shamsiswanam - read@ur own risk :)

Pages

Showing posts with label experience. Show all posts
Showing posts with label experience. Show all posts

Friday, 26 October 2012

ഓര്‍മയുടെ ഈദിന്‍ വിളി..

അതെ, ഓര്‍മയുടെ ആഘോഷ ദിനമാണ് പെരുന്നാളുകള്‍. തിന്മയുടെയും സ്വാര്‍ഥതയുടെയും കയങ്ങളില്‍ വീണു പോയവരെ നന്മയുടെ സുന്ദര തീരങ്ങലിലേക്ക്, അതിന്‍റെ നനുത്ത ഓര്‍മകളിലേക്ക് നയിക്കുന്ന സുദിനങ്ങളാണ് ഈദിന്റെ പകലുകള്‍. ഒരിക്കല്‍ കൂടി പെരുന്നാള്‍ സമാഗതമാവുന്നു. യുഗങ്ങള്‍ നീണ്ട മരുമണല്‍ക്കാറ്റ്‌ മറമാടിയ സത്യദൈവ തിരുഗേഹത്തെ മാനവ കുലത്തിനു സമര്‍പ്പിച്ച ആദര്‍ശ പിതാവ്‌ ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വല ജീവിതങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ട്. സത്യവിശ്വാസികള്‍ക്ക് ആനന്ദത്തിന്റെയും അതിലുപരി ഭക്തിയുടെയും ഒരായിരം ഓര്മ വിളക്കുകളുമായി..

നാഥന്‍റെ വിളിക്കുത്തരമേകിക്കൊണ്ട് ജനലക്ഷങ്ങള്‍ അങ്ങകലെ അറഫാ മൈതാനിയില്‍ ഒരുമിച്ചു കൂടിയിരിക്കുന്നു, തങ്ങളെത്തന്നെ നാഥന് സമര്‍പ്പിച്ചു കൊണ്ട്. അതു കൊണ്ടായിരിക്കണം ജീവിതത്തിന്റെ വിട പറയല്‍ ഹജ്ജോടെയായിരിക്കണേയെന്ന് അധിക പേരും ആശിച്ചു പോകുന്നത്.

Monday, 4 June 2012

ഒരു വട്ടം കൂടിയാ തിരുമുറ്റത്തെത്തുവാന്‍...

School (shamsiswanam.com)മനസ്സില് ജൂണിന്റെ ഓര്മകള് എന്നും നനവുള്ളതായിരുന്നു. പ്രവാസത്തിന്റെ മനം മടുപ്പുകളിലേക്ക് എത്തിപ്പെടും മുമ്പ് ജൂണ് ഒരാനന്ദമായിരുന്നു. മനസ്സിനെയും ശരീരത്തെയും തരളിതമാക്കുന്ന തണല് മരം പോലെ.. കത്തുന്ന പകലുകളില് നിന്നുള്ള മോചനം. മഴയുടെ മേഘമല്ഹാര് സൃഷ്ടിക്കുന്ന നാദവീചികള്ക്കു കാതോറ്ത്തു കരിമ്പടത്തിനുള്ളില് ചുരുണ്ടു കൂടുന്നതിന്റെ ഊഷ്മളത. വര്ഷങ്ങള്ക്ക് മുമ്പ് ഇതു പോലൊരു ജൂണ്‍ മാസത്തിലായിരുന്നു ബാപ്പാന്റെ കൈ പിടിച്ച് സ്കൂളിലേക്കുള്ള ആദ്യ യാത്ര തുടങ്ങിയത്. അന്നും മഴ തിമിര്‍ത്തു പെയ്തിരുന്നു. ക്ലാസ്സിലിരുത്തി തിരിഞ്ഞു നടക്കുന്ന ഉറ്റവരെ നോക്കി കരയുന്ന കുട്ടികളുടെ കരച്ചില്‍ ക്ലാസ് മുറിക്കുള്ളിലും മഴയുടെ പ്രതീതിയുണര്‍ത്തി.. അതു കൊണ്ടു തന്നെ ജൂണിന്റെ ഓര്മകള്‍ കണ്ണീരു വീണ് നനഞ്ഞതുമായിരുന്നു. ആദ്യ ദിവസങ്ങളിലെ ഉല്ക്കണ്ഠ പതിയെ കൌതുകങ്ങള്‍ക്ക് വഴി മാറിയതും പുതിയ കൂട്ടുകാരുമൊത്തുള്ള സ്കൂള്‍ ദിനങ്ങള്‍ ഒരാവേശമായി മാറിയതും പെട്ടെന്നായിരുന്നു. അച്ചടക്കത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ബാലപാഠങ്ങള്‍ അഭ്യസിച്ചതും അവിടെ നിന്നായിരുന്നു.

Tuesday, 13 December 2011

കണ്ണീരുപ്പ് നെയ്തെടുക്കുന്നവര്‍..

കുട്ടിക്കാലത്ത് ഓണാവധിക്കും മറ്റും ഇത്താത്തയുടെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോഴാണ് ആ ശബ്ദം ആദ്യമായി കേള്‍ക്കുന്നത്. കൃത്യമായ താളത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന 'ടക്..ടക്' ശബ്ദം എന്തെന്നറിയാനുള്ള ആകാംക്ഷയായിരുന്നു ആദ്യം. പിന്നെപ്പിന്നെയാണ് ബാല്യത്തിന്റെ കൌതുകങ്ങളിലൊന്നായ തറി യന്ത്രത്തെയും അതിനു പിന്നിലിരിക്കുന്ന ചാത്തുവേട്ടനെയും പരിചയപ്പെടുന്നത്. അടുത്തുള്ള ക്ഷേത്രത്തില്‍ നിന്നും സുഭലക്ഷ്മി സുപ്രഭാതം കേള്‍ക്കുന്നതോടെ തുടങ്ങുകയായി , പരസ്പരം ആ; തറിയുടെയും ആകാശവാണിയുടെയും. രാത്രി പതിനൊന്നു മണിയോടെ നിശ്ചലമാകുന്ന ആകാശവാണിക്കൊപ്പം ചാത്തുവേട്ടന്റെ തറിയും നിശ്ചലമാകുന്നു.  നന്നെ കാലത്ത് തുടങ്ങി രാവേറുവോളം നീളുന്ന ചാത്തുവേട്ടന്റെ ജീവിതം പക്ഷെ അദ്ദേഹം നെയ്തെടുക്കുന്ന തുണികള്‍ പോലെ വര്‍ണാഭമായിരുന്നില്ല. അത്ര യൊക്കെ ചെയ്താലേ അഷ്ടിക്കു തികയൂ എന്ന് നാണിയമ്മ പറയുമ്പോള്‍ അതിനുള്ളില്‍ വിതുമ്പിക്കിടക്കുന്ന ഇല്ലായ്മകള്‍ കുരുന്നിളം പ്രായത്തിലെ ബുദ്ധിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

Monday, 28 November 2011

നെടുവീര്‍പ്പുകള്‍ക്കിടയിലെ രൂപയുടെ മൂല്യം






സൌഹൃദങ്ങള് നിഫ്ടി-സെന്‍സെക്സ് പോലെയാണെന്ന് പറഞ്ഞത് ഹിഷാമാണ്. എന്ന് വെച്ചാല്‍ ഏതു സമയത്തും കയറി വരാമെന്നും ഇറങ്ങിപ്പോകാമെന്നും.ദുബായ് ക്രീക്ക് പാര്‍ക്കില്‍ ഓളപ്പരപ്പുകളിലേക്ക് നോക്കി അവനിതു പറയുമ്പോള്‍ കണ്ണീര്‍ പൊടിഞ്ഞില്ലെന്നേ ഉള്ളൂ. ദുഖാര്ദ്രമായിരുന്നു അവന്റെ വാക്കുകള്‍. കേട്ട് നിന്ന ഞങ്ങള്‍ മൂന്നു പേര്‍ക്ക് സങ്കടത്തെക്കാളേറെ ചിരിയാണ് വന്നത്. അവന്റെ സങ്കടത്തിനു പിന്നിലെ കഥയിങ്ങനെ:
ഒരൊഴിവ് ദിനത്തിന്റെ ആലസ്യത്തിലേക്കാണ് ഹിഷാമിന്റെ ഫോണ്‍ തുരു തുരാ ശബ്ദിച്ചത്. കോട്ടുവായിട്ടു മൂരിനിവര്ന്നു നോക്കിയപ്പോ അങ്ങേ തലയ്ക്കല്‍ അജ്മല്‍. പിന്നീട് അല്‍പ നേരം നിശബ്ദതയായിരുന്നു. ഗാനമേളക്ക് മുമ്പുള്ള ഹാര്‍മോണിയം ടെസ്റ്റ്‌ പോലെ പല ടോണുകളില്‍ ഹലോ.. ഹലോ.. ഹലോ എന്ന് പറഞ്ഞു കൊണ്ടേയിരുന്നു ഹിഷാം. അര്ജന്റായിട്ടു നിന്നെയൊന്നു കാണണം എന്ന് മാത്രം നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു അജ്മല്‍ ഫോണ്‍ കട്ട് ചെയ്തു. ഇന്നലെ രാത്രി കൂടി നേരിട്ട് കണ്ടപ്പോള് പറയാതിരുന്ന എന്ത് കാര്യമാണ് പൂരങ്ങളുടെ പൂരപ്പെരുമ പറയുന്നവന് വന്നു പെട്ടിരിക്കുന്നത്. ഹിഷാം ആലോചിച്ചു. ഒരു രാത്രി അവന്റെ ജീവിതത്തില്‍ എന്ത് മാറ്റമാ‍ണുണ്ടാക്കിയിരിക്കുന്നത്?

ഹിഷാമിന് മള്‍ട്ടി നാഷണല്‍ കമ്പനിയിലെ കണക്കപ്പിള്ള ജോലി. അത് കൊണ്ട് തന്നെ പെറ്റി കാഷ് കാണും കയ്യില്‍ എന്നത് സുഹൃത്തുക്കള്‍ക്കിടയിലെ പരസ്യമായ രഹസ്യം. കടത്തനാടന്‍ ഉമ്മയുടെയും ബാപ്പയുടെയും രണ്ടു പെണ്‍കുട്ടികളടക്കമുള്ള കുടുംബത്തിലെ ഇളയ ചേകവര്‍. നാട്ടില്‍ പറയത്തക്ക പ്രാരാബ്ദങ്ങളും ബാധ്യതകളുമില്ല. പെണ്ണ് കെട്ടാത്തത് കൊണ്ട് പ്രത്യേകിച്ചും. ബാപ്പ ഷാര്‍ജ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ (SEWA) ജീവാത്മാവും പരമാത്മാവുമായിരുന്നു ഒരു കാലത്ത്. കൂടെയുള്ള ലവാണ്ടന്മാര്‍ക്ക് കണക്കു കൂട്ടാന്‍ കൈകള്‍ മാത്രമല്ല കാലുകള്‍ കൂടി വേണ്ടി വരുമെന്ന അവസ്ഥ മുതലാക്കി അക്കൌണ്ട്സ് ഹെഡ് വരെയായിത്തീര്‍ന്ന പഴയ മീറ്റര്‍ നോട്ടക്കാരന്‍. ഹിഷാമിന് വേണ്ടിയുള്ള പെണ്ണ് കാണലില്‍ മാത്രം അദ്ദേഹത്തിന് കണക്കുകള്‍ പിഴച്ചു പോയി. ഹിഷാമിന്റെ ഇരുപത്തിയന്ജാം പിറന്നാളില്‍ തുടങ്ങിയ പെണ്ണുകാണല്‍ ചടങ്ങുകള്‍ രണ്ടാം വാര്‍ഷികവും കഴിഞ്ഞു ഗംഭീരമായി മുന്നേറുന്നു. രണ്ടു ലീവുകളിലായി 14 (അനൌദ്യോഗിക കണക്കു പ്രകാരം) എണ്ണം അവനും പിന്നെ കുടിച്ചു തീര്‍ത്ത ചായകള്‍ക്ക് മാത്രമറിയാവുന്ന കണക്കുകളുമായി അവന്റെ പെങ്ങന്മാരും എപ്പിസോഡുകള്‍ പിന്നിടുന്നു‍. അതിലൊരുത്തിക്ക് സ്ത്രീധനമായി കൊടുത്ത സ്വിഫ്ടിലാണ് 'സത്യാന്വേഷണ പരീക്ഷണ' യാത്രകള്. സ്വിഫ്ടുകാരിയുടെ കണ്ണുകള്‍ പള്ളി മിനാരത്തിലെ സ്പീക്കറുകള്‍ പോലെ ഒന്ന് തെക്കോട്ടെങ്കില്‍ മറ്റേത് വടക്കോട്ടെന്ന മട്ടിലാണ്. അത്രയ്ക്കുണ്ട് പൊരുത്തം! ആ 'പൊരുത്ത'ത്തിന് ബാപ്പാന്റെ പൊരുത്തമാണാ സ്വിഫ്ടെന്നു ഹിഷാം. അവള്‍ക്കാണത്രെ കണ്ണട വെക്കാത്ത പെണ്‍കുട്ടിയെ വേണം ഹിഷാമിന് എന്ന സ്റ്റാര്‍ മാര്‍ക്കില്ലാത്ത കണ്ടിഷന്. ആഞ്ജലീന ജൂലിയുടെ വടകര വേര്‍ഷനായ രണ്ടാമത്തവളുടെ 'കണ്ടീഷന്‍സ്' മീറ്റ് ചെയ്യുന്നതിലും ഭേദം തമിഴ്മക്കളെക്കൊണ്ട് മുല്ലപ്പെരിയാര്‍ ഡാം കുടിപ്പിച്ചു വറ്റിക്കുന്നതാണെന്നും അവന്‍ നെടുവീര്‍പ്പോടെ പറയുന്നു.

ഇത്രയും ചരിത്ര ഗാഥകള്‍ക്ക് സാക്ഷിയായ അവന്റെ ഐ ഫോണ്‍ ഫോറിലേക്കാണ് റൂമിന് പുറത്തെത്തിയെന്ന സൂചനയുമായി അജ്മലിന്റെ മിസ്കോള്‍.(ഒഴിവു ദിവസങ്ങളില്‍ കാളിംഗ് ബെല്ലടിച്ചു ശല്യപ്പെടുത്തരുതെന്ന അലിഖിത നിയമം ഗള്‍ഫിലെ ബാച്ചിലേര്‍സ് റൂമുകളില്‍ നിലവിലുണ്ട്). ഹിഷാം പല്ല് തേച്ചെന്നു വരുത്തി പുറത്തിറങ്ങി. അജ്മലിന്റെ മുഖം തെരഞ്ഞെടുപ്പില് തോറ്റ സ്ഥാനാര്ഥിയുടേത് പോലെ തോന്നിച്ചു. ആകെ ഒരു മ്ലാനത. കാര്യം തിരക്കി. അവന്റെ ശ്വാസങ്ങള്‍ ഉച്ഛസ്ഥായിയിലാവുന്നത് ഹിഷാം ശ്രദ്ധിച്ചു. നാട്ടില്‍ നിന്നും ഫോണ്‍ വന്നിരുന്നു. ഉമ്മാക്ക് പെട്ടെന്നൊരു സ്ട്രോക്ക്. ഇത് രണ്ടാം തവണയാണ്. ഉടന്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്യണമത്രെ! കുറച്ചു കാശിന്റെ ആവശ്യം. ഈ സമയത്ത് നിനക്ക് മാത്രമേ സഹായിക്കാന്‍ പറ്റൂ. ഒരു ഗദ്ഗദത്തോടെ അജ്മല്‍ പറഞ്ഞു നിര്‍ത്തി. ഹിഷാം ആകെ വിഷമവൃത്തത്തിലായി. അടുത്ത മാസം ഇയര്‍ എന്റിംഗ് ആയത് കൊണ്ട് ഓഡിറ്റിങ്ങിന്റെ പുകിലുകള്‍ വരാനിരിക്കുന്നതേയുള്ളൂ. സുഹൃത്തുക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പെറ്റി കാഷിന്റെ ബാലന്‍സ് കുറയുമെന്ന ഫ്രെണ്ടെണോമിക്സ് അവന്‍ അനുഭവത്തിലൂടെയാണ് പഠിച്ചത്. അത് കൊണ്ട് തന്നെ ബാലന്‍സ് ഷീറ്റ് ടാലിയാവാന്‍ വാങ്ങിയവന്മാരുടെ കുടുംബ പുരാണം മുതല്‍ കൊടുങ്ങല്ലൂര്‍ ഭരണി വരെ കേള്‍ക്കേണ്ടി വരും. അജ്മലിനെ പറ്റിയും ഹിഷാമിനു വലിയ മതിപ്പില്ല. കുന്നംകുളത്തുകാരന്റെ ട്രേഡ് മാര്‍ക്ക് കയ്യിലിരിപ്പുകള് ആവശ്യത്തിലധികം അവനുണ്ട് താനും. പക്ഷെ ഈയൊരവസ്ഥയില്‍ താന്‍ കൂടി കൈവിട്ടാല്‍.. തന്റെ ഇരുപതാം വയസ്സില്‍ കാര്‍ഡിയാക് അറസ്റ്റ്‌ വന്നു മരണപ്പെട്ട ഉമ്മയുടെ മുഖം ഓര്മ വന്നു ഹിഷാമിന്‍. ഒട്ടും താമസിച്ചില്ല. തന്റെ അഡ്വാന്‍സ് സാലറിയും പെറ്റിയും ഒക്കെ ചേര്‍ത്ത് അജ്മലിനു അവന്‍ ആവശ്യപ്പെട്ട സംഖ്യ‍ കൊടുത്തുവിട്ടു.

വൈകുന്നേരം ഞങ്ങള്‍ ക്രീക്കില്‍ നടക്കാനിറങ്ങിയപ്പോ ബൈജുവാണാ വെടി പൊട്ടിച്ചത്. അല്‍ അന്‍സാരി എക്സ്ചേഞ്ചില്‍ ടെല്ലറായി ജോലി ചെയ്യുന്ന ബൈജുവിനെ അജ്മല്‍ രാത്രി വിളിച്ചിരുന്നുവത്രേ! ഇന്ത്യന്‍ റുപ്പിയുടെ റേറ്റ് അറിയാന്‍. എനിക്ക് മോര്‍ണിംഗ് ഡ്യൂട്ടി ആയത് കൊണ്ട് കാലത്ത് എത്തുമെന്നും പറഞ്ഞു. പറഞ്ഞ പ്രകാരം അവന്‍ കാലത്ത് തന്നെ എത്തി കാശയച്ചു. ആരുടെ അടുത്തും കാശില്ലാത്ത ഈ മാസാവസാനം നിനക്കെവിടുന്നാണ് ഇത്രയും കാശെന്നും ചോദിച്ചിരുന്നു. ഒരു കള്ളച്ചിരിയായിരുന്നു അവന്റെ മറുപടി. ഉമ്മാന്റെ ഒപറേഷന് വേണ്ടിയാണെന്നു പറഞ്ഞപ്പോ ഞാനാണ് കാശ് കൊടുത്തതെന്ന് ഹിഷാം ബൈജുവിനോട്‌ പറഞ്ഞു. ഏത് ഉമ്മയെന്നായി ബൈജു. അജ്മലിന്റെ ഉമ്മ അവന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മരണപ്പെട്ടു പോയിട്ടുണ്ടെന്ന് അയല്‍ക്കാരന്‍ കൂടിയായ ബൈജു പറഞ്ഞു നിര്‍ത്തി. ഇക്കുറി ഹൃദയം നിലച്ചത് ഹിഷാമിന്റെതായിരുന്നു. പിന്നൊരു കൂട്ട പൊട്ടിച്ചിരിയായിരുന്നു. മരണ വീട് പോലെ. ഹിഷാം മാത്രം ചിരിക്കാതെ. ഇപ്പോഴത്തെ മരണ വീടുകളില്‍ പരേതന്‍ ഒഴികെ ബാക്കിയെല്ലാവരും ചിരിയും കളിയുമാണല്ലോ. പരേതനും ചിരിക്കണമെന്നുണ്ടാകും; കഴിയാത്തത് കൊണ്ടായിരിക്കും.
ദേഷ്യവും സങ്കടവും ഒരുമിച്ചു വന്ന ഹിഷാമിന്റെ മുഖം സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിനെ ഓര്‍മിപ്പിച്ചു. കൈവിട്ടു പോയ സാലറിയും വറ്റിത്തീര്‍ന്ന പെറ്റിയും കാലിയായ ക്രെഡിറ്റ്‌ കോളങ്ങളും പിന്നെ ഓഡിറ്റിങ്ങിന്റെ കാണാച്ചോദ്യങ്ങളും അവന്റെ മനസ്സില്‍ തീര്‍ത്ത രസതന്ത്രം, സുധാകര-ജയരാജന്മാരെ നാണിപ്പിക്കും തരത്തില്‍ വാക്കുകളായി പുറത്തു വന്നു കൊണ്ടിരുന്നു. ക്രീക്കിലൂടെ ഒരു ദീപാലംകൃതമായ ആഡംബര ബോട്ട് ഞങ്ങളെയും കടന്നു പോയി. ഇരുളും അരണ്ട വെളിച്ചവും ഇട കലര്‍ന്ന ബോട്ടിനുള്ളില്‍ നിന്നുമുയര്‍ന്ന ഷോണ്ടെല് ലെയിനിന്റെ മനോഹര ഗാനം ബോട്ടിന്റെ താളത്തിനൊപ്പം ഒഴുകിയൊഴുകിപ്പോയി.
‍‍
Life is not an easy road
A true you just a struggle with your heavy load
I know it seems you lose the battle more and more..

Saturday, 27 August 2011

അസ്സലാമു അലൈകും യാ..



റമദാന്‍ വിട വാങ്ങുകയാണ്.
നന്മകളുടെ പൂമരത്തില്‍ ഇനി ഏതാനും ഇലകള്‍ മാത്രം.
റമദാനിന്‍റെ വിട വാങ്ങല്‍ വിശ്വാസിക്ക് വേദനയാണ്.
വിങ്ങുന്ന ഹൃദയവും കണ്ണീരില്‍ കുതിര്‍ന്ന ഇരവുകളുമായ്
അവനതിനെ യാത്രയയക്കുന്നു.
ഇനിയൊരു റമദാനിനെക്കൂടി വരവേല്‍ക്കാന്‍ നമ്മിലെത്ര പേര്‍?
വിട പറച്ചിലുകള്‍ വേദനകളാണ് സമ്മാനിക്കുന്നത്.
മുന്‍വര്‍ഷങ്ങളിലെ റമദാനില്‍ നമ്മോടോപ്പമുണ്ടായിരുന്നവര്‍
ഇന്ന് ഹൃദയത്തിന്റെ ഓര്മച്ചിത്രങ്ങളില്‍
പൊടിപിടിച്ചു കിടക്കുന്നു.
റമദാനിന്‍റെ യാത്ര പറച്ചില്‍ എന്നെ ഓര്‍മപ്പെടുത്തുന്നത്
ക്ലാവു പിടിക്കാത്ത ഓര്‍മകളുടെ വസന്തങ്ങളാണ്.
പ്രിയപ്പെട്ട പിതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍!
രണ്ടായിരാമാണ്ടിലെ റമദാനിന്‍റെ ഇത് പോലൊരു
ദിനത്തിലായിരുന്നു ഞങ്ങളുടെ ബാപ്പ നാഥന്റെ
വിളിക്ക് ഉത്തരമേകിയത്.
വേര്‍പാടിന്റെ നൊമ്പരം എന്തെന്നറിയിച്ച ദിനരാത്രങ്ങള്‍.
ഈ മടിയിലായിരുന്നു ബാപ്പയുടെ അന്ത്യ നിമിഷങ്ങള്‍.
അതിന്റെ ഞെട്ടല്‍ മാറാന്‍ ദിവസങ്ങള്‍ കുറെയെടുത്തു.
മരണത്തിനു മുമ്പില്‍ നമ്മളെല്ലാം നിസ്സഹായര്‍!
സ്രഷ്ടാവിന്റെ വിധിക്ക് മുമ്പില്‍ കീഴടങ്ങുകയല്ലാതെ
സൃഷ്ടികളായ മനുഷ്യര്‍ക്ക്‌ അതില്‍ എന്തധികാരം?
മടിയില്‍ തലവെച്ചു കിടക്കുന്ന ബാപ്പയുടെ
നെറ്റിത്തടത്തിലെ വിയര്‍പ്പു കണങ്ങള്‍ ഒപ്പിക്കൊടുക്കുന്നതിനിടയില്‍
ഞാനറിഞ്ഞു ആ ദൃഷ്ടികളുടെ ചലനം നിലയ്ക്കുന്നത്..
ശ്വാസോച്ച്വാസത്തിന്റെ തോത് മന്ദഗതിയിലാകുന്നത്..
അറിയില്ലായിരുന്നു ബാപ്പാന്റെ അവസാന
നിമിഷങ്ങളായിരുന്നു അതെന്ന്.
വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല..പരിശോധിച്ച
ഡോക്ടര്‍മാരുടെ കാരണത്തെയും
മരണമെന്ന സത്യത്തെയും.
കാലമിത്ര കഴിഞ്ഞിട്ടും ഇന്നും ആ ഓര്‍മകള്‍ക്ക്
മങ്ങലേറ്റിട്ടില്ല.. നെഞ്ചോടു ചേര്‍ത്ത് വെക്കാന്‍ ഒരു പാട്
നല്ല ഓര്‍മ്മകള്‍ മാത്രം തന്നു യാത്രയായ ബാപ്പ
ഇന്നും ഞങ്ങള്‍ക്കിടയില്‍ ജീവിക്കുന്നുവെന്ന തോന്നല്‍..
അദ്ദേഹത്തിന്റെ സ്വതസിദ്ധമായ സംഭാഷണങ്ങളുടെ അനുഭവങ്ങളിലൂടെ..
പറഞ്ഞു വെച്ച തമാശകളിലൂടെ, പങ്കു വെച്ച ചിന്താ ശകലങ്ങളിലൂടെ,
അറിവുകള്‍ പകര്‍ന്നു തന്ന ജീവിതയാത്രകളിലൂടെ..
എല്ലാം ബാപ്പ ഇന്നും നിറഞ്ഞു നില്‍ക്കുന്നു. ആളുകളെ മനസ്സിലാക്കുന്നതില്‍ ഒരു പ്രത്യേക വൈദഗ്ദ്യം
തന്നെയുണ്ടായിരുന്നു അദ്ദേഹത്തിന്.
അനാഥത്വം പേറിയ ബാല്യവും പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയ
ജീവിതായോധന യാത്രയുടെ തീക്ഷ്ണാനുഭവങ്ങളും അദ്ദേഹത്തിന്
പകര്‍ന്നു നല്കിയതാവാം ഈ അറിവുകള്‍.
ഞങ്ങളോടൊപ്പം കളിക്കൂട്ടുകാരനായും
യാത്രകളില്‍ അധ്യാപകനായും വികൃതികളില്‍
കാര്‍ക്കശ്യക്കാരനായും ഞങ്ങളനുഭവിച്ച അദ്ദേഹത്തിന്റെ ഭാവങ്ങള്‍..
കടല്‍ക്കരയില്‍ രാവേറുവോളം ഞങ്ങള്‍ കുട്ടികളെയും കൊണ്ട്
കടംകഥ പറഞ്ഞിരുന്ന നാളുകള്‍ ഞങ്ങളുടെ കുടുംബത്തിലെ
എതോരാള്‍ക്കാണ് മറക്കാനാവുക?
ഒരു പുരുഷായുസ്സിന്റെ സ്നേഹവും വാലസല്യവും നല്‍കി
യാത്രയായ ആ പ്രിയ പിതാവിനെ കുറിക്കുന്നതെന്തും
ഇന്ന് കണ്ണുകളെ ഈറനണിയിക്കുന്നു.
നാട്ടിലായിരുന്നപ്പോള്‍ പള്ളിക്കാട്ടില്‍ അദ്ദേഹത്തിനരികില്‍
ചെന്നിരുന്നു കരഞ്ഞാല്‍ അല്പം സമാശ്വാസം കിട്ടാറുണ്ടായിരുന്നു.
പ്രവാസം അതിനും വയ്യാതാക്കിയിരിക്കുന്നു.
അസ്സലാമു അലൈകും യാ ദാറ ഖൌമിന്‍..എന്ന് തുടങ്ങുന്ന
പ്രാര്‍ത്ഥന പഠിപ്പിച്ചു പ്രവാചകന്‍, ഖബറിടത്തിലേക്ക് 
ചെല്ലുമ്പോള്‍ ഉരുവിടാന്‍..
'വിശ്വാസത്തിന്റെ ഭവനങ്ങളിലുള്ളവരേ, നിങ്ങള്ക്ക് സമാധാനം!
ദൈവാധീനത്താല്‍ ഞങ്ങളും നിങ്ങളോടൊപ്പം ഉടന്‍ വന്നു ചേരുന്നതാണ്, തീര്‍ച്ച!'
ജീവിതത്തിന്റെ നൈമിഷികതയെ കുറിക്കുന്ന സുന്ദരമായ അഭിവാദ്യം!
ഒരു ദിനം മൂന്നു തുണ്ടം തുണിയില്‍ പൊതിഞ്ഞു നമ്മളും
ആ ഖബറിടത്തില്‍ എത്തിച്ചേരും..സന്ദര്‍ശകനായല്ല, അന്തേവാസിയായി..
നമ്മുടെ ഖബറിങ്കല്‍ വന്നിരുന്നു സ്രഷ്ടാവിനോട്‌ കരയാന്‍
നമ്മുടെ മക്കള്‍ക്ക്‌ സമയം ഉണ്ടാകുമോ?
പ്രവാസത്തിന്റെ, തിരക്കിന്റെ, ഓര്‍മ്മക്കുറവിന്റെ ന്യായീകരണങ്ങളാകുമോ അവര്‍ക്ക് പറയാനുണ്ടാവുക?
കാലം ബാക്കി വെച്ചത് നല്ലതായിരിക്കട്ടെ!
ഈ ഓര്‍മ്മക്കുറിപ്പുകള്‍‍ക്കൊടുവില്‍ ബാക്കിയാവുന്നത്
പരിവേദനങ്ങളാണ്.. ഹൃദയത്തിന്റെ അന്തരാളങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥനകളാണ്..
നാഥാ! നിന്റെയടുക്കലെത്തിക്കഴിഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ട ബാപ്പയ്ക്ക് നീ പൊറുത്തു കൊടുക്കേണമേ.. സ്വര്‍ഗത്തില്‍ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേ..!

Wednesday, 1 June 2011

ഒരു വട്ടം കൂടിയാ തിരുമുറ്റത്തെത്തുവാന്..


മനസ്സില് ജൂണിന്റെ ഓര്മകള് എന്നും നനവുള്ളതായിരുന്നു. പ്രവാസത്തിന്റെ മനം മടുപ്പുകളിലേക്ക് എത്തിപ്പെടും മുമ്പ് ജൂണ് ഒരാനന്ദമായിരുന്നു. മനസ്സിനെയും ശരീരത്തെയും തരളിതമാക്കുന്ന തണല് മരം പോലെ..  കത്തുന്ന പകലുകളില് നിന്നുള്ള മോചനം. മഴയുടെ മേഘമല്ഹാര് സൃഷ്ടിക്കുന്ന നാദവീചികള്ക്കു    കാതോറ്ത്തു കരിമ്പടത്തിനുള്ളില് ചുരുണ്ടു കൂടുന്നതിന്റെ ഊഷ്മളത. വര്ഷങ്ങള്ക്ക് മുമ്പ് ഇതു പോലൊരു ഒന്നാം തീയ്യതിയായിരുന്നു ബാപ്പാന്റെ കൈ പിടിച്ച് സ്കൂളിലേക്കുള്ള ആദ്യ യാത്ര തുടങ്ങിയത്. അന്നും മഴ തിമിര്‍ത്തു പെയ്തിരുന്നു. ക്ലാസ്സിലിരുത്തി തിരിഞ്ഞു നടക്കുന്ന മാതാപിതാക്കന്മാരെ നോക്കി കരയുന്ന കുട്ടികളുടെ കരച്ചില്‍ ക്ലാസ് മുറിക്കുള്ളിലും മഴയുടെ പ്രതീതിയുണര്‍ത്തി.. അതു കൊണ്ടു തന്നെ ജൂണിന്റെ ഓര്മകള്‍ കണ്ണീരു വീണ് നനഞ്ഞതുമായിരുന്നു. ആദ്യ ദിവസങ്ങളിലെ ഉല്ക്കണ്ഠ കൌതുകമായും പിന്നീട് പുതിയ കൂട്ടുകാരെയും കളികളെയും കിട്ടിക്കഴിഞ്ഞപ്പോള് സ്കൂള് ദിനങ്ങള് ഒരാവേശമായി മാറിയതും പെട്ടെന്നായിരുന്നു. അച്ചടക്കത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ബാലപാഠങ്ങള്‍ അഭ്യസിച്ചതും അവിടെ നിന്നായിരുന്നു. 

കുഞ്ഞു ബെഞ്ചുകളില് ഇരിക്കുമ്പോള് അടുത്തിരിക്കുന്ന ആളോട് ആദ്യം ചെറു പുഞ്ചിരി. പിന്നീടെപ്പൊഴോ ചങ്ങാത്തം. പേരും വീടുമൊക്കെ ചോദിച്ചുള്ള ഔപചാരികതകളിലൂടെയൊന്നുമല്ല ചങ്ങാത്തം തുടങ്ങിയത്. പരസ്പരം ഉത്തരവാദിത്തങ്ങളുമുണ്ടായിരുന്നു ചങ്ങാത്തത്തില്. ഇന്റര്‍വെല്ലിനോ മറ്റോ ആളുടെ അഭാവത്തില് പുസ്തകവും സ്ലേറ്റും സൂക്ഷിക്കേണ്ട ഭാരിച്ച ചുമതല! കൂട്ടത്തില്‍ എന്നും പ്രാധാന്യം സ്ലേറ്റിനായിരുന്നു. മുള്ളാണിയും തകരക്കഷണവും ചേറ്ത്ത് ഘടിപ്പിച്ച മരക്കൂടിനകത്ത് കറുത്ത നെഞ്ചു കാട്ടി എഴുതാന് ശീലിപ്പിച്ചവന്. അമ്മയും തറയും പനയും ഒരു പാട് രൂപ ഭാവങ്ങളില് അതിലൂടെ നിറഞ്ഞാടി. കണക്കിലെ അക്കങ്ങള്‍ പാടവരമ്പിലൂടെ പോകുന്ന റെയില് വേ ബോഗികള് പോലെ നീണ്ട് വളഞ്ഞു കിടന്നു. അദ്യമെഴുതുമ്പോള് കുഞ്ഞു കൈകള്‍ക്ക് മീതെ ടീച്ചറുടെയോ ഉമ്മയുടെയോ കൈകളും കൂടെ വന്നു; വഴി കാട്ടിയായി. സ്ലേറ്റുകള് വീടിനുള്ളിലെ 'സ്ഥിതി' കൂടി പറഞ്ഞു തന്നിരുന്നു. ഗള്‍ഫുകാരന്റെ മക്കളുടെ സ്ലേറ്റുകള് താഴെ വീണാല് പൊട്ടുന്നവയായിരുന്നില്ല. അതിന്റെ വശങ്ങളില്‍ ഒന്നു മുതല്‍ പത്തു വരെ എണ്ണത്തില്‍ പല വര്‍ണങ്ങളില്‍ മുത്തു മണികള്‍ കോര്‍ത്തിട്ടുണ്ടാകും. ചിലരുടെ സ്ലേറ്റുകള് പൊട്ടിപ്പൊയാലും  വര്‍ഷാന്ത്യം വരെ അങ്ങിനെ തന്നെ കിടക്കുമായിരുന്നു. വശങ്ങള്‍ പൊളിഞ്ഞു പോയ സ്ലേറ്റില് വരികള് മുഴുമിക്കാന് പാടുപെടുന്നവന്റെ കുപ്പായം കരിമ്പനടിച്ചതുമായിരുന്നു. പുതിയ സ്ലേറ്റ് അച്ഛന്‍ വാങ്ങിത്തരുന്നില്ലെന്ന മറുപടിയില്‍ ജീവിതത്തിന്റെ വരികള് കൂട്ടിമുട്ടിക്കാന് പാടുപെടുന്ന ആ അച്ഛന്റെ ദയനീയ മുഖം കാണാനുള്ള പക്വത അന്നില്ലായിരുന്നു. സ്ലേറ്റുകളില്‍ എഴുതുന്നതിനേക്കാള്‍ ആവേശമായിരുന്നു അതിലുണ്ടായിരുന്നത് മായ്ച്ചു കളയാന്. തൊടിയിലെ വെള്ളം തള്ളിയും (മഷിപ്പച്ച) പിന്നെ പേരറിഞ്ഞു കൂടാത്ത വേറെയും ചെടികള്‍ അതിന്നുള്ളതായിരുന്നു. മാലിന്യമില്ലാത്ത മനസ്സിന്റെ മായാജാലമെന്നോണം ഉമിനീര് കൂട്ടി തുടക്കുന്നവരും വിരളമായിരുന്നില്ല. പിരീഡവസാനം ജനലഴികള്‍ക്കിടയിലൂടെ പെയ്യുന്ന ഇറയത്തേക്കു സ്ലേറ്റ് നീട്ടിപ്പിടിച്ച് പാഠങ്ങള് മഴവെള്ളത്തോടൊപ്പം ഒഴുക്കിക്കളഞ്ഞവരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. എഴുതാനുപയോഗിച്ച പെന്സിലുകളും വിവിധ തരക്കാരായിരുന്നു. കല്ലു പെന്സില് കൊണ്ടെഴുതിയ അക്ഷരങ്ങള് സ്ലേറ്റിനു മീതെ മുറിപ്പാടുകളുണ്ടാക്കി. മഷിപ്പച്ചകള്ക്കും പിടി കൊടുക്കാതെ അവ കുറെ കാലം അങ്ങിനെ തന്നെ കിടന്നു. കൂട്ടത്തില് കേമനും താരമൂല്യവും മദ്രാസ് പെന്സിലെന്നും ചോക്ക് പെന്സിലെന്നും വിളിപ്പേരുകളുള്ള വെളുത്തു നീണ്ട ചതുരക്കഷണങ്ങള്ക്കാ‍യിരുന്നു. മഷിപ്പച്ച വീട്ടിലെ തൊടിയിലില്ലാത്തവര്‍ ഒരു മദ്രാസ് പെന്സിലിനു അഞ്ചു മഷിപ്പച്ചകള് എന്ന ബാര്‍ട്ടര്‍ പാഠം ആദ്യമേ പഠിച്ചു വെച്ചു.

കാലം ഡി.പി..പി യുടെയും സി.ബി.എസ്.സിയുടെയും പരിഷ്കാരങ്ങള്‍ കൊണ്ടു വരുന്നതിനും മുമ്പ് കേരളപാഠാവലിയായിരുന്നു ഒരു തലമുറയുടെ ആദ്യാക്ഷരങ്ങള്‍ പേറിയിരുന്നത്. നീലാകാശം പീലികള്‍ വിരിച്ചതും കൂ കൂ തീവണ്ടി കൂകിപ്പാഞ്ഞതും അതിലൂടെയായിരുന്നു. അദ്ധ്യാപകരില് ക്ലാസ് ടീച്ചറിനോടായിരിക്കും പിരിശം കൂടുതല്. പൂമ്പാറ്റയെക്കുറിച്ച് പറഞ്ഞപ്പോള്‍ കൈകള് വിടര്‍ത്തി ചിറകുകളടിച്ചും ബക്കറ്റ് വെള്ളത്തിലെ കണ്ണാടിയിലൂടെ മഴവില്ലു കാണിച്ചു തന്നും ടീച്ചറ് പാഠങ്ങള്‍ മനസിന്റെ ആഴങ്ങളില്‍ കൊത്തി വെച്ചു; തലമുറയോളം..!. ചെയ്തിരുന്ന ശരികള്‍ക്ക് അമ്മയോളം സ്നേഹമുള്ള ഒരു തലോടല്‍.. അല്ലെന്കില്‍ മിടുക്കന്‍ എന്ന ഒരു വിളി. അപ്പോള്‍ ലോകം കീഴടക്കിയവന്റെ സന്തോഷം മുഖത്ത് വിടരും. പിന്നെ ഏറ്റവും ഇഷ്ടമുള്ളയാളിനെ ഒളി കണ്ണിട്ടൊരു നോട്ടം. അയാള് എന്നെ കാണുന്നുണ്ടോ എന്ന അന്വേഷണം. വികൃതികള്‍ക്ക് പക്ഷെ സ്നേഹം കൂട്ടിത്തിരുമ്മിയ ഒരു നുള്ളല്‍..ഒരു കണ്ണുരുട്ടല്‍.. അതു മതിയായിരുന്നു. അത് കൊണ്ടു തന്നെ പരാതിപ്പെട്ടികള്‍ ക്ലാസ് ടീച്ചറ്ക്കു മുന്നിലായിരുന്നു തുറന്നിരുന്നത്. ഹെഡ് മാഷ് എന്നും പേടി സ്വപ്നമായിരുന്നു. കയ്യില്‍ സദാ കാണാറുള്ള ചൂരലിനെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകള് അതായിരുന്നു പഠിപ്പിച്ചിരുന്നത്. എന്നാല് ചൂരലുകള്‍ ആരെയും നോവിച്ചിട്ടില്ലെന്ന സത്യം വളര്‍ന്നപ്പോഴേ തിരിച്ചറിഞ്ഞുള്ളു. കുട്ടികളുടെ കളിപ്പാവകളായിരുന്നു പ്യൂണുമാര്. കൂട്ടം തെറ്റി വന്നവരെ കൂട്ടിലടക്കാനും തിരിച്ച് മലവെള്ളപ്പാച്ചില്‍ പോലെ ഒരാരവത്തോടെ പുറത്തിറക്കാനും കഴിയുന്ന നാഴിക മണിയുടെ കാവലാള്‍. കുരുന്നുകളുടെ കുസൃതികളേറ്റു വാങ്ങുമ്പോഴും കളികള്‍ക്കിടയിലുണ്ടാകുന്ന മുറിവുകളില്‍ സ്നേഹത്തിന്റെ മരുന്ന് പുരട്ടിത്തന്ന് വീടുകളില്‍ കൊണ്ടാക്കിയതും അവര്‍ തന്നെ.
ചങ്ങാതിമാരുടെ കൂട്ടത്തില്‍ ഒരാളിനോടാകും ഇഷ്ടം കൂടുതല്‍. കിട്ടുന്നതില്‍ പാതിയോ മുഴുവന്‍ തന്നെയോ ആളിന്നുള്ളതായിരുന്നു. പെന്സിലും മിഠായിയും ഐസ് പോലും പങ്കിട്ടു കഴിച്ച സൌഹൃദത്തിന്റെ കുളിര്‍മ പിന്നീടിങ്ങോട്ടുള്ള ഒരു സൌഹൃദത്തിലും ലഭിച്ചിട്ടില്ല. ചിലര്‍ക്കത് ആദ്യാനുരാഗത്തിന്റെ  ദിനങ്ങളായിരുന്നു. വാലന്റ്റൈനുകളൊക്കെ വാഴും മുമ്പ് വളപ്പൊട്ടുകളും മയില്പ്പീ‍ലി തുണ്ടുകളും കണ്ണിമാങ്ങയും കൈമാറിയ ഇഷ്ടത്തിനെ അനുരാഗമെന്നു വിളിക്കാമോ.. അറിയില്ല. ബഷീറിന്റെ ‘ബാല്യ കാല സഖി’യിലെ മജീദ് ഉറുമ്പിന്റെ കടി വക വെക്കാതെ മാവില്‍ വലിഞ്ഞു കയറി മാങ്ങ പറിച്ചത് സുഹറയ്ക്കു വേണ്ടിയായിരുന്നു. താന്‍ വളറ്ന്നു വരാന്‍ പോകുന്ന ലോകത്ത് ശരിക ള് മാത്രമല്ല; അരുതായ്മകളും ശരിയാണെന്നു ശീലിക്കാ പഠിപ്പിച്ചത് കൂട്ടുകാരിലെ കുട്ടിക്കുറുമ്പന്മാരായിരുന്നു. ഡസ്കിനു മുകളില്‍ ബെഞ്ചിട്ടു സീസൊ കളിക്കാന്‍ പഠിപ്പിച്ചതും അവരായിരുന്നു. കുറച്ച് കൂടി മുതിറ്ന്നപ്പോള്‍ കടലാസു ചുരുട്ടി ബീഡിയാക്കി വലിക്കുന്നതിന്റെ ട്രെയിനിങും കിട്ടിയത് അവിടെ നിന്നു തന്നെയായിരുന്നു. അവരില്‍ നിന്നും പഠിച്ചെടുത്ത ചില വാക്കുകള്‍, വിളികള്‍ വീട്ടിലെത്തിയപ്പോള്‍ കിട്ടിയ 'സമ്മാന'ത്തിന്റെ പാടുകള് കാലം കാല്‍ത്തണ്ടയില്‍ നിന്നു മായ്ച്ചെങ്കിലും അതിന്റെ നീറ്റല്‍ ഇന്നും മനസ്സില്‍ അവശേഷിക്കുന്നു.

സുന്ദരമായ സ്വപ്നങ്ങള്‍ക്കിടയിലെ ഞെട്ടിയുണരലുകളാണ് ബാല്യകാല സ്മരണകള്‍ എന്ന് തോന്നാറുണ്ട്. മധുരം മനസ്സില്‍ കിനിയുമ്പോഴും പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയെന്നുള്ള നോവ് അവശേഷിപ്പിക്കുന്ന സ്വപ്നങ്ങള്‍. ഓര്‍ത്തു നോക്കിയിട്ടുണ്ടോ നിങ്ങളോടൊപ്പം അന്നുണ്ടായിരുന്ന കൂട്ടുകാരെ? അതില് ഒന്നോ രണ്ടോ കൂട്ടുകാരായിരിക്കും ഇപ്പോഴും നിങ്ങളുടെ ആത്മ സുഹ്റ്ത്തുക്കള്‍. മനസ്സില്‍ വളപ്പൊട്ടുകള്‍ പോലെ ചിതറിക്കിടക്കുന്ന, ഭംഗിയുള്ള ചില ഓര്മകള്‍ മാത്രം സമ്മാനിച്ച് എങ്ങോട്ടൊക്കെയോ നടന്നു മറഞ്ഞ നമ്മുടെ പഴയ കൂട്ടുകാറ്.. അവര് എന്നെങ്കിലും നമ്മെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകുമോ? ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഓര്മകളുടെ മയില്പ്പീലിത്തുണ്ടുകളെ നമുക്ക് നെഞ്ചോട് ചേര്‍ത്തു വെക്കാം..മറവിയുടെ വെളിച്ചം കാണിക്കാതെ..

ലാസ്റ്റ് ബോള്‍: പ്രൈമറി ക്ലാസ്സിന്റെ അവസാനത്തില്‍ എന്റെയൊരു സുഹൃത്ത് തിരക്കിട്ട പണിയിലായിരുന്നു. അവന്റെ പേരിന്റെ ആദ്യാക്ഷരവും പ്രണയിനിയുടെ ആദ്യാക്ഷരവും + ചിഹ്നമുപയോഗിച്ച് ബെഞ്ചില്‍ ഭംഗിയായി കൊത്തി വെക്കുന്ന തിരക്കില്‍.. ആ ബെഞ്ച് ഇപ്പോഴുമുണ്ടോ എന്നറിയില്ല. അവന്റെ ഹൃദയത്തിന്റെ ഏതെങ്കിലുമൊരു മൂലയില്‍ ആ പേരുകാരി ഇപ്പോഴുമുണ്ടാകുമോ?