Pages

Friday 2 December, 2011

ഐക്യത്തിന്റെ ആത്മാവ്

എണ്ണപ്പൊന്നിന്റെ സാന്നിധ്യം മരുഭൂമിയുടെ മണല്‍ത്തരികള്‍ അറിഞ്ഞു തുടങ്ങിയ അറുപതിന്റെ ഒടുക്കം. ബര്‍മക്കും സിലോണിനും പകരം ഗള്‍ഫ്‌ എന്ന പദം ഉപയോഗിച്ചു തുടങ്ങിയ കാലം. അതൊരു പുതിയ തുടക്കമായിരുന്നു. അതിനും മുമ്പ്‌ പരിശുദ്ധ ഗേഹം തേടിയുള്ള യാത്രയായിരുന്നു മറുനാടന്‍റെ ഗള്‍ഫ്‌ ഓര്‍മകളില്‍.. പോയവരില്‍ പലരും തിരികെ വരാറുണ്ടായിരുന്നില്ല. അവസാന യാത്രക്കുള്ള ഒരുക്കങ്ങളുമായാണവന്‍ വീട് വിട്ടിറങ്ങിയിരുന്നത്. പാതി വഴിയിലോ തിരികെ വീടണയാനുള്ള മടക്കത്തിലോ കൊഴിഞ്ഞു തീര്‍ന്നിരുന്ന യാത്രകള്‍. എന്നിട്ടും യാത്രകള്‍ അവസാനിച്ചില്ല. കാലം പത്തേമാരികളില്‍ മറുകര കാണിച്ചു തന്നപ്പോള്‍ കൂടുതല്‍ ചക്രവാളങ്ങള്‍ കീഴടക്കാനുള്ള വെമ്പലായിരുന്നു. മാസങ്ങള്‍ നീളുന്ന യാത്രക്കൊടുവില്‍ തീരത്തു നിന്നും കുറെയകലെ അവസാനിക്കുന്ന ഉരുവിലെ സഞ്ചാരം. ഖോര്ഫുക്കാന്‍ കടല്‍ തീരത്ത് ജീവിതം നീന്തിയടുപ്പിച്ച ആയിരങ്ങള്‍..ഒരു പക്ഷെ ആ നീന്തലിനിടയില്‍ കര കാണാന്‍ ഭാഗ്യം കിട്ടാതെ പോയ പതിനായിരങ്ങള്‍ വേറെയും. പ്രവാസത്തിന്റെ ചരിത്രം അവിടെ ആരംഭിക്കുകയായിരുന്നു. ഒപ്പം മാസ്മര വര്‍ണത്തിന്റെ മായാ പ്രപഞ്ചം തീര്‍ത്ത യു. എ. ഇ  എന്ന രാജ്യത്തിന്റെയും.
അതിനും മുമ്പ്‌ ഇന്നത്തെ യു. എ. ഇ ഉള്‍ക്കൊള്ളുന്ന പ്രദേശം ചെറു രാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്നു. ഗോത്ര വഴക്കിലും താന്‍ പോരിമയിലും അകപ്പെട്ട് കഴിഞ്ഞിരുന്ന കുറച്ച് ഭരണാധികാരികളും അരപ്പട്ടിണിയുടെ സമൃദ്ധിയില്‍ ജീവിതത്തോട് മല്ലടിച്ചിരുന്ന ഒരു ജനതയും. ചരിത്രത്തിലുടനീളം അറബ് ജനതയുടെ ജീവിതം എന്നും പ്രതിസന്ധികളോടുള്ള സമരമായിരുന്നു. ജീവിതത്തിന്റെ തന്നെ പ്രതിസന്ധികളും ഒപ്പം സാഹചര്യങ്ങള്‍ തീര്‍ക്കുന്ന വൈതരണികളും. ജനിച്ച നാള്‍ തൊട്ട് ജീവിതത്തോട് മല്ലിടുന്ന പോരാട്ട വീര്യം. മരുഭൂമിയുടെ ചുഴികളും മണല്ക്കാറ്റും വകഞ്ഞു മാറ്റി അവര്‍ സഞ്ചരിച്ചത് ജീവിതത്തിലേക്കായിരുന്നു. ആ നൂറ്റാണ്ടുകളുടെ സഹനത്തിന് സ്രഷ്ടാവിന്റെ പാരിതോഷികമാവാം ഇന്നിന്റെ സമൃദ്ധി.
മരുഭൂമിയിലെ എണ്ണ കിനിയുന്ന കിണറുകള്‍ പോലെ അവരുടെ ഉള്ളിലെ വൈരത്തിന്റെ മഞ്ഞുരുകുന്ന കാഴ്ചയാണ് ലോകം പിന്നീട് കണ്ടത്‌. യു. എ. ഇ എന്ന രാജ്യപ്പിറവിയിലേക്ക് മനസ്സുകളെ കൊണ്ടെത്തിച്ച ഒരു ദീര്ഗ ദര്ശിയുണ്ടായിരുന്നു. എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണനായ ഒരു രാജ്യ നായകന്‍. ശൈഖ് സായിദ്‌ എന്ന യു. എ. ഇ യുടെ രാഷ്ട്ര പിതാവ്. നന്മയുടെയും സൌഹാര്ദത്തിന്റെയും ഉന്നത മൂല്യങ്ങള്‍ കൊണ്ട് വിളക്കിച്ചേര്ത്തും സ്നേഹത്തിന്റെ പരിമളം കൊണ്ട് സമ്പുഷ്ടമാക്കിയും എങ്ങിനെ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാം എന്ന് പഠിപ്പിച്ചു തന്ന ജന നേതാവ്‌. അതായിരുന്നു ശൈഖ് സായിദ്‌. വഴികളും ആശയങ്ങളും നല്‍കി വീട്ടിലിരിക്കുന്ന നേതാവായിരുന്നില്ല അദ്ദേഹം, പകരം എന്നും വഴികാട്ടിയായി മുമ്പില്‍ നടന്നു. ഒപ്പം ഇച്ഛാശക്തിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനും അദ്ദേഹം മറന്നില്ല. ഇന്നീ രാജ്യത്തിന്റെ സാരഥിയായ ശൈഖ് ഖലീഫയുടെയും വഴിത്താരകള്‍ പിതാവിന്റെതു തന്നെയെന്ന് കാണുമ്പോള്‍ സന്തോഷം വരുന്നത് പ്രവാസിയുടെ കണ്ണുകളിലാണ്. കാരണം സ്നേഹവും ആതിഥ്യവും നല്‍കി ശൈഖ് സായിദ്‌  സ്വന്തം ജനതയെപ്പോലെ ഒരു പക്ഷെ അവരേക്കാളേറെ പരിഗണിച്ചത്‌ പ്രവാസി സമൂഹത്തെയായിരുന്നു; വിശേഷിച്ചും ഇന്ത്യാക്കാരെ. ഇന്ത്യാക്കാരനും ആ സ്നേഹം തിരിച്ചു നല്‍കിയ ചാരിതാര്‍ത്ഥ്യം.!   
കടലില്‍ നിന്നും മുത്തും മത്സ്യവും ശേഖരിച്ചു വിപണനം നടത്തിയ ദുബായിയുടെ ഇന്നലെകളില്‍ നിന്നും സ്കൈ സ്ക്രാപറുകളുടെയും ഹൈപര്‍ ടെക്നോളജിയുടെയും ഇന്നിലേക്കുള്ള ദൂരം കണ്ണിമ വെട്ടുന്ന വേഗത്തിലായിരുന്നു. ഏഴ് എമിറേറ്റുകളില്‍ തലസ്ഥാനമായ അബുദാബി എണ്ണയില്‍ സമൃദ്ധി കണ്ടപ്പോള്‍ പേരിനു മാത്രം എണ്ണ സമ്പത്തുള്ള ദുബായ് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. ലോകം ഒരു കുടക്കീഴില്‍ എന്നും ആഗോള ഗ്രാമം എന്നും ലോകം പിന്നീട് പേരിട്ടു വിളിച്ചതിനെ യാഥാര്‍ത്ഥ്യമാക്കി കാണിച്ചു കൊടുത്തു കൊണ്ടായിരുന്നു ദുബായിയുടെ കുതിപ്പ്. മരുക്കടലില്‍ നിന്നും സ്വപ്നഭൂമിയിലേക്കുള്ള പരിവര്‍ത്തനം. ഇന്ന് ദുബായിക്കാരന് മരുഭൂമി കാണണമെങ്കില്‍ ഏറെ ദൂരം യാത്ര ചെയ്യണം. ദുബായിയുടെ വളര്‍ച്ച മനുഷ്യന് ദൈവം നല്‍കിയ കഴിവിന്‍റെ അനന്യ സാധ്യതകള്‍ തേടിയുള്ള യാത്രകള്‍ കൂടിയായിരുന്നു. ധിഷണയും കഠിന പ്രയത്നവും കൂടിച്ചേര്‍ന്നപ്പോഴുണ്ടായ അത്ഭുതം..അതാണിന്നത്തെ ദുബായ് നഗരത്തിന്റെ ചൈതന്യം. ഗള്‍ഫ്‌ നാടുകള്‍ക്ക് നമ്മള്‍ മലയാളികള്‍ പൊതുവേ പറഞ്ഞു ശീലിച്ച പേരാണ് ദുബായ്. ദുബായിക്കാരനെന്ന വിളിപ്പേര് സൌദിക്കാരന്‍ കൂടി ആസ്വദിക്കുന്ന അവസ്ഥകളിലേക്കുള്ള അസൂയപ്പെടുത്തുന്ന വളര്‍ച്ച,  പാശ്ചാത്യ നാടുകള്‍ നൂറ്റാണ്ടുകള്‍ കൊണ്ട് നേടിയെടുത്തത്‌ ദുബായ് ഏതാനും മാസങ്ങള്‍ കൊണ്ട് യാഥാര്‍ത്ഥ്യമാക്കിയെന്നതാണ് അതിനെ വ്യതിരിക്തമാക്കുന്നത്. ഇന്ന് മറ്റ് ഗള്‍ഫ്‌ നാടുകള്‍ക്ക് വികസന കാര്യങ്ങള്‍ക്കുള്ള റോള്‍ മോഡല്‍ ദുബായ് ആണെന്നത് വാസ്തവം. ഇതിനൊക്കെയും സാരഥ്യം വഹിച്ച മഖ്തൂം കുടുംബം. പ്രത്യേകിച്ച് ശൈഖ് മുഹമ്മദ്‌ എന്ന ജനകീയ നേതാവിന്റെ വീക്ഷണവും വിചാരങ്ങളും. സമാനതകളില്ല ഇത് പോലൊരു ജനകീയ ഭരണാധികാരിക്ക്. തന്റെ ഒന്നാം നമ്പര്‍ വാഹനത്തില്‍ പരിവാരങ്ങളില്ലാതെ അകമ്പടി വാഹനങ്ങളില്ലാതെ നിങ്ങള്ക്ക് കാണാം ഈ നാടിന്റെ നായകനെ. ദുബായിയുടെ പാതയോരങ്ങളില്‍. ഇഴഞ്ഞു നീങ്ങുന്ന ട്രാഫിക്കിനിടയില്‍ അതുമല്ലെങ്കില്‍ മെട്രോ ട്രെയിനിന്റെ സാദാ കമ്പാര്‍ട്ടുമെന്റില്‍ അദ്ദേഹം കയറി വന്നേക്കാം..നിങ്ങളിലൊരുവനായി..ഭരണാധികാരി എന്ന പരുക്കന്‍ ജാഡകളില്ലാതെ..!  
ഗള്‍ഫ്‌ എന്ന നാട്ടിലേക്കുള്ള പ്രയാണം ഇന്ത്യയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമാണ്. വിശേഷിച്ചും കേരളത്തിന്റെ. ഇന്ന് കേരളത്തില്‍ സമൃദ്ധിയായ് കാണുന്നതെല്ലാം ഗള്‍ഫുകാരന്റെ വിയര്‍പ്പിന്റെ ശേഷിപ്പുകളാണ്. പത്തേമാരിയില്‍ തുടങ്ങിയ ജീവിതയാത്രയുടെ ശേഷിപ്പുകള്‍..! ആ ശേഷിപ്പുകളിലാണിന്നും കേരളം ഉണ്ണുന്നതും ഉടുക്കുന്നതും ഉറങ്ങുന്നതും. അതിന്റെ പകുതിയും യു. എ. ഇ യുടെ സ്നേഹ സംഭാവനകളും. തീ പുകയാത്ത കൂരയുടെ സ്ഥാനത്ത്‌ മണിമാളികകള്‍ പൊങ്ങിയതും ഹവായ് ചപ്പലും ഹെര്‍കുലീസ് സൈക്കിളും സ്വപ്നം കണ്ടിരുന്നവര്‍ വേര്സാച്ചി മണമുള്ള കുപ്പായങ്ങളിട്ടു റോള്‍സ് റോയ്സില്‍ ചാഞ്ഞിരിക്കുന്നതും ഈ നാടിന്റെ അതിലുപരി ഇവിടത്തുകാരുടെ സാഹോദര്യ സ്നേഹത്തിന്റെ, കരുണാ വായ്പുകളുടെ ഈന്തപ്പഴ മധുരം ഒന്ന് കൊണ്ട് മാത്രമാണ്. ഇസ്ലാമിക ചരിത്രത്തിലെ അന്‍സാറുകളെ പോലെ.. പരസ്പരം പകുത്തു നല്‍കുകയായിരുന്നു..ജീവനും ജീവിതവും! ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ ഒരിക്കല്‍ ശൈഖ് മുഹമ്മദ്‌ പറഞ്ഞത്‌ പോലെ ഇന്ത്യയിലേക്ക് വരുമ്പോള്‍ എനിക്ക് ഒരു അന്യതാ ബോധം ഉണ്ടാകുന്നില്ല. എന്‍റെ സ്വന്തം നാട്ടിലേക്ക് വരുന്ന പ്രതീതി. എന്നാല്‍ കേരളത്തിലേക്ക് പോയാല്‍ സ്വന്തം വീട്ടിലെത്തിയത് പോലെയാണ്. അദ്ദേഹത്തെ കൊണ്ട് ഇത് പറയിപ്പിച്ച ആ പരസ്പര സ്നേഹ-സഹോദര ബന്ധം നില നിര്‍ത്താം നമുക്ക്‌.. കാലങ്ങളോളം..നമ്മുടെ വറ്റിന്റെ മണികള്‍ വിതറിയിരിക്കുന്ന ഈ മണ്ണിനും ഇവിടുത്തെ ജനങ്ങള്‍ക്കും സകല സമൃദ്ധികളും സര്‍വേശ്വരന്‍ ഇനിയും കനിഞ്ഞരുളട്ടെ.. ഈ നാടിന്റെ നമ്മുടെ ഈ രണ്ടാം വീടിന്റെ വാര്‍ഷികത്തില്‍ എല്ലാ ആശംസകളും നേരുന്നു. ഈ ഒരുമയുടെ വിളക്കണയാതെ അതിന്റെ ആത്മാവിനെ ദൈവം എന്നെന്നും ജ്വലിപ്പിച്ചു നിര്‍ത്തട്ടെ.!

1 മറുമൊഴികള്‍:

ella nanmakalum nerunnu............. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...............