരാണിപ്പോ പാര്‍ട്ടി പ്രഖ്യാപനവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്ന് കാണുമ്പോ സഹതാപം കൊണ്ട് ജയരാജന്‍ സഖാവ് പറഞ്ഞത് പോലെ കണ്ടേടത്ത് വെച്ച് തല്ലാന്‍ തോന്നിപ്പോകുന്നു. കൊണ്ടേ പോകൂ എന്നു വന്നാല്‍..? ഏതായാലും വരാനുള്ളത് വെല്‍ഫെയര്‍ ആയി വരും എന്ന് കരുതി സമാധാനിക്കാം.

ഹിറാ സെന്ററിലെ മൂല്യ മാപിനീ യന്ത്രത്തിന്റെ ഹിക്മത്ത് ഖൌമിനും ഖൌമാല്ലാത്തവര്‍ക്കും (മനുഷ്യ ജന്തുക്കള്‍ക്കും മറ്റു ജന്തുക്കള്‍ക്കുമെന്നു സാരം) ഇന്നേ വരെ മനസ്സിലായിട്ടില്ല. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ചില ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് വരെ ആ യന്ത്രം മൂല്യം പ്രവചിച്ചു കളഞ്ഞു പോല്‍! ഈ നാട്ടിലെ ഭരണകൂടം ഇസ്ലാമികമായി മാറ്റാന്‍ കഴിയുമെന്ന് യന്ത്രത്തിനു തോന്നിയോ ആവോ? അങ്ങിനെയാണെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കൂ എന്ന് വല്ലാഹി.. സുമ്മ വല്ലാഹിനാഴികയ്ക്ക് നാല്പതു വട്ടം ചൊല്ലി ഊശാന്‍ താടിയും തടവി നടന്നൊരു കാലമുണ്ടായിരുന്നു. തുപ്പലിറക്കിയാല്‍ നോമ്പ് മുറിയുമോ ഉസ്താദേ എന്ന് ചോദിച്ച കുട്ടിയോട് പോലും ഇസ്ലാമിന്റെ സമഗ്രതയും ഹുക്കൂമത്തെ ഇലാഹിയും ഉത്തരം കൊടുത്തിരുന്ന ഒരു പഴയ കാലം. കള്ളുകുടിയും പലിശയും പരസ്ത്രീ ഗമനവും വോട്ടു ചെയ്യലും ഒക്കെ ഹറാമായിരുന്നു അന്ന്. ഇന്നതില്‍ പലതും ഹരം ആണെന്ന വ്യത്യാസം മാത്രം. ഈ മാറ്റത്തിനാണ് (ഹറാമായിരുന്നതിനെ ഹരമാക്കിയ) വോട്ട് ചോദിച്ചത്. വോട്ടെണ്ണി വന്നപ്പോ എണ്ണം തീര്‍ന്നു അടക്ക ബാക്കി എന്ന് പറഞ്ഞത്‌ പോലെ കൂട്ടാനെടുത്തു വെച്ച വിരലുകള്‍ ബാക്കി. പോത്തിന്‍ കുട്ടിക്ക് കാടി വെള്ളം കൊടുത്തത്‌ പോലെയാണ് വോട്ടിന്റെ കാര്യത്തില്‍ ജമാഅത്ത്‌ നിലപാട്. ആദ്യം കാടി കൊടുത്തവനെ കുത്താന്‍ വരും. പിന്നെപ്പിന്നെ കാടി ഇഷ്ടമാകും. അവസാനം കൊടുത്തില്ലെങ്കില്‍ കുത്തും എന്ന സ്ഥിതിയാകും. തുടക്കവും ഒടുക്കവും കുത്ത് തന്നെയാണ് ജമാഅത്ത്‌ ജനങ്ങള്‍ക്ക്‌ കൊടുക്കുക എന്ന് സാരം.

ഭരണ സംസ്ഥാപനത്തിനായുള്ള യത്നത്തില്‍ ബറേല്‍വികളെയും ഖവാരിജുകളെയും ഒക്കെ കൂടെ കൂട്ടാമെന്ന് മൌദൂദി സാഹിബ് പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ കാലത്തത് ബി. ജെ. പി. ക്കാരും പാതിരിയും പുലയനും അരയനുമൊക്കെ ആവാമെന്ന വ്യാഖ്യാനം സാഹിബ് പൊറുക്കുമെന്നു തന്നെ കരുതാം. എന്നിരുന്നാലും മതേതര ജനാധിപത്യത്തിനു വക്കാലത്തോതുന്ന പാര്‍ട്ടി സമ്പ്രദായത്തെ മൌദൂദി പൊറുത്താലും അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നുതിര്‍ന്നു വീണ അനേകായിരം മഷിത്തുള്ളികള്‍ക്കത് പൊറുക്കാനാവില്ല. വോട്ട്‌ ചെയ്യാതെ മരണപ്പെട്ടു പോയ നൂറു കണക്കിനു ജമാഅത്ത്‌ സഹോദരങ്ങളെപ്പോലെ.. ഐ പി എച്ച് പുസ്തക ശാലയില്‍ പൊടി പിടിച്ചു കിടക്കുന്ന പുസ്തകങ്ങളിലെ അക്ഷരക്കൂട്ടങ്ങള്‍ ഉള്ളൂറി ചിരിക്കുന്നുണ്ടാവാം; തങ്ങളുള്ളില്‍ പേറുന്നതിന്റെ സമകാലിക ഭാഷ്യങ്ങളോര്‍ത്ത്. ജമാഅത്ത് സാഹിത്യങ്ങള്‍ വായിച്ചു വശം കെട്ട സാധാരണക്കാരന്‍ ചോദിച്ചു പോവുകയാണ്. വൈരുദ്ധ്യങ്ങളുടെ ഈ വ്യവസ്ഥിതിക്ക് എന്ന് മാറ്റം വരും?

ലാസ്റ്റ്‌ ബോള്‍: ലീഗ് എ. പി സുന്നികളുമായി അടുക്കുന്നു.

“ചക്രവാളത്തോടടുക്കുന്തോറും കരയിലേക്കുള്ള ദൂരം കൂടി വരും.”
(ആര്‍ക്കു മനസ്സിലായില്ലെങ്കിലും ഇപ്പറഞ്ഞത് ജമാഅത്തുകാര്‍ക്ക് തിരിയും. തിരിയേണ്ടത് ഇ.കെ സുന്നികള്‍ക്കാണ്. അവര്‍ക്കത് മറ്റന്നാളെ തിരിയൂ. അപ്പോഴേക്കും പൂരവും കഴിഞ്ഞു ചന്തയും പറിച്ചു ആളുകള്‍  പോയിട്ടുണ്ടാകും.)

Sunday 16 October, 2011

റിയല്‍ എസ്റ്റേറ്റ് അപ്പയും രഥത്തിന്റെ വഴിയും

ക്കള്‍ക്ക്‌ ആവശ്യമുള്ളത് കൊടുക്കുക എന്നത് ഏതൊരപ്പന്റെയും ആഗ്രഹമാണ്; ഒരു പരിധി വരെ കടമയും കൂടിയാണ്. കുറ്റം പറയാനൊക്കില്ല! അത് മാത്രമേ
ബുക്കനക്കര സിദ്ധലിംഗപ്പ യെദിയൂരപ്പയെന്ന ബി.എസ്. യെദിയൂരപ്പയും ചെയ്തുള്ളൂ. പക്ഷെ
മക്കള്‍ ചോദിക്കുന്നത് ഭൂമിയായിപ്പോയത് ഒരപ്പന്റെ കുറ്റമല്ലല്ലോ? വിനയമുള്ളവരാവാന്‍
വേണ്ടിയാണ് താഴെ നോക്കി വളരാന്‍ ശീലിപ്പിച്ചത്. ഭൂമിയിലേക്ക്‌ നോക്കി വളര്ന്നവരായത്
കൊണ്ടാവും, വളര്‍ന്നു വലുതായപ്പോ അവര്‍ റിയല്‍ എസ്റ്റേറ്റ്‌ കച്ചവടക്കാരായത്.വളര്‍ത്തു ദോഷമെന്നല്ലാതെന്തു പറയാന്‍? അപ്പന്‍ ഭരിക്കുന്ന സ്ഥലത്തിന്റെ ഉടമ അപ്പയാണെന്ന് മക്കള്‍ തെറ്റായോ ശരിയായോ ധരിച്ചു വെച്ചു. അത് കൊണ്ട് തന്നെ ഭൂമിക്കു മുട്ടുണ്ടാകുമ്പോഴൊക്കെ മക്കള്‍
അപ്പയെ വിളിച്ചു പറയും. അപ്പന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ എഴുതിക്കൊടുക്കും. ഇങ്ങനെ ഒരു സന്തുഷ്ട കുടുംബം ജീവിച്ചു പോകുന്നതിനിടയിലാണ് ലോകായുക്തയെന്നും മറ്റും പറഞ്ഞു ചിലവന്മാര്‍ റിപ്പോര്‍ട്ടും മണ്ണാങ്കട്ടയും കാണിച്ചു പേടിപ്പിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെയും വിമതന്മാരുടെയും കണ്ണുരുട്ടലും ഭീഷണിയും റിയല്‍ എസ്റ്റേറ്റ്‌കാര്‍ക്ക് ചതുപ്പ് നിലം കിട്ടിയത് പോലെ തനിക്കു ചുക്കുവിലയില്ലാത്തതാണെന്നു പല തവണ കാണിച്ചു കൊടുത്തിട്ടുണ്ട്‌ നമ്മുടെ യെദിയപ്പന്‍. ഒടുക്കം ഈ പറഞ്ഞ മൂരാചികളെ കൊണ്ട് ഗതികെട്ടാണ്‌ തന്റെ അസാനിധ്യത്തില്‍
'കാര്യങ്ങളെ'ല്ലാം തന്നെക്കാള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന ഒരു വിശ്വസ്തനെയും കസേരയില്‍ പിടിച്ചിരുത്തി മുഖ്യന്റെ സഫാരി സ്യൂട്ട് അഴിച്ചു വെച്ചത്. അതിനിടയിലാണ് തന്റെ തന്നെ നാട്ടുകാരായ രണ്ടു വക്കീലന്മാര്‍ പണി പറ്റിച്ചതും ഇപ്പൊ ലോകായുക്ത കോടതി മുന്‍‌കൂര്‍ ജാമ്യം തള്ളിയതും. ഈ യെഡ്ഡിയും കൂട്ടു കച്ചവടക്കാരായ ബെല്ലാരി റെഡ്ഡി ബ്രദേര്‍സും കൂടി സര്‍ക്കാരിനുണ്ടാക്കിയ നഷ്ടത്തിന്റെ കണക്കു കണ്ടാല്‍ നമ്മുടെ രാജയുടെയൊക്കെ കണ്ണു തള്ളിപ്പോകും. യെഡ്ഡി-റെഡ്ഡി കൂട്ടുകച്ചവടത്തിനിടയില്‍ ടു ജി സ്പെക്ട്രം അഴിമതിയാണെന്ന് പറയാന്‍ തന്നെ കൊള്ളില്ല. രാജയുടെ അഴിമതിക്കണക്ക് പത്രത്തില്‍ വന്ന അറിവ് വെച്ച് എന്നാല്‍ കഴിയുന്ന രൂപത്തില്‍ ഞാന്‍ മനസ്സിലാക്കി വെച്ചിട്ടുണ്ട്. അത് നേരാം വണ്ണം അക്കത്തിലെഴുതാന്‍ എനിക്കറിയില്ല. യെദിയൂരപ്പയുടെ അഴിമതിയുടെ മൊത്തം കണക്കു ഒരു മാധ്യമവും ഇത് വരെ പുറത്തു വിട്ടതായി
അറിവില്ല. (ഇനി അവര്‍ക്കും എന്നെ പോലെ ഈ 'അക്ക പ്രശ്നം' ഉണ്ടോ എന്നറിയില്ല). എന്നാല്‍ സര്‍ക്കാരിന് ഈ വക പ്രശ്നങ്ങളൊന്നുമില്ലാത്തത് കൊണ്ട് അവര്‍ കണക്കു കൂട്ടി വെച്ചത് 17000 കോടിക്കടുത്തു വരുമെന്നാണ് മനസ്സിലാകുന്നത്. അടിയാധാരത്തിന്റെയും കരമടച്ച രസീതിന്റെയും അടിസ്ഥാനത്തിലുള്ള ഔദ്യോഗിക കണക്കായിരിക്കില്ലല്ലോ യഥാര്‍ത്ഥ കണക്കു?
30 ലക്ഷം സെന്റിന് വില വരുന്ന ഭൂമിക്കു മുപ്പതിനായിരത്തില്‍ താഴെ മാത്രമേ
രേഖകളിലുണ്ടാകൂ എന്നതാണ് ഔദ്യോഗിക കണക്കിന്റെ ഒരു 'മെറിറ്റ്'.

ഈ വിഷമ സന്ധിയിലെക്കാണ് പഴയ പുലിക്കുട്ടി അഴിമതി വിരുദ്ധ മോട്ടോര്‍
രഥവും ഓടിച്ചോണ്ട് വരുന്നത്. വയസ്സാന്‍ കാലത്ത്‌ തോന്നുന്ന അത്തും
പിത്തുമെന്നല്ലാതെന്തു പറയാന്‍. പെട്രോളടിച്ചാല്‍ രഥം ഓടിക്കോളും. പക്ഷെ ഓടുന്നത് ജനം അറിയണമെങ്കില്‍ പത്രക്കാര്‍ തന്നെ വിചാരിക്കണം. കാര്യം പത്രക്കാരാണെങ്കിലും നാല് മുക്കാല്‍ തടയാതെ പേനയുന്തില്ല ഏമ്പോക്കികള്‍. അതിനാണ് ആളും തരവും നോക്കി പച്ച ഗാന്ധിയും ചുവപ്പ് ഗാന്ധിയും കൊടുക്കാന്‍ മന്ത്രിയെയും എംപിയെയും ഏല്‍പ്പിച്ചത്.
നന്ദിയില്ലാത്ത വര്‍ഗം! നമ്പാന്‍ കൊള്ളാത്തവരാണെന്ന് അവര്‍ ഒരിക്കല്‍ കൂടി
തെളിയിച്ചിരിക്കുന്നു. ഗാന്ധിമാരെയും പോക്കറ്റിലിട്ടു അത് കിട്ടിയ കാര്യം വിളിച്ചു പറഞ്ഞു , മാലോകരോട്.

കണ്ട അണ്ടനും അടമോഡിയുമൊക്കെ പ്രധാനമന്ത്രിക്കസേരയും കണ്ണു വെച്ച് സത്യാഗ്രഹമെന്നും മറ്റും പറഞ്ഞിറങ്ങിയപ്പോഴാണ് പ്രായത്തിന്റെ അസ്കിതകള്‍ തല്‍ക്കാലം മറന്നു 'ഇനിയൊരങ്കത്തിനു ബാല്യമുണ്ടെന്ന' മട്ടില്‍ ഇറങ്ങിപ്പുപ്പെട്ടത്. ഇറങ്ങിപ്പോയ സ്ഥിതിക്ക് ഇനി ഇന്ത്യാ രാജ്യം അംശം ദേശമടക്കം കാണാതെ വണ്ടി ഷെഡ്ഡില്‍ കയറ്റാനും പറ്റില്ല. കണക്കു വെച്ച് വണ്ടി മുപ്പതാം തിയ്യതി കര്‍ണാടകയിലെത്തേണ്ടതാണ്. അവിടെ താലപ്പൊലിയും ചെണ്ടമേളവുമായി വരവെല്‍ക്കെണ്ടയാളാ ഇപ്പൊ ജയിലില്‍ കിടക്കുന്നത്. ബി ജെ പി യുടെ ശനിദശ വിട്ടു മാറുന്നില്ലല്ലോ ദൈവമേ! നിലവിലുള്ള ജോല്സ്യനെ മാറ്റി നോക്കിയാല്‍ ചിലപ്പോ ഫലം കണ്ടേക്കാം.

മക്കളുടെ സ്വന്തം അപ്പയിലേക്ക് തന്നെ മടങ്ങി വരാം. അപ്പയെ കുറിച്ച്
പറയുമ്പോ അമ്മയെക്കുറിച്ചും പറയണമല്ലോ? 2004 വരെ അങ്ങിനെയൊരാളുണ്ടായിരുന്നു ഈ ഭൂമിക്കു മുകളില്‍. കിണറ്റില്‍ വീണാണ് മരിച്ചത്. അപ്പ തന്നെ കൊന്ന്‌ തള്ളിയിട്ടതാണെന്നും സംസാരമുണ്ട്. ഭൂമിക്കടിയില്‍ പോയ കേസായത് കൊണ്ട് മക്കള്‍ക്കതില്‍ അശേഷം താല്പര്യമില്ല. ഭൂമിക്കു മീതെയുള്ളത് നോക്കാനാ അപ്പ പഠിപ്പിച്ചത്. അപ്പയുടെ മക്കള്‍ അതേ ചെയ്യൂ. അല്ലെങ്കിലും കാലത്തെണീറ്റു കുളിച്ചു കുറി തൊട്ടു പൂജയും ജപവുമായി കഴിയുന്ന അപ്പയെ പറ്റി അങ്ങിനെയൊക്കെ വിചാരിച്ചാല്‍ ഭൂമീദേവി പോലും പൊറുക്കില്ല. വിശ്വാസം അതിര് കടന്നു പോയത് കൊണ്ട് രാഹുവിന്റെയും കേതുവിന്റെയും ട്രാന്‍സ്പോര്‍ട്ടെഷനും
ഗുളികന്റെ ബൈപാസും ഒക്കെ നോക്കിയേ അപ്പ പുറത്തിറങ്ങാറുള്ളൂ. പോലീസുകാര്‍ക്കത് മനസ്സിലാക്കാനുള്ള ബുദ്ധി ദൈവം കൊടുത്തിട്ടില്ലാത്തത് കൊണ്ടാണ് അറസ്റ്റു ചെയ്യാന്‍ വന്നപ്പോ മുങ്ങിയതും രാഹു കാലത്തിനു മുമ്പ് കോടതിയില്‍ കീഴടങ്ങിയതും. ജയിലിലെത്തി ഉറങ്ങാന്‍ കിടന്നപ്പോഴാണ് മനസ്സിലായത് ജയിലിന്റെ കന്നി മൂലയും രാശിയും തെറ്റിയാണ് കിടക്കുന്നത് എന്ന്. ഉടന്‍ വന്നു ചര്ദിയും നെഞ്ച് വേദനയും. (ഗുണപാഠം: ചര്ദിയും
നെഞ്ച് വേദനയും വരുന്നവര്‍ അവരുടെ വീടിന്റെ -രാഷ്ട്രീയക്കാരാണെങ്കില് ജയിലിന്റെ- കന്നി മൂലയും രാശിയും നോക്കുന്നത് നന്നായിരിക്കും).


മടിയനായ കുട്ടിയെ സ്കൂളില്‍ ചേര്‍ത്തത് പോലെയാണ് രാഷ്ട്രീയക്കാരെ
ജയിലിലാക്കിയാല്‍. ജനിച്ചു മൂന്നാം മാസം പിടിപ്പെട്ട ബാല ടി.ബി മുതല്‍ രക്തവാതവും പേശീ വലിവുമടക്കമുള്ള സകല രോഗങ്ങളും പുറത്തു ചാടും. നാട്ടിലെ മുന്തിയ ഹോസ്പിറ്റലില്‍ സര്‍ക്കാര്‍ വക സുഖ ചികിത്സയും കിഴിയിടലും. വെറുതേ ഒന്നഴിമതി നടത്താന്‍ തോന്നിപ്പോകും ജയിലിലെ സൌകര്യങ്ങള്‍ കാണുമ്പോള്‍. നമ്മുടെ പിള്ളയുടെ കാര്യത്തിലും ഈ വക 'വയ്യായ്മ'കളും സൌകര്യങ്ങളും നമ്മള്‍ കണ്ടതാണ് . പാവം നികുതി ദായകനാണ് ആ സ്ഥാനത്തെങ്കില് ഇതൊന്നുമായിരിക്കില്ല സീനില്.‍‍ ഉരുട്ടലും കുനിച്ചു നിര്‍ത്തലുകള്‍ക്കും ശേഷം ശിക്ഷാ കാലാവധി കഴിഞ്ഞു പുറത്തു വന്നാലായി. അടി കിട്ടി കൂമ്പ് വാടിയാലും പനി പിടിച്ചു കാമ്പ് കെട്ടുപോയാലും ഒരു പാരസെറ്റമോള്‍ പോലും സാധാരണക്കാരന് അവിടെ നിന്നും കിട്ടില്ല. സാമ്പത്തികമായും ശാരീരികമായും പിടിച്ചു നില്‍ക്കാന്‍ കെല്‍പ്പില്ലാത്തവന്റെ ബോഡി പോസ്റ്റ്‌ മോര്‍ട്ടത്തിനുശേഷം പോലീസ് തന്നെ വീട്ടിലെത്തിച്ചു കൊടുക്കും. യെദിയൂരപ്പയുടെ നെഞ്ചു വേദനയും ആ റൂട്ടിലൂടെയേ വരൂ. ജയിലിലിടുക എന്ന ചെയ്തു പോയ അപരാധത്തില്‍ മാപ്പപേക്ഷിച്ചു കേസില്‍ നിന്നും ഊരിക്കൊടുത്താല്‍‍ കോടതിക്കും സര്‍ക്കാരിനും നന്ന്. സര്‍ക്കാരിന്റെ കയ്യിലുള്ള കാശെങ്കിലും മിച്ചം പിടിക്കാം. അല്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ്‌ മക്കള്‍ ജയില്‍ ഭൂമിക്കും വില പറയും. ജാഗ്രതൈ!

ലാസ്റ്റ്‌ ബോള്‍: ജയിലില്‍ യെദിയൂരപ്പയ്ക്ക് ഫാന്‍, സിംഗിള്‍ ബെഡ്, വീട്ടില്‍ നിന്നുള്ള ഭക്ഷണം, അറ്റാച്ച് ഡ് ബാത്ത് റൂം എന്നീ ഫസ്റ്റ് ക്ലാസ്‌ സൌകര്യങ്ങള്‍.

യെദിയൂരപ്പയുടെ സോഷ്യല്‍ നെറ്റ് വര്‍‍ക്കില്‍ കയറി പത്തു പതിനഞ്ചു ലൈകും ഫ്രണ്ട്സ്‌ റിക്വസ്റ്റും നടത്തിയാല്‍ മഅദനിക്ക് നല്ലത്. ശിഷ്ട കാലം മുട്ടില്ലാതെ ജീവിക്കാം.